edam
in left perspective

Tuesday 9 August 2022

'മണിപ്പൂർ മൊസൈക്ക്': ജോഷി ജോസഫിന്റെ സ്വത്വാന്വേഷണങ്ങൾ

ഹിംസയുടേയും അഹിംസയുടേയും ദാർശനിക സമസ്യകൾ

 

എം.പി .ബാലറാം

ഒന്ന്

    കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലം ചലച്ചിത്ര പ്രവർത്തനത്തിൽ ഗാഢമായി ഏർപ്പെട്ടു വരുന്ന ഒരാളുടെ കലാ ജീവിതത്തെ ഒരൊറ്റ ഹ്രസ്വചിത്രത്തെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താൻ ഒരുങ്ങുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അത്തരം സാഹസികതകൾക്ക് ഇവിടെ ഒരുങ്ങുകയല്ല. ദേശീയശ്രദ്ധ നേടിയ 'ആരാച്ചാരുടെ ഒരു ദിവസം' (2000) മുതൽ സമീപ കാലത്തെ 'ജലോപരി നടത്തം' (2021) വരെയുള്ള ജോഷിയുടെ ചലച്ചിത്ര സപര്യക്കിടയിലെ ഹ്രസ്വവും ദീർഘവുമായ   ശ്രമങ്ങളെയെല്ലാം അതിനായി പരിഗണിക്കേണ്ടതുണ്ട്. അതിനു പകരം 'മണിപ്പൂർ മൊസൈക്ക് ' എന്ന ഒരു  ഹ്രസ്വ  രചനയിലെ സൂക്ഷ്മമായ ചില  നീരീക്ഷണങ്ങളും അവയെ യാഥാർത്ഥ്യങ്ങളാക്കി മാറ്റിയ വിവിധ ചോദനകളും ഈ കുറിപ്പുകളിൽ സംഗ്രഹിക്കപ്പെടുകയാണ്. സമകാലിക സംഭവഗതികളുടേയും പ്രത്യയസംഹിതകളുടേയും ഇഴകൾ മറ്റെല്ലാ ജോഷി ചലച്ചിത്രത്തിലുമെന്നപോലെ ഇവിടെയും വേർപിരിക്കാനാവാത്ത വിധം കൂട്ടുപിണഞ്ഞ് കിടക്കുന്നത് വായിക്കാൻ ശ്രമിക്കുകയാണ്. എഴുത്താണി കൊണ്ട് ഓലയിൽ  രേഖപ്പെടുത്തപ്പെടുത്തപ്പെടുന്ന അപരിചിത അക്ഷരങ്ങളെയെന്ന പോലെ ജോഷിയുടെ സിനിമകളിൽ വിന്യസിക്കപ്പെടുന്ന കാഴ്ചയുടേയും ശബ്ദത്തിന്റേയും മൗനത്തിന്റേയും അക്ഷരങ്ങളും പ്രത്യേകമായ വായനാസാക്ഷരത നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. 'സാമാന്യ ബോധ'ത്തിന്റെ കാഴ്ചയെയും അതിസാധാരണവും 'സ്വീകാര്യ'വുമായ ശരാശരിയുക്തിയുടെ ഭാഷയേയും ജോഷിയുടെ സവിശേഷമായ ചലച്ചിത്രഭാഷ പകരം വെക്കുന്നത് അത്യസാധാരണവും  അപരിചിതവുമായ ഒരു അപൂർവ്വ ഭാഷയാലാണ്. വാക്കുകളുടേയും ശബ്ദങ്ങളുടേയും വർണ്ണക്കൂട്ടുകളുടേയും അസംബന്ധങ്ങൾ കൊണ്ട് മലീമസമായ അരാഷ്ട്രീയ ഭാവുകത്വത്തെ മഹനീയമെന്ന് കൊണ്ടാടുന്ന നമ്മുടെ പൊതു ബോധത്തിന് ജോഷി ജോസഫിന്റെ സിനിമയെ തിരിച്ചറിയാൻ ഇനിയും പാഠങ്ങളനവധി പഠിക്കേണ്ടി വരും. മുന്നൊരുക്കമില്ലാതെ, അനേകം മുൻവിധികളോടെ ചലച്ചിത്രം കാണുന്നവനെയും തൃപ്തിപ്പെടുത്തുകയാണ് 'ജനകീയ കല'യുടെ ധർമ്മമെന്നത് തെറ്റായ ചലച്ചിത്ര പാഠമാണ്. അത് തിരുത്തപ്പെടുകയാണ് പ്രധാനമെന്നത് ജോഷി നൽകുന്ന സന്ദേശമാണ് (Manipur Mosaic: https://youtu.be/kqITd8hAzxA).

 'ഒരു തേൻതുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ' -  ഐറോംഷർമിളയുടെ അവസാനത്തെ സമീപദൃശ്യം

    ഹ്രസ്വമായ ഈ ചലച്ചിത്രാഖ്യാനം (2018) അതിലും ഹ്രസ്വങ്ങളായ മൂന്ന് പ്രത്യേക ആഖ്യാനങ്ങളുടെ ചേരുവയിൽ നിന്ന് പിറവിയെടുക്കുന്നതായാണ് സങ്കൽപ്പിക്കപ്പെടുന്നത്. പ്രത്യേകമായ ശീർഷകങ്ങൾ അവയ്ക്ക് ഓരോന്നിനും സ്വന്തമായുണ്ട്. എങ്കിലും തനിമകളുടെ കൂടിച്ചേർച്ച മൊസൈക്കിന്റെ സവിശേഷമായ രൂപീകരണത്തിനു കാരണമാകുന്നതുപോലെ സ്വത്വങ്ങളുടെ ഏകീകരണം മണിപ്പൂരിലെ ജീവിത വൈരുദ്ധ്യങ്ങളുടെ 'സങ്കലന'ത്തിനും ഇടയാക്കുന്നു  - ഫിലിംസ് ഡിവിഷന്റെ നിർമ്മിതിയായ ജോഷി ജോസഫ് ചിത്രം 'ഔദ്യോഗികമായി' സ്വന്തം ശീർഷകത്തിലൂടെ ഉറക്കെ സംവദിക്കുന്നത് അധികാര പക്ഷത്തു നിന്നുള്ള ആശയസംഹിതയുടെ  ആവർത്തിച്ചുള്ള വിളംബരശബ്ദം തന്നെയാകുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ അവിടെ അവസാനിക്കാനും അവസാനിപ്പിക്കാനും തയ്യാറാകാതിരിക്കുമ്പോഴാണ് ജോഷി ജോസഫ് സിനിമയുടെ ഉള്ളടക്കങ്ങൾ  'അനൗദ്യോഗികമായ' നമ്മുടെ സൂക്ഷ്മവായനക്ക് അർഹമാകുന്നത്.

രണ്ട് 

    'കണ്ണാടിയിൽ ചെന്നു പതിച്ച പക്ഷി', 'ഒരു തേൻതുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ', 'നിർബന്ധമായും പക്ഷികൾക്ക് മാത്രം' -  ഏതാണ്ട് 12 മിനിട്ട് ആകെ ദൈർഘ്യമുള്ള  'മണിപ്പൂർ മൊസൈക്കി'ൽ ഉൾച്ചേരുന്ന മൂന്ന് സ്വതന്ത്ര സമഭാഗങ്ങൾക്ക് നൽകപ്പെടുന്ന പേരുകളാണിവ. പ്രത്യക്ഷമായ പരസ്പര ബന്ധം മൂന്ന് 'കഥാഖ്യാന'ങ്ങൾക്ക് തമ്മിലില്ല. എങ്കിലും അവയെ കൂട്ടിയിണക്കുന്നത് ജോഷിയുടെ പരിചരണ രീതിയാകുന്നതോടു കൂടി ചിത്രങ്ങൾ ഫിലിംസ് ഡിവിഷൻ നിർമ്മിതിയുടെ പരിമിതമായ അതിരുകളെ ഭേദിക്കുകയും ജോഷി ജോസഫ് എന്ന സംവിധായകന്റെ 'സവിശേഷ' രചനകളായിത്തീരുകയും ചെയ്യുന്നു. ബാഹ്യവും കേവലം രൂപപരവുമായ വിഷയപരിചരിചരണമല്ല ഇത്. പ്രകൃതിയും സർവ്വചരാചരങ്ങളും ഒന്നിച്ച് ഒരു ലോകത്തിൽ ഒത്തുചേരുകയും തുല്യനിലയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്യുന്നതോടെയാണ് മണിപ്പൂർ മൊസൈക്കിലെ വ്യത്യസ്ത കഥാഖ്യാനങ്ങൾക്ക് തുടർച്ചയും പരിണാമവും ഉണ്ടാകുന്നത്. മൃഗങ്ങളും പക്ഷികളും മരങ്ങളും മനുഷ്യരും ഒരു പോലെ തനിമ നിർത്താൻ പാടുപെടുകയാണെന്ന അത്യന്തം ഉദാത്തമായ ഒരു ദർശനമാണ് മണിപ്പൂർ മൊസൈക്കിന് ആഖ്യാനപരമായ ഐകരൂപ്യം നൽകുന്നത്.
 

    കലാപരവും ആഖ്യാനാത്മകവുമായ  ഐകരൂപ്യം, പ്രത്യേകനിയമ പരിരക്ഷയിൽ മണിപ്പൂർ ഉൾപ്പെടെയുള്ള നാല് വടക്കു കിഴക്കൻ  പ്രവിശ്യകളിൽ ഒരു കാലത്ത് അടിച്ചേൽപ്പിച്ച (പിൽക്കാലത്ത് ഉപാധികളോടെ അയവ് വരുത്തിയ) ഭരണകൂട ഐകരൂപ്യത്തിന്റെ അഹിംസാത്മകമായ നിഷേധമാണെന്നത് വളരെ പ്രധാനമാണ്. ഭൗമ പ്രകൃതിയിലെ ജീവീതമെന്ന പ്രതിഭാസം പക്ഷികളെ കേന്ദ്രമാക്കിയുളള ശീർഷകങ്ങളിൽ ആരംഭിക്കുകയും (Bird hit on the mirror, Strictly for birds) അവയെ പിന്തുടരുകയും മാത്രമല്ല ചെയ്യുന്നത്. ജീവിക്കാൻ പറ്റാതാകുമ്പോൾ  കൂടുകളെപ്പോലും ഉപേക്ഷിക്കാനും (നാടുംവീടും നഗരവുംപോലെ!) പുതിയ കൂടുകൾ അന്വേഷിക്കാനും പക്ഷികൾ നിർബന്ധിക്കപ്പെടുന്നു. സ്വയംഹത്യക്ക് പകരം പക്ഷിയും ( നിർബന്ധമായും പക്ഷികൾക്ക് മാത്രം!) ഐറോംഷർമിളയും (ഒരു തേൻ തുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ) അവസാനം തിരഞ്ഞെടുക്കുന്നത് കൂട് ഉപേക്ഷിക്കുക എന്ന നിഷേധത്തിന്റെ ആത്യന്തിക പാതതന്നെയാകുന്നത് കലാപരമായ ഐകരൂപ്യത്തിന്റെ ആഖ്യാനാത്മക മാതൃകയാകുന്നു എന്ന് പറയാം.

'കണ്ണാടിയിൽ ചെന്നു പതിക്കുന്ന പക്ഷി'യിൽ വൃദ്ധനും അരയന്നവും

    ജോഷി ജോസഫിന്റെ ചലച്ചിത്രലോകത്തിൽ മനുഷ്യരും മറ്റു ജീവജാലങ്ങളും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും ഉള്ള അധികാരബന്ധങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. പ്രഭാത സവാരിക്ക് മുമ്പ് വൃദ്ധനെ വിളിച്ചുണർത്തുകയും റോഡിലെ വാഹനത്തിരക്കിനെ ഗൗനിക്കാതെ വൃദ്ധനോട് ചേർന്ന് ഒപ്പത്തിനൊപ്പംമെല്ല നടന്നു നീങ്ങുകയും ചെയ്യുന്ന അരയന്നത്തിന്റെ ദൃശ്യംഓർമ്മിക്കുക! ജീവജാലങ്ങളുടെ ജൈവികമായ സഹചരത്വത്തിന്റേയും സാഹോദര്യഭാവത്തിന്റേയും ജീവസ്സുറ്റതും ചലനാത്മകവുമായ ദൃശ്യമാതൃകയായി അതു കാണപ്പെടുന്നു (കണ്ണാടിയിൽ ചെന്നു പതിച്ചു പക്ഷി). പുരാവൃത്തങ്ങൾ വീരപരിവേഷം നൽകി നൂറ്റാണ്ടുകളിൽ വിശ്രമമില്ലാതെ കുളമ്പടികൾ പതിപ്പിച്ച് ജൈത്രയാത്ര നടത്തിയ മണിപ്പൂരി കുതിരകൾ, ഐറോം ഷർമിള പതിനാറു വർഷത്തെ നിരാഹാര സമരം നിർത്തുന്നതിന് മൂകസാക്ഷികളായി അനുതാപാർദ്രത നിഴലിക്കുന്ന കണ്ണുകൾ ചിമ്മി സ്തബ്ധരായി നിൽക്കുന്ന (ഒരു തേൻതുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങൾ) അവസാന രംഗവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. കൂടൊഴിഞ്ഞ്  പോകുന്ന  പക്ഷിയുടെ അവസാന യാത്രയെ രാഗവിസ്താരത്താൽ ആശ്വസിപ്പിക്കുകയും ആശിർവ്വദിക്കുകയുമാണ് മറ്റൊരു അന്ത്യരംഗം - സ്ത്രീ ശക്തിയുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള  പ്രതീക്ഷകൾ അത് അവശേഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉർവ്വരതയുടെ പ്രതീകമായി സ്ത്രീയും ഭൂമിയും ലോകവും ഇവിടെ ഒന്നിക്കുകയാണ് (നിർബന്ധമായും പക്ഷികൾക്ക് മാത്രം).


  പക്ഷികളും മറ്റു ജന്തുജാലങ്ങളും വൃദ്ധരുംസ്ത്രീകളുമെല്ലാം അടങ്ങുന്ന സ്വപ്നതുല്യമായ ആവാസലോകത്തു നിന്ന് ഞെട്ടിയുണരാൻ കാലമായെന്നറിയിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. നടുക്കമുണ്ടാക്കുന്ന നിശ്ചല ദൃശ്യങ്ങൾ മണിപ്പൂർ ജീവിതത്തിന്റെ മറുപുറംകാട്ടുന്നു. അവിടെ ചോരപുരണ്ട മുഖങ്ങളുംമറ്റു ശരീര ഭാഗങ്ങളുംമൊണ്ടാഷ് കാഴ്ചകളുടെ രൂപം ധരിക്കുന്നു. മണിപ്പൂർ മൊസൈക്കിന്റെ പ്രശാന്തത പ്രശ്നസങ്കീർണ്ണമാകുന്നു. പക്ഷികളും ജന്തുജാലവും ശബ്ദം നഷ്ടപ്പെട്ട നിർഭാഗ്യവാന്മാരും അധിവസിക്കുന്ന ലോകം അതിജീവിതം കണ്ടെത്തുന്നത് അധികാര പക്ഷത്തു നിന്ന് പ്രകടിപ്പിക്കപ്പെടുന്ന ദയകൊണ്ടും ദാക്ഷിണ്യംകൊണ്ടും മാത്രമാകുന്നു - ജോഷിയുടെ കല  മണിപ്പൂരിന്റെ ദുരന്ത ഭൂമിയിൽ നിന്ന് സ്വായത്തമാക്കുന്ന ഉൾക്കാഴ്ചയാണിത്. ഹിംസ നൽകുന്ന ദയയാണ് അഹിംസയുടെ പ്രാണവായു - ചരിത്രത്തിന്റെ പിൻബലത്തോടെ സ്വരൂപിക്കുന്ന ദാർശനിക പാഠംകൂടിയായി ഇതിനെ കാണാവുന്നതാണ്. ഭരണകൂടങ്ങൾ ഏതൊരു ജനതയുടെയും രാഷ്ട്രീയ ഇച്ഛയ്ക്കു മേൽ ബലംപ്രയോഗിച്ച് അടിച്ചേൽപ്പിക്കുന്ന യാന്ത്രിക യുക്തിയുടെ 'സങ്കലന' നയം ഭാവനാത്മകമായി അട്ടിമറിക്കപ്പെടുന്നു 'മണിപ്പൂർ മൊസൈക്ക് 'എന്ന ഈ ചെറു ചിത്രത്തിൽ.

 മൂന്ന്

    യഥാർത്ഥത്തിൽ 'മണിപ്പൂർ മൊസൈക്ക്' രണ്ടു തരംകാഴ്ച്ചകളെ സാധൂകരിക്കുന്നുണ്ട്: ആദ്യത്തേത് ഔദ്യോഗികം. രണ്ടാമത്തേത് അനൗദ്യോഗികം. ഔദ്യോഗികമായ നോട്ടത്തിൽ മണിപ്പൂർ പ്രകൃതിയും ജീവിതവും മൊസൈക്കിന്റെ ലാവണ്യം പ്രസരിപ്പിക്കുന്നു. ദൂരക്കാഴ്ച്ചയിൽ സിനിമ നമുക്ക് കാണിച്ചു തരുന്നത്  മനുഷ്യനും പ്രകൃതിയും ജന്തുജാലങ്ങളും ചേർന്ന് രൂപപ്പെടുത്തുന്ന നിശ്ചിത പാറ്റേണുകളുടെ സൗന്ദരൃങ്ങളെയാണ്. അകലെ നിന്ന് കാഴ്ച് കാണുന്നവർക്ക് ഇത് മാറിമാറി വരുന്ന രൂപപ്പൊലിമകളുടെ ആകർഷകമായ ദൃശ്യം മാത്രമേ ആകുന്നുള്ളു. ഫിലിംസ് ഡിവിഷന്റെ 'ഔദ്യോഗിക' മേൽനോട്ടംഅതാണ് ആവശ്യപ്പെടുന്നത്. അകലെ നിന്ന് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നയാളുടെ സൗന്ദര്യ ബോധത്തേയും ജിജ്ഞാസയേയും തൃപ്തിപ്പെടുത്തുകയാണ് ആദ്യകാഴ്ചയിൽ പ്രധാനം. പ്രശാന്തതയുടേയും തനിമയുടേയും ആദർശാത്മകമായ കൂടിച്ചേരലാണത്. ഔദ്യോഗികമായി സ്വീകരിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും ഇത്തരം ദൂരക്കാഴ്ചകൾ തന്നെയാകുമെന്നതിൽ അപാകതയില്ല. 

'ദി പാഷൻ ഓഫ് ജോൺ ഓഫ് ആർക്ക് ' (1928 ). സത്യത്തിന്റെ വിഹ്വലമായ മുഖം - സ്ത്രീ സ്വത്വത്തിന്റെ നിശ്ശബ്ദേതിഹാസം.

    എന്നാൽ അധികാര പക്ഷത്ത് നിന്നുള്ള ഔദ്യോഗികമായ ദൂരക്കാഴ്ചകൾ എല്ലാ കാലത്തും എല്ലായിടത്തും സാധൂകരിക്കപ്പെടുകയില്ല. അരികിൽ നിന്ന് കാണേണ്ട കാര്യം എന്താണെന്ന് സമീപ ദൃശ്യംവ്യക്തമാക്കുന്നു. അത് എങ്ങനെ കാണണമെന്നും വ്യക്തമായി ധരിപ്പിക്കുന്നു. ജോഷി ജോസഫിന്റെ സംവിധാനകല  ഇക്കാര്യം അർത്ഥശങ്കക്കിടയില്ലാതെ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഔദ്യോഗികമായ  നോട്ടങ്ങൾക്ക് പകരം തികച്ചും അനൗദ്യോഗികവും അരക്ഷിതവുമായ നോട്ടങ്ങളാണ് ('ഒരു തേൻ തുള്ളിയെക്കുറിച്ചുള്ള ആത്മവിചാരങ്ങ'ളിൽ) ഐറോംഷർമിളയെന്ന പോരാട്ട വ്യക്തിത്വത്തിന്റെ അത്യപൂർവവും അസന്നിഗ്ദ്ധവുമായ ഒരൊറ്റ നിമിഷത്തിന്റെ സമീപക്കാഴ്ചയെ ഇന്നത്തെ യാഥാർത്ഥ്യത്തിന്റെ നേർ പരിച്ഛേദമായി കാണിക്കാൻ ജോഷിയെ പ്രാപ്തമാക്കിയത്. നിശ്ശബ്ദതയുടെ ഇതിഹാസ ചിത്രമായ 'പാഷൻ ഓഫ് ജോൺ ഓഫ് ആർക്കിൽ ' തിയോഡോർ ഡ്രയറിന്റെ സംവിധാനവും ഫാൽ കനറ്റിയുടെ അഭിനയവും അനശ്വരമാക്കിയ സെന്റ് ജോണിന്റെ നിശ്ചല ദൃശ്യത്തെ (1928) ശക്തമായി ഓർമ്മിപ്പിക്കുന്നു ഒരു തുള്ളി തേനിന്റെ കയ്പ് രുചിയിൽ ഐറോംഷർമിള എന്ന യഥാർത്ഥ സ്ത്രീയുടെ സ്വത്വം സത്യത്തെ മുഖാമുഖം ദർശിക്കുന്ന 'മണിപ്പൂർ മൊസൈക്കി'ലെ  അവസാനത്തെ സമീപദൃശ്യം.

ഹിംസയുടെ നിഴലിൽ അഹിംസയുടെയും നീതിയുടെയും പ്രതിരോധങ്ങൾ

Monday 4 April 2022

നാലുകാലിൽ ഇഴയുന്ന നിശ്ശബ്ദനിലവിളികൾ ആരുടേത്?

എം.പി . ബാലറാം


ല കാരണങ്ങൾ കൊണ്ട് നാം നമ്മുടെ വാക്കുകളേയും പ്രവൃത്തികളെയും ഏകശാസനാ രൂപത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ട് - ഏക ശിലാശാസനങ്ങളെന്ന് വിളിക്കാവുന്നവ. ഞാൻ കൊത്തി വെച്ചത്, ഞാൻ വരക്കുന്നത്, ഞാൻ മൊഴിയുന്നത്, ഞാൻ എഴുതുന്നത് - അതാണ് ശരി, അതു മാത്രമാണ് ശരി, അതു മാത്രമേ ശരിയാകുകയുള്ളു: മുരട്ടു വാദമെന്ന് ചിലർ ഇതിനെ വിളിച്ചു. ശാസനയുടെ സ്വഭാവമാണ് അതിന്. എല്ലാ ശരികളേയും ഒന്നിലേക്ക് ചുരുക്കാനുള്ള പ്രവണതയാണിത്. അതിൽ ഒരു ലളിതവൽക്കരണമുണ്ട്. ഇ.എം.എസ്സിന്റേയും മറ്റും വാക്കുകളിൽ ഇതിന്റെ സ്വാധീനം വളരെ കൂടുതലായുണ്ട്. അന്നത്തെ സാഹചര്യത്തിൽ അത് അനിവാര്യമായിരുന്നിരിക്കാം. ക്ലാസ്സിക്കൽ മാർക്സിസമെന്ന് വിളിക്കുന്ന തത്ത്വസംഹിതയെ നമ്മളുൾക്കൊണ്ടത് അങ്ങനെയാണ്. സോവിയറ്റ് മാർക്സിസത്തിന്റേയും ചൈനീസ് കമ്യൂണിസത്തിന്റെയും സ്വാധീനങ്ങൾ അതിലുണ്ട്. തൊള്ളായാരത്തി ഇരുപതുകളിലോ മുപ്പതുകളിലോ അത് ആവശ്യമായിരിക്കാം.എതിരിട്ടു വന്ന പ്രസ്ഥാനമാണ് അന്ന്. എതിരിട്ടു വളർന്നതുമാണത്. അതിനാൽ അന്നതിനു ന്യായീകരണമുണ്ട്. എന്നാൽ അമ്പതുകളിലുംഅറുപതുകളിലും അതിന്റെ സ്വാധീനം നിലനിന്നു പോന്നതിന് ന്യായീകരണമില്ല. അമ്പതുകളെ തുടർന്ന് ഇന്ത്യയിലും ലോകത്തിലുമുണ്ടായ മാറ്റങ്ങളെ നാം കണക്കിലെടുത്തില്ല. പ്രായോഗിക രാഷ്ട്രീയത്തിൽ അന്നന്നത്തെ ആവശ്യത്തിനനുസരിച്ച് ഓരോ സന്ദർഭത്തിലും ഓരോ ശരികളെ കണ്ടെത്തി. ആവശ്യത്തിനനുസരിച്ച് അവ നടപ്പാക്കുകയും ചെയ്തു. ആശയപരമായ പുനർനിർവ്വചനങ്ങൾ ഉണ്ടായില്ല. ഇത് വളരെ നിർഭാഗ്യകരമാണ്.

 

നിർഭാഗ്യം കാരണം എത്തിപ്പെടാവുന്ന തെറ്റായ എല്ലാ 'ഔന്നത്യ'ങ്ങളിലും എല്ലാ 'പടുകുഴികളി'ലും നമ്മളെത്തിപ്പെട്ടിട്ടുണ്ട്. ഒരു പാട് ശരികളിലും ഒരു പാട് തെറ്റുകളിലും എത്തിപ്പെട്ടിട്ടുണ്ട്. ഇതൊക്കെക്കൂടിയാണ് ഇന്നത്തെ ഇന്ത്യൻ മാർക്സിസത്തിന്റേയും കേരളീയ മാർക്സിസത്തിന്റേയും അവസ്ഥയെ രൂപപ്പെടുത്തിയത്. ഇതിന്റെ ചരിത്രഭാരങ്ങൾ മിക്കപ്പോഴും അനേകം വിഴുപ്പുഭാണ്ഡങ്ങളായി ഇന്ന് ജീവിക്കുന്ന ആളുകളുടെ മുതുകത്തുണ്ട്. നമ്മളെയും അവ സ്വാധീനിച്ചിട്ടുണ്ട്. ഇവയിൽ നിന്ന് വ്യത്യസ്തമായ ചില സ്വാധീനതകൾ  നമ്മളിലും പ്രവർത്തിക്കേണ്ടതായുണ്ട്. ഇന്നത്തെ കാലത്തിന്റെ ലോകബോധത്തോടും സാമൂഹിക ബോധത്തോടും നീതി പുലർത്തുന്ന ഒരു ആത്മബോധം നമ്മളോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്. 'ആത്മബോധത്തിന്റെ കേരളീയ മാതൃക' എന്ന്  നമുക്കതിനെ പേരിട്ടു വിളിക്കാം.

 

റ്റവും ലളിതമായി പറഞ്ഞാൽ നമ്മുടെ വാദങ്ങൾക്കൊപ്പം മറ്റനേകം വാദങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന അറിവാണത്; അവയ്ക്കെല്ലാം നിലനിൽക്കാനുള്ള അർഹതയുണ്ട് എന്ന അറിവു കൂടിയാണത്. വെറുമൊരു അറിവായല്ല, ഉദാരമായ ബോധമോ മനസ്സിലാക്കലോ ആണത്. നമുക്ക് നമ്മുടെ വാദത്തിൽ ഉറച്ചുനിൽക്കാം;  അതോടൊപ്പം വേറെയും വാദങ്ങളുണ്ട്, വേറെയും വീക്ഷണങ്ങളുണ്ട് എന്ന അറിവ് പ്രധാനമാണ്. അവയെയെല്ലാം അഭിമുഖീകരികരിക്കാനുള്ള സന്നദ്ധതയും നമുക്കുണ്ടാകേണ്ടതുണ്ട്. നമ്മുടെ ശരിയോടൊപ്പം, അല്ലെങ്കിൽ അതിനേക്കാളുമുപരി, വേറെയും ശരികളുണ്ട്. ഒരു വാദത്തെയും അതിന്റെ ശരിയേയും മാത്രം വെള്ളം കടക്കാത്ത അറയിലാക്കി അടച്ചിടാനാവില്ല. ഗോർബച്ചേവ് പറഞ്ഞ അർത്ഥത്തിലല്ല. ആരോഗ്യകരമായ കൊടുക്കൽ വാങ്ങലുകൾ നടക്കണം – വിനിമയം തന്നെ. ആശയങ്ങളുടെ ലോകത്തും കലകളുടെ ലോകത്തും; ആദാനപ്രദാനങ്ങളിലൂടെ ആശയങ്ങൾ ശക്തിയാർജ്ജിക്കുകയേയുള്ളു; കലയും സാഹിത്യവും കൂടുതൽ ആരോഗ്യകരവും ഭാവനാത്മകവുമാവുകയേയുള്ളു. ചരിത്രത്തിൽ ശരിയായത് എന്നും ശരിയാകണമെന്നില്ല;  തെറ്റ് എന്നും തെറ്റാകണമെന്നുമില്ല. ഈ ബോധം ആരെയും ഭയപ്പെടുത്തേടേണ്ടതില്ല. താൽക്കാലികമായ ശരികളും തെറ്റുകളും അന്തിമമായി എന്തായിത്തീരുമെന്ന് പറയാനാവില്ല. അന്തിമമായ ശരിയും തെറ്റും, ചരിത്രത്താൽ തീരുമാനിക്കപ്പെടേണ്ടതാണ്. ഇന്ന് ജീവിക്കുന്ന നമ്മളോടു കൂടി എല്ലാ കാര്യവും തീരുമാനിക്കപ്പെടുകയില്ല. തത്ത്വ വാദങ്ങൾ, ആശയങ്ങൾ, കലകൾ, സാഹിത്യചിന്തകൾ - എല്ലാം എവിടെയും നിൽക്കുന്നില്ല; ഒന്നും എവിടെയും നിലയ്ക്കുന്നുമില്ല.

 

മിക്രോൺ യാദൃച്ഛികമായി പിറവിയെടുത്തതല്ല എന്ന് നമുക്കറിയാം. ശാസ്ത്രം അത് പ്രതീക്ഷിച്ചതാണ്.വൈറസിന്റെ ലോകത്ത് മാത്രമല്ല, ആശയങ്ങളുടെ ലോകത്തും, രാഷ്ട്രീയാശയങ്ങളുടെ ലോകത്തും, ഓമിക്രോൺ ജന്മമെടുത്തു കഴിഞ്ഞിട്ടുണ്ട്. ഫാസിസം ബാഹ്യമായ ഒരു ആശയ പ്രതിഭാസമല്ലെന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി അത് മാറിക്കൊണ്ടിരിക്കുകയാണെന്നും നാം കുറെശ്ശെയായി മനസ്സിലാക്കി വരുന്നു. ഫാസിസത്തിനും മാർക്സിസത്തിനുമിടയിലെ അതിരുകൾ അതിവേഗത്തിൽ ഇല്ലാതായി വരികയാണെന്നത് സവിശേഷമായ ഒരു കേരളീയാനുഭവമാണ്; കേന്ദ്രഭരണകൂടം നടപ്പാക്കുന്ന അമിതാധികാര നയങ്ങളെ പ്രതിരോധിക്കുകയാണെന്ന് ബാഹ്യമായി ഭാവിക്കുകയും ഫലത്തിൽ  തികച്ചും പ്രതിലോമമായ ഒരു രാഷ്ട്രീയ ബോധത്തെ നിർമ്മിച്ചെടുക്കുകയുമാണ് കേരളത്തിലെ 'ഔദ്യോഗിക' ഇടതുപക്ഷം. ജനതയുടെയാകെ ചരിത്രാനുഭവങ്ങളും രാഷ്ട്രീയ ബോദ്ധ്യങ്ങളുമാണ് കബളിപ്പിക്കപ്പെടുന്നത്. 'സ്റ്റാലിനിസ'ത്തെക്കുറിച്ച് ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഇന്ന് നിലവിലുണ്ട് - അതനുഭവിച്ചവർക്കിടയിലല്ല, അതിന്റെ സത്യം അന്വേഷിക്കുന്ന ചരിത്രകാരന്മാർക്കിടയിൽ. എന്നാൽ നമ്മുടെ കൺമുന്നിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവേണ്ട കാര്യമല്ല. മാർക്സിസത്തിനും ഫാസിസത്തിനുമിടയിൽ ഇവിടെ അതിരുകൾ നഷ്ടപ്പെടുകയാണെന്നത് പ്രത്യക്ഷ സത്യമാണ്. ആഗോളീകരണവും മാർക്സിസവുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനിതക സംയോജനങ്ങൾ, അതിലൂടെ രൂപപ്പെട്ടു വരുന്ന ആശയരക്ഷസ്സുകൾ, അതെത്ര മാത്രം ഹിംസാത്മകവും രാക്ഷസീയവുമായാണ് ആളുകളുടെ ജീവിതത്തെയും മനസ്സിനേയും വിഴുങ്ങാൻ പാകത്തിൽ ഭീമാകാരമായി വളർന്നു വരുന്നത് എന്ന് നാം അറിയുന്നുണ്ട്.

 

കോർപ്പറേറ്റ് മൂലധനവും മാർക്സിസവുമായുള്ള വിയോജിപ്പുകൾക്ക് അതിവേഗം കേരളത്തിലും പ്രസക്തി ഇല്ലാതാകുകയാണ്. ആഗോളീകൃത സാമ്രാജ്യത്വവുമായി ഉണ്ടായിരുന്ന എല്ലാ പരമ്പരാഗത വിയോജിപ്പുകളും യോജിപ്പുകളായി മാറുന്ന കാലമാണിത്. മുതലാളിത്തവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം അക്ഷരാർത്ഥത്തിൽ വാക്കിലും പ്രയോഗത്തിലും ഇല്ലാതാവുകയാണ്. കേരളത്തിൽ ഇന്ന് നിർമ്മിക്കപ്പെടുന്നത് സവിശേഷമായ ആശയമാതൃകകളാണ്. ശ്രദ്ധാപൂർവ്വം നിർമ്മിച്ചെടുത്ത ആശയച്ചേരുവകളുടെ ഉപഭോക്താക്കളാക്കി ഒരു ജനതയുടെ മനസ്സുകളെ മുഴുവൻ അതിവേഗത്തിൽ മാറ്റിയെടുക്കുമ്പോഴുള്ള കെടുതികളാണ് നാമിന്നനുഭവിക്കുന്നത്. മദ്ധ്യവർഗ്ഗ കാപട്യങ്ങളെ പ്രായോഗികമായും രാഷ്ട്രീയമായും പൂർണ്ണമായി സ്വീകരിക്കാൻ തീരുമാനിച്ചുറച്ച ജനമനസ്സുകളെ രക്ഷിക്കാൻ ആർക്കുമാവില്ല. ആത്‌മീയമായി വന്ധ്യവൽക്കരിക്കപ്പെട്ട ശൂന്യമനസ്സുകൾക്കകത്ത് നാലുകാലിൽ ഇഴയുന്ന നിസ്സഹായ നിലവിളി മാത്രം ബാക്കിയുണ്ട്. അടിമയുടെ കരച്ചിൽ. കലയുടെ സംവേദനക്ഷമതക്ക് ഒരുപക്ഷെ അത് ഉൾക്കൊള്ളാൻ കഴിഞ്ഞേക്കും. ആത്മബോധത്തിന്റെ ആദ്യാക്ഷര പാഠം പഠിക്കുന്ന എഴുത്തുകാരന് അതിൽനിന്ന് വാക്കിന്റെ കനലെരിയാക്കാൻ എന്നെങ്കിലും കഴിഞ്ഞേക്കും.

 

കേരളത്തിൽ എന്തും വിൽക്കപ്പെടും: ആളും ആശയവും ഉൽപ്പന്നവും എന്തും. വ്യവസായോൽപ്പന്നം വിറ്റഴിക്കപ്പെടുന്നതും ആശയങ്ങൾ ചെലവാകുന്നതും ഇവിടെ ഒരേ ന്യായമസരിച്ച്. സംസ്കാരത്തിന്റേയും വ്യഭിചാരത്തിന്റേയും കമ്പോള സൂചികക്ക് തമ്മിൽ അത്ഭുതകരമായ സാമ്യം. മണ്ണും മനുഷ്യനും പ്രകൃതിയും പൈതൃകവും കായലും കരകളും രുചികളും ശരീരങ്ങളും കാഴ്ച്ചകളുമെല്ലാം വിറ്റഴിക്കപ്പെടുന്ന നാട്ടിൽ 'മാർക്സിസ'വും കൗതുകമുണർത്തുന്ന ഒരു പ്രദർശന വസ്തുവായോ ചരിത്ര കൗതുകമായോ നാളെ ഒടുങ്ങിത്തീർന്നാൽ ആളുകൾ ഒട്ടും അമ്പരക്കുകയില്ല. കിഴക്കൻ യൂറോപ്പിലേക്കും മുൻ സോവിയറ്റ് യൂണിയനിലേക്കും സമാനമായ  ഉദാഹരണങ്ങൾ അന്വേഷിച്ച് ആളുകൾക്ക് അലയേണ്ടി വരില്ല. സഹോദര സഖാക്കൾ പടിഞ്ഞാറൻ ബംഗാളിലും ത്രിപുരയിലും കെട്ടിപ്പടുത്ത 'കമ്യൂണിസ്റ്റ് കോട്ടകൾ' മിക്കതും ഉള്ളുറക്കുത്തിയ നോക്കുകുത്തികളായി കേരളത്തിന് വഴികാട്ടുന്നുണ്ട്. രാഷ്ട്രീയമായ ഇച്ഛാശക്തി നശിച്ച ഒരു ഇടതുപക്ഷ സമൂഹത്തിന് നാളേക്ക് വേണ്ടി നിക്ഷേപിക്കാൻ ബാക്കിയാവുക അനധികൃത സമ്പാദ്യങ്ങളും അവസാനിക്കാത്ത ആർത്തിയും അടിമയുടെ ഒടുക്കത്തെ ഭയവും മാത്രമാകും.

 

എം.എൻ.വിജയന്റെ ചിന്തകളെ നിർവ്വീര്യമാക്കിയതിന്റെ അനന്തര ഫലംകൂടിയാണ് കെടുതികളുടെ ഇന്നത്തെ വിളവെടുപ്പ്. എം എൻ. വിജയൻ ഒരാൾ മാത്രമല്ലെന്നും ഗംഭീരമായ പ്രതിരോധാശയം കൂടിയാണെന്നും ഇന്ന്  തിരിച്ചറിയപ്പെടുന്നുണ്ട്. അതൊരു മരുന്നായിരുന്നു. ആ മരുന്നിനെയാണ്  നിർവ്വീര്യമാക്കി ഇവിടെ പുതിയ ജനിതകമാറ്റത്തിലൂടെ പുത്തൻ ഓമിക്രോണുകളെ സമൂഹശരീരത്തിലാകെ സന്നിവേശിപ്പിച്ചിരിക്കുന്നത്. ബാഹ്യപ്രതിഭാസമൊന്നുമല്ല ഇത്. ഓരോരുത്തന്റെയും ഉള്ളിൽ കടന്നു ചെന്ന് അവനെ മാറ്റിത്തീർക്കുകയാണ്. അതു കൊണ്ടാണ് അനേകായിരങ്ങൾ വരുന്ന പാർട്ടി അനുയായികൾ ഇപ്പോൾ ഒരേ സ്വരത്തിൽ സംസാരിക്കുന്നത്: ഇംപീരിയലിസത്തിനു വേണ്ടി; ഗ്ലോബലൈസ്ഡ് ഇംപീരിലിസത്തിന് വേണ്ടി. അതുണ്ടാക്കുന്ന കെടുതികൾ അവർക്ക് പ്രശ്നമല്ല. അങ്ങനെ വരുമ്പോൾ പരമ്പരാഗതമായി വിഭജിക്കപ്പെട്ട ആശയങ്ങളുടെ ചേരിയിൽ നിങ്ങളെവിടെ നിൽക്കുന്നു എന്ന ചോദ്യത്തിന്  യാതൊരു അർത്ഥവുമില്ല. അവിടെ നമുക്ക് പുതിയ മട്ടിലുള്ള  ജനാധിപത്യ സങ്കൽപ്പങ്ങൾ കൊണ്ടു മാത്രമേ ഇന്നത്തെ കെടുതികളെ നേരിടാൻ കഴിയുകയുള്ളു. വളരെ ഉദാരമായ, വളരെ മാനവികമായ ഒരു ജനാധിപത്യ സങ്കൽപ്പം ഇന്ന് ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ പുനർനിർവ്വചനങ്ങളുണ്ടാകണം ആശയങ്ങളേയും മനുഷ്യനേയും.

 

ന്ത്യയുടേതും കേരളത്തിന്റേതുമായ,  അനുഭവങ്ങൾ നമുക്ക് പകർന്നു തരുന്ന ചില പാഠങ്ങളുണ്ട്:  ഉന്നതമായ ഒരു ജനാധിപത്യ സങ്കല്പ്പം ഉൾക്കൊള്ളാതെ ഒരാൾക്കും സ്വയം വളരാനും വികസിക്കാനും വിപുലപ്പെടാനും എല്ലാ സങ്കീർണ്ണതകളേയുമുൾക്കൊള്ളാനും കഴിയില്ലെന്ന ഒരു എളിമ ഇപ്പോഴത്തെ ഏറ്റവും പുതിയ വൈറസ് ബാധയുടെ അനുഭവം പോലും നമ്മെ പഠിപ്പിക്കുന്നുണ്ട്. ചരിത്രത്തിന്റെ ആത്യന്തികമായ ശരികളിലൊന്നായി ഇതിനെ നിർണ്ണയിക്കാമെന്നതിനാൽ ഇനിയും രൂപപ്പെട്ടു  കഴിഞ്ഞിട്ടില്ലാത്ത കേരളീയ ആത്മബോധത്തിന്റെ അടിത്തറ തന്നെയായി പുതിയൊരു ജനാധിപത്യ സങ്കൽപ്പം ഇവിടെ യാഥാർഥ്യമായിത്തീരേണ്ടതുണ്ട്.

 

നാലുകാലിലിഴയുന്ന നിശ്ശബ്ദനിലവിളികൾക്ക് നടുവിലാണ് നാടും ജനതയുമെന്ന കാഴ്ച ഇവിടെ പ്രബുദ്ധതയിലേക്കുള്ള ആദ്യത്തെ കൺതുറക്കലായിത്തീരുന്നു. അവയുടെ ഉറവിടങ്ങൾ നമ്മുടെ അടിമമനസ്സുകൾ തന്നെയാണെന്ന ഉൾക്കാഴ്ച്ചയോ? അത് നാടിന്റേയും നമ്മുടേയും വിമോചനത്തിന്റെ ആദ്യജ്വാല എരിയിക്കലാകുന്നു.