edam
in left perspective

Saturday 15 February 2014

വര്‍ഗ്ഗഭാവുകത്വത്തെ വീണ്ടെടുക്കുക


എം. പി. ബാലറാം

ഒന്ന്


നവോത്ഥാന പ്രസ്ഥാനങ്ങളുടെയും തൊഴിലാളി-കര്‍ഷക-ബഹുജനമുന്നേറ്റങ്ങളുടെയും ചരിത്രാനുഭവങ്ങളാണ് കേരളത്തിലെ പുരോഗമന കലാ-സാഹിത്യ ഭാവുകത്വത്തെ രൂപീകരിച്ചത്. ജനകീയമായ ഒരു ഭാവുകത്വത്തിന്‍റെ നിര്‍മ്മിതിയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രത്യയശാസ്ത്രപോരാട്ടങ്ങളും നിര്‍ണ്ണായക സ്വാധീനശക്തികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഗ്ഗരാഷ്ട്രീയ പക്ഷത്തുനിന്ന് തൊള്ളായിരത്തി നാല്പ്പതുകളോടെ ഉണ്ടായ പുത്തനുണര്‍വ്വുകള്‍ പരമ്പരാഗതമായ ഫ്യൂഡല്‍ പ്രാദേശികതയുടെയും സങ്കുചിത ബൂര്‍ഷ്വാ ദേശീയതയുടെയും മുന്‍വിധികളെ എന്നന്നേക്കുമായി തകര്‍ത്തു ഇല്ലാതാക്കിയെന്ന പ്രതീതിയുണ്ടാക്കി. അധഃസ്ഥിതപക്ഷ സമരങ്ങളും രക്തസാക്ഷിത്വാനുഭവങ്ങളും ജനതയുടെയാകെ കലാസാഹിത്യ ഭാവുകത്വത്തിന്‍റെ ഗതിയെ നിര്‍ണ്ണയിക്കുന്ന സ്ഥിതി വന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെയും മറ്റ് പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനപരമായ ഊര്‍ജ്ജസ്രോതസ്സുകളിലൊന്നെന്ന നിലയില്‍ കലാസാഹിത്യലോകത്തെ ഏവരും പ്രതീക്ഷയോടെ നോക്കിക്കാണാന്‍ തുടങ്ങി.

തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആഗോളീകരണവും അതിന്റേതായ നവലിബറല്‍ ആശയപ്രമാണങ്ങളും ഘടനാപരമായ പരിഷ്കാരങ്ങള്‍ക്ക് സാംസ്കാരികലോകത്തെ വിധേയമാക്കിത്തീര്‍ത്തു. നിര്‍ഭയത്വത്തിനും സ്വാതന്ത്യബോധത്തിനും പകരം മൂലധനസംസ്കാരത്തോടുള്ള വിധേയത്വം വ്യാപകമായിത്തീര്‍ന്നു

കലയും സാഹിത്യവും തികച്ചും സ്വകാര്യവും വ്യക്തിപരവുമായ ഒരു രഹസ്യപ്രവര്‍ത്തനത്തിന്‍റെ സ്വഭാവമാര്‍ജ്ജിച്ചു. വരേണ്യവും സവിശേഷവുമായ ഒരു കുലീനകര്‍മ്മമായി കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വേര്‍തിരിയുകയും അച്ചടി-ദൃശ്യമാധ്യമങ്ങളുടെയും പ്രസാധകരുടെയും പരിലാളനകള്‍ക്ക് വിധേയമായിത്തീരുകയും ചെയ്തു. മതത്തിലെ ആള്‍ദൈവങ്ങള്‍ക്ക് തുല്യമായാണ് സാംസ്കാരികലോകത്തെ ബിംബവല്‍ക്കരണ പ്രക്രിയ ഇന്ന് ശക്തിയാര്‍ജിക്കുന്നത്. മാനവികതയുടെ വര്‍ത്തമാനവും ഭാവിയുമല്ല, സ്വന്തം വിപണനമൂല്യമാണ് പലരുടേയും ആധിക്ക് കാരണമായിത്തീരുന്നത്. ഭൂതകാലത്തിന്‍റെ കുലമഹിമകളും ഇല്ലാതായിക്കഴിഞ്ഞ തറവാട്ടുമഹിമകളും ഗൃഹാതുരചിന്തകളും വിധിവിശ്വാസങ്ങളുമൊക്കെയാണ് വര്‍ത്തമാനകാലത്തിന്‍റെ ഉല്‍കണ്ഠകളായി ആവിഷ്കരിക്കപ്പെടുന്നത്. മതപരവും മതാതീതവുമായ ആത്മീയതയുടെയും ‘നവാദ്വൈത’ത്തിന്‍റെയും ദര്‍ശനങ്ങളെ ‘നവലിബറലിസ’ത്തിന്‍റെയും ‘നവമാര്‍ക്സിസ’ത്തിന്‍റെയും ദര്‍ശനങ്ങളുമായി സംയോജിപ്പിച്ച് സാംസ്കാരിക കമ്പോളത്തില്‍ എളുപ്പം വിറ്റഴിയുന്ന ചരക്കുകളെ ഉല്‍പ്പാദിപ്പിക്കാനാണ് ചിലരുടെ ശ്രമം. ജാതി-മത-പ്രാദേശിക-സ്വത്വ പ്രസ്ഥാനങ്ങളുടെയും ഫെമിനിസ്റ്റ് വീക്ഷണത്തിന്‍റെയും പിന്‍ബലത്തില്‍ വര്‍ഗ്ഗരാഷ്ട്രീയ ഭാവുകത്വത്തെ കലാസാഹിത്യമേഖലയില്‍ നിന്ന് ഇല്ലാതാക്കുന്നത്, ഇടതുപക്ഷ രാഷ്ട്രീയാടിത്തറയെ ഇല്ലാതാക്കുന്നതിന് മുന്നോടിയായാണ്.

കമ്മ്യൂണിസ്റ്റ്‌ ചെകുത്താന്‍റെ ചുവന്ന വാല്‍’ കലയുടെയും സംകാരത്തിന്‍റെയും ലോകത്ത് ‘അപശകുന’മായിത്തീരാനുള്ള പരിസ്ഥിതി ബോധപൂര്‍വ്വം നിര്‍മ്മിക്കപ്പെട്ടുവരുന്നുണ്ട്. പുരോഗമനപക്ഷത്ത് മുന്‍പ് നിലയുറപ്പിച്ചിരുന്ന ചിലര്‍ തന്നെ പുതിയ അവസരം മുതലാക്കി പ്രതിലോമസംസ്കാര നിര്‍മ്മിതിയില്‍ ആവേശപൂര്‍വ്വം പങ്കാളികളായിത്തീരുന്നുണ്ട് എന്നതാണ് ഇന്നത്തെ ദുരന്തം. എം എഫ് ഹുസൈനേയും തസ്ലീമാ നസ്രീനെയും രാജ്യത്തിന്‍റെ മണ്ണില്‍ നിന്നും നാടുകടത്തിയ ഫാസിസ്റ്റ് ശക്തികള്‍ക്ക് മതത്തിന്‍റെയും ഇടതു-വലത് രാഷ്ട്രീയകക്ഷി വേര്‍തിരിവുകളുടെയും വ്യത്യസ്ത പേരുകളും ചിഹ്നങ്ങളും വിലങ്ങുതടിയായില്ല എന്നത് ഒരു മുന്നറിയിപ്പാണ്. കമലാസുരയ്യക്ക്‌ മതപരവും സാമൂഹ്യപരവുമായ ഭ്രഷ്ട് കല്‍പ്പിക്കുന്നതില്‍, കേരളീയ സമൂഹം ‘പ്രതിബദ്ധത’യോടെ കാട്ടിയ മാതൃക ഒരു ഫാസിസ്റ്റ് മനോഘടനക്ക് മാത്രം ചേര്‍ന്നതാണ്. പൂനെയില്‍ ഡോ. നരേന്ദ്ര ദാബോല്‍ക്കറുടെ നിര്‍ദ്ദയമായ കൊലപാതകത്തെ അപലപിക്കും മുന്‍പ്, നിസ്സാരമായ ഒരു പ്രശ്നത്തിന്‍റെ പേരില്‍ കേരളത്തില്‍ കോളേജ് അധ്യാപകന്‍റെ കൈകള്‍ ഛേദിച്ച സംഭവത്തെക്കുറിച്ച് നാം ആത്മവിചാരണ ചെയ്യേണ്ടതുണ്ട്. ഭീകരവാദികളുടെ കൈയ്യാല്‍ ആപല്‍ക്കരമായി ആക്രമിക്കപ്പെടും മുന്‍പ് നിയമപാലകരും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും അയാളെ ഒറ്റപ്പെടുത്തുകയും മാനസികമായി വേട്ടയാടുകയുമായിരുന്നുവെന്നത് അനുഭവയാഥാർത്ഥൃമാണ്. ആത്മീയതയേയും ധനത്തെയും ജാതിമതമുദ്രകളെയും ശരീരപേശികളുടെ നിഷ്ഠൂരമായ ബലപ്രയോഗങ്ങളെയും സ്ത്രീകള്‍ക്കെതിരെയുള്ള ബലാല്‍കാരങ്ങളെയും കൊലപാതകങ്ങളെയും ഇഷ്ടവിഷയങ്ങളായി കൊണ്ടാടുന്ന മുഖ്യധാരാസിനിമകളെയും, ടെലിവിഷന്‍ സീരിയലുകളെയും അച്ചടി ദൃശ്യമാധ്യമാനുഭവങ്ങളെയും നിര്‍ദോഷമായിക്കണ്ട് ആസ്വദിക്കുന്ന സമൂഹം, സ്വയമറിയാതെതന്നെ അത്യന്തം പ്രതിലോമകരമായ ഫാസിസ്റ്റ് സംസ്കാരത്തിനുള്ള വഴിയൊരുക്കുകയാണെന്നതാണ് സത്യം.

രണ്ട്


ആം ആദ്മി രാഷ്ട്രീയത്തെ തിരിച്ചറിയുക.


'വര്‍ഗ്ഗം' ഒരു വര്‍ത്തമാനകാല സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. മൂര്‍ത്തവും അമൂര്‍ത്തവുമായ രൂപങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഈ യാഥാര്‍ഥ്യമാണ് വര്‍ഗ്ഗരാഷ്ട്രീയത്തെ ഇപ്പോഴും പ്രസക്തമാക്കിത്തീര്‍ക്കുന്നത്. വര്‍ഗ്ഗപരമായ അസമത്വത്തെയും അസന്തുലിതത്വത്തെയും എന്നെന്നും നിലനിര്‍ത്തിയും വളര്‍ത്തിയുമല്ലാതെ ആഗോള മുതലാളിത്ത വ്യവസ്ഥക്ക് നിലനില്‍ക്കുക അസാദ്ധ്യമാണ്. അസമമായ വളർച്ചയും വികാസവുമാണ് മുതലാളിത്തത്തിന്‍റെ അടിത്തറ. ഭൗതികവും സാംസ്കാരികവുമായ സര്‍വ്വ ഉല്‍പ്പന്നങ്ങളെയും ഒരൊറ്റ കമ്പോളമേഖലയാക്കി ഏകീകരിക്കല്‍, വ്യത്യസ്തജനവര്‍ഗ്ഗങ്ങള്‍ തമ്മില്‍ നിലവിലുള്ള പ്രാദേശികവും വംശീയവും ദേശീയവും ജാതീയവും മതപരവുമായ വൈരുധ്യങ്ങളെയും സ്പര്‍ദ്ധകളെയും സ്വാര്‍ത്ഥലാഭത്തിനു സമര്‍ത്ഥമായി ഉപയോഗപ്പെടുത്തല്‍, കടലിലും കരയിലും ആകാശത്തിലുമുള്ള അസംസ്കൃത വിഭവങ്ങള്‍ക്ക് വേണ്ടി വിദൂരസ്ഥഭൂമേഖലകളില്‍ പോലും ചോദ്യം ചെയ്യപ്പെടാത്ത അധീശത്വം അടിച്ചേല്‍പ്പിക്കൽ, അതിനുവേണ്ടിയുള്ള കടന്നാക്രമണങ്ങളിലും ഉടമ്പടികളിലും മാറിമാറി ഏര്‍പ്പെടല്‍, മഹായുദ്ധങ്ങളെയും സമാധാനപ്രസ്ഥാനങ്ങളെയും സന്ദര്‍ഭം നോക്കി ഉണ്ടാക്കിയെടുക്കുകയും പിന്തുണക്കുകയും ചെയ്യല്‍, പ്രതിലോമപരമായ ആശയങ്ങളും അളവറ്റ ധനവും മാരകായുധങ്ങളും നല്‍കി ഭീകരവാദത്തെ കയറ്റി അയക്കല്‍, 'ഭീകര'രെന്ന് മുദ്രകുത്തി ഗ്വാണ്ടനാമൊ തടവറകളില്‍ പോരാളികളെ നാടുകടത്തുകയും പീഡനമുറകള്‍ക്ക്‌ വിധേയമാക്കുകയും ചെയ്യല്‍, ‘പരിഷ്കൃത’രാജ്യങ്ങളില്‍ ബൂര്‍ഷ്വാജനാധിപത്യത്തെ കെട്ടിഎഴിന്നള്ളിക്കല്‍, അവികസിത (മൂന്നാംലോക) രാജ്യങ്ങളില്‍ ഫാസിസ്റ്റ് ഭരണകൂടങ്ങളെ അടിച്ചേല്‍പ്പിക്കല്‍, പണമൂലധനത്തിന്‍റെ ഭ്രാന്തമായ പരിക്രമണത്തില്‍ കൃത്രിമമായ സമൃദ്ധിയും ക്ഷാമവും മാറിമാറി ഉണ്ടാക്കല്‍, പ്രകൃതിയുടെ പരിശുദ്ധിയേയും മാനവികമൂല്യങ്ങളെയും ചരിത്രസ്മാരകങ്ങളെയും ഓര്‍മ്മകള്‍ പോലും അവശേഷിപ്പിക്കാതെ എന്നെന്നേക്കുമായി നശിപ്പിക്കല്‍ - ആഗോള മുതലാളിത്ത വ്യവസ്ഥക്ക് നിലനില്‍ക്കാന്‍ നാം നല്‍കേണ്ടിവരുന്ന വലിയ വിലകളാണ് ഇവയൊക്കെയും.

നാം ജീവിക്കുന്ന കാലഘട്ടത്തെ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെ നോക്കിക്കാണാനും വിലയിരുത്താനും നിലവിലുള്ള സാഹചര്യം നമ്മുടെ എഴുത്തുകാരെ നിര്‍ബന്ധിക്കേണ്ടതാണ്. ‘വര്‍ഗ്ഗ‘മെന്ന സംജ്ഞയേയും ‘വര്‍ഗ്ഗരാഷ്ട്രീയ’മെന്ന പരികല്പനയെയും കാലത്തിനുനിരക്കാത്തതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക് മാര്‍ക്സിന്‍റെ ജീവിതകാലത്തോളമെങ്കിലും പഴക്കമുണ്ടെന്ന് കണ്ടെത്താന്‍ ‘പുരോഗമന-ഇടതുപക്ഷക്കാ’രെന്ന് അഭിമാനിക്കുന്ന ചിന്തകര്‍ക്ക്‌ കഴിയേണ്ടതാണ് – മാര്‍ക്സിന്‍റെ നിശിതവിമര്‍ശനത്തിന് വിധേയരായ ‘ട്രൂ സോഷ്യലിസ്റ്റ്’കാരുടെയും ബേണ്‍സ്റ്റീന്‍റെയും മറ്റും ചിന്തകളുടെ പ്രേതങ്ങളാണ് ‘വര്‍ഗ്ഗരഹിത’മായ രാഷ്ട്രീയത്തിന്‍റെയും ആം ആദ്മിയുടെയും മറ്റും പേരുകളില്‍ ഇന്ന് പ്രചരിക്കുന്നത്. ആഗോളമുതലാളിത്തത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും വിധിനിര്‍ണ്ണയിക്കുന്നത് നാം ജീവിക്കുന്ന നാടിനും നഗരത്തിനും കേരളമെന്ന ഇടുങ്ങിയ ഭൂപ്രദേശത്തിനും ഇന്ത്യയെന്ന വിശാലമായ രാജ്യത്തിന് പോലും അകത്തല്ലെന്ന് മനസ്സിലാക്കാനുള്ള സാര്‍വ്വദേശീയതാബോധത്തെ ഉള്‍ക്കൊള്ളാന്‍ വര്‍ഗ്ഗരാഷ്ട്രീയം മാത്രമേ നമ്മുടെ എഴുത്തുകാരെ സഹായിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ വര്‍ഗ്ഗഭാവുകത്വത്തെ പ്രസക്തവും അനിവാര്യവുമാക്കിത്തീര്‍ക്കുന്ന വര്‍ത്തമാനകാലസാഹചര്യത്തെക്കുറിച്ച് അവര്‍ക്ക് നിശിതമായ തിരിച്ചറിവുണ്ടാവുകയുള്ളൂ.

(കേരള യുക്തിവാദിസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച എം.ബി.കെ. സ്മരണികയില്‍ പ്രസിദ്ധപ്പെടുത്തിയത് വിപുലീകരിച്ചത്.)

1 comment:

  1. Read the new post with interest.

    The AAP is a bunch of people who believes that all the problems of our society began with corruption and all will end when the same is finished off. Avar kannadchu irittaakkunavaraanu; they prefer to see only the supuerfical manifestation - called corruption - of the deep rot that has set in upon the body of our society. They are naive enough to believe that they shall be able to shoo away and keep at bay the devil of corruption by merely waving the cross of lokpal at it.

    In my view, if the AAP succeeds in kindling something akin to what can be called political consciousness in the complacent middle classes, then it will have done its duty; for the rest, the organised Left should take charge to consolidate and build on this new found awareness! Unfortunately, our Left parties are presently engaged in finding ways to marry Mulayam and Jayalalitha!

    ReplyDelete