edam
in left perspective

Friday 2 October 2020

The Contemporaneity of Pattannur’s Poetry

M. P. Balaram


Where does ‘contemporary Malayalam poetry’ stand today? What does poetry criticism do here?


Whenever I happen to write about the poetry of Kunhappa Pattannur, I have to invariably confront these questions.

 

Anybody who is a keen observer of the contemporary Malayalam poetry scene has the right to pose these questions. Because it was not to cater to the comfort and happiness of a select few and to win for them fame, awards and honours that the art of poetry came into being. They might even think that it is their family property!  Letters of the alphabet, words, expressions, idioms, rhythms, imaginations what more, even the quiescence between words and sentences have remained for centuries the common property of people’s poetic imagination.  All those who have lived in different times and in different nations have a common claim on it regardless of the human race they belong to. Both the present and the future generations have equal right in this common claim to the art of poetry as belonging to the people at large. The common cultural heritage of the people cannot be rescinded by copyright alone.


Readers who happen to read the poems of Kunhappa Pattannur, which he has been writing for half a century now, are also bound to face these questions. Just imagine! How many human beings must have worked hard in unison, dancing, singing, listening, writing and reading, to sustain such an art form as poetry which has been entertaining and enlightening people from generation to generation? Felicitations, despair, connections, quarrels, rebellions, martyrdom, struggles, philosophical outlooks…what not; there are a cornucopia persuasions and inspirations that have been contributing for its sustenance. In the words, silences, crises, conflicts, deep sorrows, and love of the poems of Kunhappa Pattannur can be spotted the subtle fingerprints of men who have lived in different continents, different times, and spoke different languages.

 
The question I posed at the outset rears its head again. What is the present condition of the so-called ‘contemporary poetry’?  What is its significance, if any?


Poetry has become an art form on which anybody can lay his/her hands on. All those who possess nothing except a modicum of literacy can engage ‘with confidence’ in the ‘handiwork’ of poetry. Anybody can write about anything and publish it as poetry!


To breathe clean air, to eat the food of one’s choice, to drink one’s thirst-quenching drink, to travel through one’s places of interest, to build a house of one’s imagination, to cultivate and rear up friendships, bonds of love and marriage—to do all these too much labour and sweating will be required from one who is out to get them at any cost. On top of that, in order to concretize these things, he will certainly have to depend on the hard labour put in by a number of people for a long time. He will also have to be responsible to an equal number of people. One who wishes to get himself educated, to interfere in the society, to interact with its members and to do ‘politics’ will be forced to take into count a number of things. In all the given contexts, the term or concept of ‘freedom’ acquires only limited and relative denotations.


However, the only vocation that one can do now arbitrarily, without being responsible to anyone or to oneself, and without depending on anybody is ‘churning out poetry.’ Indeed, ‘contemporary poetry’ is celebrating this unbridled freedom here today. 

 
It is gratifying to note that the poetry of Kunhappa Pattannur stands firm here without getting carried away in the strong current of this anarchic poetry making. His poetry is here in the midst of those who struggle hard to make both ends meet and those who live a hellish life amid the deafening noises of cutthroat competition. The voice of Pattannur as a poet can be heard loud and clear from the different corners of his poetic realm. It says that poetry springs from the common cultural pool of a people apart from being the product of collective imagination and the philosophy and politics of the times we live in.  And the spokesmen of ‘the contemporary poetry’ listen to them as if they are voices from an alien planet.


The so called ‘contemporary poetry’ bides its time blissfully turning the serious into frivolous, the critical into non-critical, history into nothingness and in the course projecting the ‘I’ as all important in this exercise in futility. 


And this is how the poetry of Kunhappa Pattannur lives on in the opposite direction of what is touted as contemporary poetry: Drawing strength and energy from subaltern politics which refuses to be subjugated by anybody, the poetry of Pattannur has come to stay here for good with its roots running deep into the ‘miserable present of the oppressed’ even as it goes on cataloguing the tragedies in the wake of the deluge of hardships. The continent of the poetry of Pattannur maps out the evolution of the history of the world as well as India; the vicissitudes of our political life also forms part of the poet’s experiences. The poet’s opposition to the authoritarian and globalizing tendencies stands in high relief throughout the gamut of his work. 


Therefore, it is not by way of meeting an obligation that I have written these words prefacing a selection of Pattannur’s poems being published in English translation, which is in fact long overdue given the appeal and wide popularity of his work, by CHORUS IMPRINTS. By writing these words I believe that I am discharging my responsibility as a critic to our language and its speakers who struggle with their thoughts, imagination, and toil hard to survive in the teeth of oppression, occupation and annihilation.

 (Preface to the upcoming selection of poems by Kunjappa Pattannur, 'Rains and Rivers', published by Chorus Imprints)

Tuesday 22 September 2020

ചരിത്രത്തെ ആർക്കാണ് ഭയം?

'വൈറസ് കാല' വിചാരങ്ങൾ - ആറ്


എം. പി. ബാലറാം

 

 https://collectionapi.metmuseum.org/api/collection/v1/iiif/398148/1681778/restricted

 Kathe Kollwitz 'Mothers'

 

ഒന്ന്


കോവിഡ് - 19 മഹാവ്യാധി, ചരിത്രത്തെ ഏറ്റവും വിശ്വസ്തനായ സഹചരനായിക്കാണാൻ മനുഷ്യവർഗ്ഗത്തെ നിർബന്ധിക്കുന്നുണ്ട്. ചരിത്രമെന്നതിന് സാമ്രാജ്യത്വത്തിന്റെയും കോർപ്പറേറ്റുകളുടെയും ജാതി - മത - വംശ - ദേശ സ്വത്വങ്ങളുടെയും ചരിത്രം എന്ന് മാത്രം അർഥം കൽപ്പിക്കപ്പെടാൻ തുടങ്ങിയകഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളുടെ സങ്കല്പനങ്ങൾ 'യാദൃച്ഛികമായി' ജന്മം കൊണ്ട ഒരു ക്ഷുദ്ര വൈറസിനാൽ തിരുത്തിക്കുറിക്കപ്പെടുകയാണ് ഇന്ന്. ഔദ്യോഗിക-മുഖ്യധാരാ ചരിത്ര രചയിതാക്കൾ പുനർവായനകൾക്കും പുനരെഴുത്തുകൾക്കും നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. 'ചരിത്രത്തിന്റെ അന്ത്യ'ത്തെക്കുറിച്ചുള്ള ഫുക്ക്യാമയുടെ ആദ്യകാല തീസിസ്സുകളെ പിന്തുടരാനുള്ള എല്ലാ പ്രലോഭനങ്ങളെയും (ഫുക്യാമ തന്നെ പിൽക്കാലത്ത് അത് തിരുത്തിക്കുറിച്ചത് അറിയാതെ) പ്രതിരോധിക്കാൻ ഒരു വൈറസ് കാരണമായിത്തീർന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകയുക്തിയെ മൂർത്തമായി ഉദാഹരിക്കുന്നുണ്ട്. അത്യന്തം പുതുമയുള്ള ഈ തിരുത്തിയെഴുതലുകളെ ചരിത്രപരമായ ഒരു വിരോധാഭാസമായി മാത്രം കാണാനാണ് ചിലർക്ക് ഇപ്പോഴും താൽപ്പര്യം. മൗലികമായ മാറിച്ചിന്തിക്കലുകൾകൾക്ക് തയ്യാറാവാനുള്ള പാഠം വൈറസ് ബാധകളുടെ അനുഭവങ്ങളിൽ നിന്നും പഠിക്കാൻ മനുഷ്യസമൂഹം ഇന്നല്ലെങ്കിൽ നാളെ നിർബന്ധിക്കപ്പെടുകതന്നെ ചെയ്യും. അതിനുള്ള ഭൗതികവും ഭൗതികേതരവുമായ പരിതസ്ഥിതികൾ അതിവേഗം ലോകമെങ്ങും ഒരുക്കപ്പെടുന്നത് കാണാൻ കഴിവുണ്ടാവുകയാണ് പ്രധാനം. അതില്ലാതിരിക്കുമ്പോഴാണ് നാം ചരിത്രത്തെ ഭയപ്പെടുന്ന ഭീരുക്കളായി ചരിത്രത്തിൽ ഇടം നേടുന്നത്. ഭൂതത്തെയും വർത്തമാനത്തെയും ഭാവിയേയും കൂട്ടിവായിക്കാനറിയാത്ത പുതിയ കാലത്തെ 'നിരക്ഷരർക്ക്' ഭീരുക്കളായിക്കഴിയാനേ പറ്റൂ! അവരോട് സഹതപിക്കുക!

ചരിത്രം മാത്രമല്ല ഇന്ന് നമ്മുടെ ആധിക്ക് കാരണം. സമൂഹം ആധിക്ക് പുതിയ വിഷയമാണ്. വ്യക്തിയെ പരമോന്നത സ്ഥാനത്ത് പ്രതിഷ്ഠിച്ച അവസ്ഥയെ മാറ്റാതെ നിലനിൽപ്പ് അസാധ്യമാണെന്ന ബോധം അതിവേഗ രോഗപ്പകർച്ച ഇന്നുണ്ടാക്കിത്തീർക്കുന്നു. വ്യക്തികർത്തൃത്വങ്ങളിൽ നിന്ന് സാമൂഹ്യ കർത്തൃത്വങ്ങളിലേക്കുള്ള നിർബന്ധപൂർവ്വമായ പരിണാമം ആഗോളീകരണത്തിന്റെയും നവലിബറൽ മൂല്യസങ്കൽപ്പങ്ങളുടെയും നിഷേധമാണ്. വ്യക്തിയുടെ താൽപ്പര്യങ്ങൾ, തിരഞ്ഞെടുപ്പ്, വിവേചനം, ആശയം , ആഗ്രഹങ്ങൾ, ഓർമ്മ, മറവി, സ്വാതന്ത്ര്യം - ഇവയെ മാത്രം അടിസ്ഥാനമാക്കിയുള്ള പരിശുദ്ധമൂല്യബോധം പ്രാകൃതമാണെന്ന് ഇന്ന്  'പുതുതായി' കണ്ടെത്താൻ ആഗോളീകൃതകാലം നിർബന്ധിക്കപ്പെട്ടിരിക്കുന്നു. വൈറസ്സിന്റെ അതിവേഗസാമൂഹ്യവ്യാപനം വ്യക്തിസ്വത്വങ്ങളെ അതിവേഗ സാമൂഹ്യവൽക്കരണത്തിന് നിർബന്ധിക്കുന്നു. ദുർബ്ബലമാവുന്ന വ്യക്തിസ്വത്വങ്ങളെ പിന്തള്ളി സ്വന്തം അതിജീവനത്തിന് വേണ്ടി സാമൂഹ്യകർത്തൃത്വങ്ങൾ രൂപീകൃതമാകുകയും അവയുടെ കൂട്ടായ്മകൾ ശക്തിപ്പെടുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് പ്രത്യയ സംഹിതയെ എതിരിടാൻ മുതലാളിത്തം നാളിതുവരെ ഉപയോഗിച്ച് പോന്ന 'വ്യക്തിവാദ'ത്തിന്റെ പടച്ചട്ട ഇവിടെ നിരുപയോഗമാക്കപ്പെടുകയാണ്.

ഏറ്റവും ലളിതമായി പറഞ്ഞാൽ നാം നേരിടുന്ന വെല്ലുവിളി നമ്മുടെ നിലനില്പിന്റേത് തന്നെയാണ്. ഈ പ്രശ്നം ഏറ്റവും സങ്കീർണമാണെന്നതിനാൽ പരിഹാരം ഒട്ടും ലളിതമല്ലെന്നതാണ് അതിന്റെ വൈരുദ്ധ്യം. കോവിഡ്-19 മഹാവ്യാധിയിൽനിന്നുള്ള രക്ഷക്ക് ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളെന്ന പേരിൽ നിർദ്ദേശിക്കപ്പെടുന്ന 'സുവർണ്ണ'തത്വങ്ങൾ ഒരർത്ഥത്തിൽ പ്രതീകാത്മകമായി നമ്മുടെ അവസ്ഥയെ മറനീക്കി കാട്ടിത്തരുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള ആദ്യത്തെയും അവസാനത്തെയും മുന്നുപാധി അന്യനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുകയാണ്. അന്യൻ എന്നതിന്റെ വ്യാപ്തി വളരെ വലുതാവുകയും അതിന്  'അന്യ'രാജ്യങ്ങളെന്നും 'അന്യ'ജാതി-മത-ദേശ സമൂഹങ്ങളെന്നും 'അന്യ' ഗ്രാമ നഗര സാംസ്കാരിക വ്യത്യാസങ്ങളെന്നും വിപുലമായ അർത്ഥാന്തരങ്ങൾ ഉണ്ടായിത്തീരുകയും ചെയ്യുന്നു. തീവ്രമായ രോഗപ്പകർച്ചയെയും അതിന്റെ മാരകവിപത്തുകളെയും എതിരിടാനെന്ന പേരിൽ ഒറ്റയൊറ്റ വ്യക്തികളെ നിന്നേടങ്ങളിൽ അമിതാധികാരശക്തി പ്രയോഗിച്ച് അനിശ്ചിതകാലം തളച്ചിടുന്നത് 'അന്യ'നെന്ന പ്രേതം ആവേശിക്കാതിരിക്കാനാണ്. മനുഷ്യൻ ഒരു ചരിത്രജീവിയും  സാമൂഹ്യ ജീവിയുമാണെന്ന അടിസ്ഥാന യാഥാർത്ഥ്യം മറന്നുപോയ മുതലാളിത്ത സംസ്കാരം 'അന്യ'നെന്ന ശത്രുബാധയിൽ നിന്ന് രക്ഷ നേടാനുള്ള സാങ്കൽപ്പിക പരിഹാരമാണ് എന്നും തേടുന്നത്!

രണ്ട്

 
നമ്മുടെ നിലനില്പ് കേവലം ജൈവികമായ ഒന്നല്ലെന്നും അത് ചരിത്രവും സമൂഹവുമായി ഇഴ ചേർന്ന ഒരു രാഷ്ട്രീയയാഥാർത്ഥ്യം കൂടിയാണെന്നും ഉള്ള സത്യം ഓർമ്മിപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. അമിതാധികാരശക്തി പ്രയോഗത്തിനുള്ള അവസരമായി ഇന്നത്തെ രോഗബാധ ഉപയോഗിക്കപ്പെട്ട ഇടങ്ങളിലെല്ലാം അതിനെതിരെയുള്ള വലുതും ചെറുതുമായ ചെറുത്തു നിൽപ്പുകളും ഭരണാധികാരികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. വൈറസ് ബാധ സാമൂഹ്യമായ ഒരു പ്രതിഭാസമാണ് എന്നത് പോലെ തന്നെ പ്രധാനമാണ് അത് എല്ലാ സാമൂഹ്യ വൈരുദ്ധ്യങ്ങളും മൂർച്ഛിപ്പിക്കുന്നുണ്ടെന്നുള്ള സമകാലിക സത്യവും. നമ്മെ ഭരിക്കുന്നവർ ഇതിനെയാണ് സമർത്ഥമായി സ്വാർഥലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത്. സമ്പർക്ക നിരോധനം, നിരോധിത മേഖല, സാമൂഹ്യ അകലം, കൂട്ടായ്മ നിഷേധം,വ്യക്തി നിരീക്ഷണം, നിർബന്ധിത വാസം - രോഗപ്പകർച്ചയുടെ പ്രതിരോധത്തക്കുറിക്കാൻ ആധികാരികമായി പ്രയോഗിക്കപ്പടുന്ന പദാവലികൾ മിക്കതും അധികാരശക്തി പ്രയോഗവുമായി ബന്ധപ്പെട്ടവയാണെന്ന് വരുന്നത് യാദൃച്ഛികമല്ല.

ഫലത്തിൽ ഒരേസമയം രണ്ടു തരം കൂടുകളിൽ അടച്ചിടപ്പെട്ട ജീവിതങ്ങളായിത്തീർന്നിരിക്കുന്നു നമ്മുടേത്. വൈറസ് ബാധയുടെയും അമിധാകാര ശക്തിയുടെയും കൂടുകൾ. ആദ്യത്തേത് ജൈവികം; രണ്ടാമത്തേത് രാഷ്ട്രീയപരം. ലോക്ഡൗണിന്റെ അവസ്ഥ രണ്ടുതരം ബന്ധനങ്ങളെയും സാർവ്വലൗകികമായും സാർവ്വജനീനമായും അദൃശ്യമായി ബന്ധിപ്പിച്ച് നമ്മെ ഒന്നിപ്പിക്കുന്നത് നാം കാണാതിരിക്കരുത്. കൺമുന്നിൽ രൂപപ്പെടുന്ന എല്ലാ അതിർവരമ്പുകളെയും അവ തമ്മിലുള്ള അകലങ്ങളെയും മറികടക്കാൻ കണ്ണുകൾക്ക് പെട്ടെന്ന് കാണാൻ കഴിയാതെ രൂപപ്പെടുന്ന പരസ്പര ബന്ധങ്ങളുടെ പുതിയ സമവാക്യങ്ങളിലൂടെ ഇന്ന് സാധ്യമാകുന്നുണ്ട്. നമ്മുടെ കാലവും സംസ്കാരവും ഇതിന് പ്രാപ്തമായിത്തീരുന്നതിന്റെ സൂചനകൾ ജോർജ്ജ് ഫ്ലോയ്ഡിന്റെ വധത്തെ തുടർന്ന് ലോകമെങ്ങും സ്വാഭാവികമായി കത്തിപ്പടർന്ന പ്രക്ഷോഭങ്ങൾ എത്ര കൃത്യമായാണ് പ്രത്യക്ഷമായി അവതരിപ്പിച്ചത്? അമിതാധികാര ശക്തികൾക്കും ആഗോളീകരണത്തിന്റെ ഫലമായുള്ള പരിസ്ഥിതി നാശത്തിനും തൊഴിൽ നിഷേധങ്ങൾക്കും അരക്ഷിതമായ ജോലി സാഹചര്യങ്ങൾക്കുമെതിരെ സാമൂഹ്യ അകലങ്ങളെ മറികടന്നുള്ള കൂട്ടായ്മകളും ഐക്യദാർഡ്യവും രൂപപ്പെട്ടത്  ഏറെ പ്രതീക്ഷയോടെ നാം നോക്കിക്കാണുന്നുണ്ട്. ശാരീരികവും മാനസികവുമായ അദ്ധ്വാനശക്തി ഉപയോഗിച്ച്  ജീവിതവൃത്തിയിലേർപ്പെട്ട തത്വചിന്തകരെയും കവികളെയും കലാകാരന്മാരെയും ശാസ്ത്ജ്ഞരെയും തൊഴിലാളി സംഘടനകളെയും സ്വേച്ഛാധിപത്യ വിരുദ്ധ രാഷ്ട്രീയ പാർട്ടികളെയും പരിസ്ഥിതി സംരക്ഷണസംഘടനകളെയും പ്രതിനിധീകരിച്ച് സാർവ്വദേശീയമായി രൂപംകൊണ്ട പ്രോഗ്രസ്സീവ് ഇൻറ്റർനാഷണൽ പോലുള്ള പ്രസ്ഥാനങ്ങൾ മനുഷ്യരാശിയുടെ ഭാവി വാഗ്ദാനങ്ങളാണ്. എല്ലാ വിപരീതസാഹചര്യങ്ങളെയും എതിരിട്ട്  ഈ കാലയളവിൽ വ്യത്യസ്തഭാഷകളിലും സംസ്കാരങ്ങളിലും ദേശങ്ങളിലും ഭൂഖണ്ഡങ്ങളിലും ഉയിരെടുത്ത ധൈഷണികചിന്തകളുടെയും, കലാ-സാഹിത്യ സർഗ്ഗസൃഷ്ടികളുടെയും സാമൂഹ്യമാധ്യമ സാഹസിക പ്രവർത്തനങ്ങളുടെയുമെല്ലാം ലോകങ്ങൾ  ഒട്ടേറെ സമാനതകളുള്ളവയും സാങ്കല്പിക അകലങ്ങളെയെല്ലാം ഭേദിക്കാൻ ലോകജനതയെ ശക്തമായി പ്രേരിപ്പിക്കുന്നവയുമാണെന്നത് ഇന്നത്തെ യാഥാർത്ഥ്യം തന്നെയാണ്!

മൂന്ന്


കൊവിഡ് രോഗബാധയും  അമിതാധികാര വ്യവസ്ഥയും വ്യക്തിയെത്തന്നെയാണ് ആദ്യം ആക്രമിച്ച്  കീഴ്പ്പെടുത്തുന്നത് എന്നതിന് നമ്മുടെ കാലത്ത് അതിയായ പ്രാധാന്യമുണ്ട്. മുമ്പ് എല്ലാ കാലത്തുമെന്നതു പോലെ നമ്മുടെ കാലത്തും അധ:കൃതപക്ഷത്തെ വ്യക്തി അങ്ങേയറ്റം ദുർബലനും നിസ്സഹായനുമാണ്. നിരീക്ഷിക്കാൻ, പിന്തുടരാൻ, വിവരങ്ങൾ സമാഹരിക്കാൻ, ഒറ്റപ്പെടുത്തി മാറ്റിപ്പാർപ്പിക്കാൻ, ഭക്ഷണവും ചികിത്സയും നിഷേധിക്കാൻ, ഇവയ്ക്കെല്ലാം സൗകര്യപൂർവ്വം ഇരയായി അധികൃതപക്ഷം കണ്ടെത്തുന്നത് കീഴാള പക്ഷത്തുള്ള ദുർബല വ്യക്തിജീവിതങ്ങളെയാണ്. ഇന്നത്തെ കാലത്തിന്റെയും അധികാരശക്തിയുടെയും ഇരകളാകാൻ, പാതാളത്തേക്കാൾ കീഴെയുളള ഒരു ജീവിതാവസ്ഥയിലേക്ക്, ലോക്ക് ഡൗൺ കാലത്ത് ആട്ടോടിക്കപ്പെട്ട കുടിയേറ്റത്തൊഴിലാളി ശരീരങ്ങൾ വ്യക്തിദുരന്തങ്ങളുടെ ക്ലാസിക് മാതൃകകളാണ്. ആട്ടിൻപറ്റങ്ങളെ പോലെ ഒരു കൂട്ടമായിട്ടോ സ്ഥിതി വിവരക്കണക്കായിട്ടോ അല്ലാതെ ഒറ്റ മുഖവും ഒറ്റ ശരീരവും ഒറ്റയൊറ്റ ജീവിതം ജീവിക്കുന്നവരും ആയി ഇവരെക്കാണാൻ അധികാരസ്ഥാനത്തുള്ളവരും ഉപരി - മദ്ധ്യവർഗ്ഗ സമൂഹവും തയ്യാറായതിന് തെളിവുകൾ അധികം എടുത്തു കാട്ടാനില്ല. കോവിഡ് രോഗബാധയും ഫാസിസ്റ്റ് ക്ഷുദ്രതകളും ചേർന്ന് ഒരുതരം മത്സരബുദ്ധിയോടെ അക്രമോത്സുകമായി സമൂഹമസ്തിഷ്കത്തെ കീഴ്പ്പെടുത്തുമ്പോൾ ആത്യന്തികമായി അത് ബാധിക്കുന്നത് ഇവിടെ ഇന്ന് ഇപ്പോൾ ജീവിക്കുന്ന ഒറ്റയൊറ്റ  വ്യക്തിയുടെ ഒറ്റ ജീവിതം തന്നെയാണ്!

ഒരു വശത്ത് വ്യക്തിയെ ആരാധ്യബിംബമാക്കി പൂജിക്കുകയും മറുവശത്ത് സാധ്യമാവുന്ന അവസരങ്ങളിലെല്ലാം വ്യക്തിയെ ഒറ്റപ്പെടുത്തി നിസ്സാരനാക്കുകയും ചെയ്യുക എന്നതാണ് 'വ്യക്തിവാദം' എല്ലാ കാലത്തും ഫലത്തിൽ ചെയ്തു പോന്നത്. അത് തന്നെ ഇന്നും മാറ്റമില്ലാതെ തുടരുന്നു. പണം, പദവി, അധികാരം ഇവയുടെ കേന്ദ്രീകരണം കൊണ്ട് ബിംബവൽക്കരിക്കപ്പെടാത്ത വ്യക്തിയെ സങ്കൽപ്പിക്കാൻ ഏറ്റവും വലിയ ജനാധിപത്യവാദിക്ക് പോലും സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്. ആരാണ് മഹത്വത്തിന്റെ അവകാശി എന്ന് നിർണ്ണയിക്കുന്നത് അതാത് കാലത്ത് നിർമ്മിക്കപ്പെടുന്ന ആൾ ബിംബങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കിയാണ്. ഇതിന് വിപരീതധ്രുവത്തിൽ നിൽക്കുന്ന മറ്റോരു വ്യക്തി, മുതലാളിത്ത മൂല്ല്യവ്യവസ്ഥയുടെ അനിവാര്യ യാഥാർത്ഥ്യമായി നിലനിൽക്കുന്നുണ്ട്. പണത്തിലും പദവിയിലും അധികാരത്തിലും കീഴാളനായ വ്യക്തി തനിച്ചാകുമ്പോൾ നിലനിൽപ്പ് അസാധ്യവും കൂട്ടം ചേരുമ്പോൾ അതിജീവനം ശക്തവുമാകുന്നതിന്റെ സാമൂഹ്യ ശാസ്ത്ര അറിവുകൾ ഇന്നത്തെക്കാലത്തും വലിയ മാറ്റങ്ങളൊന്നും കൂടാതെ ജനങ്ങൾക്കെതിരെ പ്രയോഗിക്കാനാണ് ഭരണാധികാരികൾ ഉപയോഗിക്കുന്നതെന്നത്  ഒരു അത്ഭുതസത്യമാണ്! വൈറസ് വ്യാധിയെ ഇതിനുള്ള ഉപാധിയാക്കുന്നത് തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കാതിരിക്കയും ചെയ്യുന്നു.

ഭയം വൈറസ് ബാധയുടെയും അമിതാധികാര ശക്തിയുടെയും പൊതുവായ മുഖമുദ്രയായി അടിച്ചേൽപ്പിക്കപ്പെടുന്നതിന്റെ ന്യായീകരണം ഇപ്പോൾ വ്യക്തമാണ്. ഭയം പ്രാണവായുവിനും ദാഹജലത്തിനും തുല്യം അന്തരീക്ഷത്തിൽ ആരും ആവശ്യപ്പെടാതെ തന്നെ എന്തിനെയും ആരെയും എപ്പോഴും ചൂഴ്ന്നു നിൽക്കുന്ന അവസ്ഥ; ഇത് എല്ലാ തിരിച്ചറിവുകളിൽ നിന്നും ജനതയെ അദൃശ്യമായി തടയുന്നുണ്ട്. 'ഒറ്റ'യാണെന്ന ബോധത്തിലേക്കും അതിന്റെ ആധികളിലേക്കും ആട്ടിയോടിക്കപ്പട്ടു കൊണ്ടിരിക്കുന്ന ഒരു ജനതക്ക് കാഫ്ക കഥയിലെ നായകനു തുല്യം ജന്തുവൽക്കരണം മാത്രമാണ് പരിഹാരമെന്ന് തോന്നുന്നതിൽ അത്ഭുതമില്ല. ആദിമമായ അടിമ ബോധത്തിലേക്ക് ഒരു ജനത മുറുമുറുപ്പുകളൊന്നും കൂടാതെ തിരിച്ചുപോകാൻ തയ്യാറാകുന്നത്  'പുരോഗമന - ജനാധിപത്യ' പ്രസ്ഥാനങ്ങളെയാണ് ഏറ്റവും ലജ്ജിപ്പിക്കേണ്ടത്. ധൈഷണികവും സർഗ്ഗാത്മകവുമായ മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ  ഉത്തരവാദിത്തങ്ങളെ  ഇത് ഏറെ ഗൗരവമുള്ളതാക്കിത്തീർക്കുന്നുണ്ട്.

തുടക്കത്തിൽ ഉയർത്തിയ ചോദ്യത്തിലേക്ക് തന്നെ ഒടുക്കം നാം തിരിച്ചെത്തിയിരിക്കുന്നു : ചരിത്രത്തെ ആർക്കാണ് ഭയം? വിപരീതാർത്ഥത്തിൽ ചോദ്യം ഇങ്ങനെയും ചോദിക്കാം: ചരിത്രത്തെ ആർക്കാണ് ഭയമില്ലാത്തത്?

ചരിത്രം സംഭവപ്പട്ടികയല്ല. സ്ഥിതിവിവരക്കണക്കുമല്ല. പോരാട്ടങ്ങളുടെ ഏടുകളാണ്. പ്രതിരോധങ്ങളുടെ ഈടുവെപ്പുകളാണ് അതിന്റെ ഉള്ളടക്കം. കുതിപ്പും വിച്ഛേദവും അതിന്റെ ഭാഗങ്ങളാണ്. കീഴടങ്ങലിനും വിജയത്തിനും അതിന്റെ ഗതി നിർണ്ണയിക്കാനാവും. ഔദ്യോഗികമായി കഴുമരങ്ങളും സിംഹാസനങ്ങളും ഒരുപോലെ നീതീകരിക്കപ്പെടാം. വിജയിക്കുന്നത് ജനങ്ങളാണെങ്കിൽ, കൊട്ടാരം കാഴ്ച വസ്തുവാകാം. ഉടവാളുകൾ പ്രയോഗിക്കപ്പടാതിരിക്കുമ്പോൾ, തുരുമ്പിച്ച് മണ്ണടിയാം. എങ്കിലും ഒരു സത്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്: ആത്യന്തികമായി ചരിത്രം സ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്. തുറുങ്കുകൾക്ക് കാവൽ  നിൽക്കുന്നവർ ചരിത്രത്തെ ഭയപ്പെടുക തന്നെ വേണം!

അഗ്നി കട്ടെടുത്തതിന്റെ പേരിൽ ദൈവത്തിന്റെ കോപത്താൽ ബന്ധിതനാക്കപ്പെട്ട പ്രോമിത്യൂസ് ഇപ്രകാരം മൊഴിയുന്നു :

"മിന്നൽപ്പിണരുകളൊന്നായ്, വരിയട്ടെ!
കൊടുങ്കാറ്റുകളെല്ലാമലറട്ടെ ,ക്രുദ്ധരായ്
ഭൂകമ്പങ്ങൾ കുലുക്കിയുണർത്തട്ടെ, ഭൂമിയെ!
ആഴിത്തിരകളും ആകാശതാരവും, അറുതിയു-
മന്തവുമില്ലാതെന്നെ ഞെരിക്കിലും,
എത്രയും പീഡിതമാകിലു,മില്ലില്ലൊരിക്കലും
സാധിതമാകില്ലവനെൻ, ജീവൻ കവരുവാൻ!"
                                     (എസ്കില്ലസ്, ബന്ധനസ്ഥനായ പ്രോമിത്യൂസ്)

പോമിത്യൂസിന്റെ ഭയരാഹിത്യത്തിന് നേർവിപരീതം കാളിദാസന്റെ രഘുവംശമഹാകാവ്യത്തിന്റെ അന്ത്യഭാഗത്ത് അഗ്നിവർണ്ണമഹാരാജാവിന്റെ അവസ്ഥ അടയാളപ്പെടുത്തിയിട്ടുണ്ട്. സ്വേച്ഛാപരമായ  ഭരണത്തിലും സുഖലോലുപതയിലും മാത്രം മുഴുകിയ രാജാവിനെ കണ്ട് സങ്കടമുണർത്തിക്കാൻ എത്തിയ പാവം പ്രജകളെ സ്വന്തം മുഖം കാട്ടാൻ താൽപ്പര്യമില്ലാതെ ഒരു കാലടിമാത്രം പുറത്ത് കാണിച്ച് അത് കണ്ട് പോയ്ക്കൊള്ളാൻ അനുവദിക്കുകയാണ് അദ്ദേഹം. ജനങ്ങളാകട്ടെ ഇത് മഹാഭാഗ്യമായിക്കരുതി പാദം വന്ദിച്ച് തിരിച്ച് പോവുകയും ചെയ്യുന്നു. മാനവവംശത്തിന്റെ അപചയകാലങ്ങളിൽ  ജന്മമെടുക്കുന്ന അഗ്നിവർണ്ണന്മാരുടെ പക്ഷത്തല്ല ചരിത്രമെന്ന് കാളിദാസന്റെ തൂലിക അസന്നിഗ്ദ്ധമായി സൂചിപ്പിക്കുന്നുണ്ട്. അവരുടെ പുനരവതാരങ്ങൾ എക്കാലത്തെയും പ്രഹസന രൂപങ്ങളായിത്തീരുമെന്നതിന് ചരിത്രത്തിൽ പാഠങ്ങൾ നിരവധിയാണ്. 'അഗ്നിവർണ്ണന്മാർ' ചരിത്രത്തെ ഭയപ്പെടുക തന്നെ വേണം!

Friday 31 July 2020

കോവിഡ്-19: രോഗത്തിന്റെയും മരണത്തിന്റെയും രാഷ്ട്രീയം

'വൈറസ്കാല' വിചാരങ്ങൾ - അഞ്ച്

 

എം. പി. ബാലറാം

 

 

കോവിഡ്- 19  മഹാവ്യാധി രോഗാനുഭവത്തെ കേവലമായ വ്യക്ത്യനുഭവം എന്ന തലത്തിൽ നിന്ന് സാർവ്വലൗകികമായ ഒരു സാമൂഹ്യാനുഭവവും രാഷ്ട്രീയാനുഭവവുമാക്കി പരിവർത്തിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും ദേശങ്ങളുടെയും അതിരുകളുടെ പരിശുദ്ധിയുടെ പേരിൽ കലഹിച്ചു പോന്ന ജനതയെയാകെ ഒരു വൈറസ് അനുഭവം ഒന്നിപ്പിച്ചിരിക്കുന്നു. വെറും മൂന്നുമാസങ്ങൾക്ക് മുമ്പ് സർവ്വശക്തരായ ഭരണാധികാരികളും ആഗോളമുതലാളിത്ത ശക്തികളും സാമ്പത്തിക വിദഗ്ധരും സങ്കല്പിക്കുക കൂടി  ചെയ്യാത്ത കാര്യങ്ങളാണ് നമ്മുടെ കൺമുന്നിൽ രൂപപ്പെട്ടു വരുന്നത്. ചരിത്രത്തിൽ അരങ്ങേറുന്ന എല്ലാ ആകസ്മിക സംഭവങ്ങളെയും പോലെ, ഈ മഹാവ്യാധി വ്യാപനവും ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഒരു പരീക്ഷണഘട്ടമായാണ് അനുഭവപ്പെടുന്നത്. രോഗബാധ അതിന് കീഴ്പ്പെട്ടുപോകുന്നവരെന്നും കീഴ്പ്പെടാത്തവരെന്നും വ്യത്യാസമില്ലാതെ ജീവിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് മാറ്റിത്തീർക്കുന്നത്. ചരിത്രത്തിന്റെ യാദൃച്ഛികത്വം ലോകത്തെ മതിലുകളില്ലാത്ത തുറന്ന തടവറയാക്കി പുതുക്കിപ്പണിതിരിക്കുന്നു. ഇവിടെ ജീവിക്കാനും മരിക്കാനുമുള്ള നമ്മുടെ അവകാശം ക്ഷുദ്രമായ ഒരു വൈറസ് കാരണം അനിശ്ചിതത്വത്തിലായിരിക്കുന്നു.

മനുഷ്യജാതിയുമായോ  മാനവ സംസ്കാരവുമായോ പ്രത്യേകാഭിമുഖ്യമൊന്നും വിശ്വപ്രകൃതികൾക്കില്ല. നമ്മെ ലോകത്തിന് ആവശ്യമുണ്ടെന്നതിന്റെ ഒരടയാളവും നമ്മളൊഴികെ ആരും അറിഞ്ഞുവെന്ന് അവകാശപ്പെട്ടിട്ടില്ല. എന്നാൽ നാം പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം നേർ വിപരീതമായ സംഗതികളാണ്. നാം ഉണ്ടാക്കിയെടുത്ത സവിശേഷബന്ധങ്ങളും മതങ്ങളും ശാസ്ത്രവും സ്ഥാപനങ്ങളും സംസ്കാരമാകെത്തന്നെയും വിളിച്ചറിയിക്കുന്നത് നമുക്ക് വേണ്ടി യാണ് ലോകം എന്നാണ്. മനുഷ്യന്റെ ഉത്ഭവകാലത്തോളം തന്നെ പഴക്കമുണ്ട്, അവന്റെ അവകാശവാദങ്ങൾക്കും.എന്നാൽ നമ്മളൊഴികെയുള്ള ജീവജാലങ്ങൾക്കോ പ്രകൃതിക്കോ നമ്മുടെ തന്നെ കണ്ടുപിടുത്തങ്ങളായ ദൈവങ്ങൾക്ക് പോലുമോ ഒട്ടും ബോദ്ധ്യപ്പെടുകയില്ല, ഭൂമുഖത്തെ നമ്മുടെ ആവശ്യകതയെപ്പറ്റിയുള്ള ന്യായവാദങ്ങൾ! മനുഷ്യന്റെ നിലനിൽപ്പിനുപോലും ഇന്ന് ആധാരമായിത്തീരുന്നത് ഈ  ഒരു വൈരുദ്ധ്യമാണെന്നും ഇത്തരം ഒരു വിരോധാഭാസത്തെ ചുമടേററിക്കൊണ്ടല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ലെന്നുമുള്ള അവസ്ഥയാണ് വൈറസ് ബാധകളുടെ ദുരന്തകളിക്കളങ്ങളാക്കി പ്രകൃതിയെ മാറ്റിത്തീർക്കുന്നത് - വൈകിയെങ്കിലും  ഇത് നാം തിരിച്ചറിയേണ്ടതുണ്ട്. ഭൂമിയോ സൂര്യചന്ദ്രൻമാരോ അവ ഉൾക്കൊള്ളുന്ന ഗാലക്സികളോ അല്ല കേന്ദ്രമെന്ന തിരിച്ചറിവ് പോലെതന്നെ പ്രധാനമാണ് മനുഷ്യനല്ല കേന്ദ്രമെന്ന അറിവും. കോവിഡ്- 19 ഉൾപ്പെടെയുള്ള  വൈറസ്സുകൾ ഇക്കാര്യം ആവർത്തിച്ച് നമ്മെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ബോദ്ധ്യപ്പെടാത്തത് വൈറസ്സിന്റെ 'ബോധം' പോലും നമുക്കിന്ന് ഇല്ലാതെ പോയതിനാലാണ്. അതിനാൽ ഇന്ന് ഭൂമുഖത്തെ ഏറ്റവും സഹതാപം അർഹിക്കുന്ന ജീവിയായി നാം മാറിയിരിക്കുന്നു!

യഥാർത്ഥത്തിൽ ഭൂമിയോളമോ മനുഷ്യജാതിയോളമോ വ്യാപ്തി നമ്മുടെ ചിന്തക്കും വ്യവസ്ഥക്കും ആർജ്ജിക്കാൻ ഇതേവരെ സാധിച്ചിട്ടില്ലെന്നതാണ് സത്യം. സഹസ്രാബ്ധങ്ങളുടെ നോട്ടത്തിൽ നാം പ്രത്യേക പരിഗണനകളൊന്നും അർഹിക്കാത്ത അപക്വദശയിലുള്ള ജീവികൾ മാത്രമാണ്.ഒരു പക്ഷെ നമ്മെക്കാൾ പ്രകൃതിയിലും കാലത്തിലും പരിഗണിക്കപ്പെടാൻ യോഗ്യത നേടുന്നത് ബാക്ടീരിയകളും വൈറസ്സുകളും ആവാം. സംസ്കാരത്തിന്റെ വലിയ നേട്ടങ്ങളായാണ് മനുഷ്യർക്കിടയിലെ അതിരുകളെ നാം കൊണ്ടാടുന്നത്. മനുഷ്യനേക്കാൾ മഹത്വം അതിരുകളിൽ ആരോപിക്കുന്നു. ഭൂഖണ്ഡങ്ങളുടെ,വൻ കരകളുടെ, രാജ്യങ്ങളുടെ, ദേശങ്ങളുടെ, മഹാനഗരങ്ങളുടെ, ഗ്രാമങ്ങളുടെ, അധിവസിക്കുകയും കൈയാളുകയും ചെയ്യുന്ന സ്ഥലത്തിന്റെ, പാർപ്പിടത്തിന്റെ - സങ്കല്പത്തിലും യാഥാർത്ഥ്യത്തിലും കെട്ടിയുയർത്തിയ ഈ അതിരുകൾക്കകത്തും പുറത്തുമായി മതങ്ങളുടെയും ജാതികളുടെയും വംശങ്ങളുടെയും വർഗ്ഗങ്ങളുടെയും മായ്ക്കാൻ കഴിയാത്ത അതിർവരമ്പുകൾ അതാത് കാലത്തെ വ്യവസ്ഥകൾക്കനുസരിച്ച് കോറിയിട്ടിരിക്കുന്നു - മാനവിക സംസ്കൃതിയുടെ മഹാനേട്ടങ്ങളായി ചരിത്രത്തിൽ ഉൽഘോഷിക്കപ്പെട്ട ഈ അതിരുകളിൽ ഒന്നിന് പോലും ഇന്ന് മാരകങ്ങളായ വൈറസ്സുകളുടെ കടന്നാക്രമണങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ സാധിക്കുന്നില്ലെന്നത്  നാം എന്നും ഓർത്തിരിരിക്കേണ്ടതാണ്. മാത്രമല്ല മരണത്തിന്റെ വക്കിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവനെ തടയുക എന്ന അത്യന്തം 'പുരോഗമനപര'മായ ധർമ്മം നിർവ്വഹിക്കുന്നതിന് നമ്മൾ നിർമ്മിച്ച പരിശുദ്ധ മതിലുകൾഏറെ തുണക്കുകയും ചെയ്യുന്നു! പുരോഗതിക്ക് അതിരുകളില്ലെന്ന് പാടി നടക്കുകയും അതിരുകൾ ലംഘിച്ചതിന്റെ പേരിൽ അയൽക്കാരനെ കുത്തി മലർത്തുകയും  പുരസ്കാരങ്ങളോടെ കുത്തിയവനെ വീരജേതാവായി കൊണ്ടാടുകയും ചെയ്യുന്നത് നേടിയെടുത്ത 'മഹാ സംസ്കാര'ത്തിന്റെ പേരിലാണ്. വൈറസ്സുകളുൾപ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും മനുഷ്യന്റെ പേരിൽ ലജ്ജിക്കാനും സഹതപിക്കാനുമേ കഴിയുകയുള്ളൂ !

കോവിഡ്- 19 മഹാവ്യാധി മനുഷ്യരുണ്ടാക്കിയ അതിരുകളെ ഒട്ടും മാനിക്കുന്നില്ലെന്ന 'ഖേദം' നമുക്കുണ്ട്. അതിനെ എതിരിടാൻ തല്ക്കാലം മരുന്നില്ലെന്ന നിസ്സഹായത കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരാക്കി നമ്മെ മാറ്റേണ്ടതാണ്.എന്നാൽ സാമാന്യയുക്തിയെപ്പോലും പരിഹസിക്കുന്നവിധത്തിലാണ് രോഗവും രോഗിയും ഇവിടെ പരിചരിക്കപ്പെട്ടത്; ഇപ്പോഴും പരിചരിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. അതിരുകളെ അതിലംഘിക്കുന്ന വൈറസ്സിനെ നേരിടാൻ അതിരുകളിൽത്തന്നെ മനുഷ്യരെ തളച്ചിടുക എന്ന നൂറ്റാണ്ടുകൾ പഴകിയ മൃതമായ യുക്തി യാന്ത്രികമായി എടുത്തുപയോഗിക്കുക മാത്രം ചെയ്തു. മുന്നറിയിപ്പുകളൊന്നും കൂടാതെ ഭ്രാന്തമായ ആവേശത്തോടെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഉണ്ടാക്കിയ ആഘാതങ്ങൾക്ക് ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ സമാനതകളില്ല. ലോകരാജ്യങ്ങളിൽ മിക്കതിലും ഏറിയും കുറഞ്ഞുമുള്ള അളവുകളിൽ ലോക്ക് ഡൗൺ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ലോകജനത ഒരിടത്തും ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്നത് പോലെ മനുഷ്യത്വരഹിതവും അത്യന്തം ക്രൂരവുമായ ലോക്ക് ഡൗൺ ദീർഘകാലം സഹിക്കേണ്ടി വന്നിട്ടില്ല. ജാതി-ജൻമി കോയ്മകളുടെയും നാട്ടുരാജാക്കന്മാരുടെയും ബ്രിട്ടീഷ് ഭരണത്തിന്റെയും അടിമത്തനുകങ്ങൾ   നൂറ്റാണ്ടുകളായി പേറി മുതുകൊടിഞ്ഞ മഹത്തായ ഒരു ജനതക്ക് ഇന്ത്യൻ ഭരണവർഗ്ഗം കോവിഡിന്റെ പേരിൽ നല്കിയ സമ്മാനം, സാർവ്വദേശീയ മാനങ്ങളുള്ളതാണ്.രോഗവ്യാപനം ഏറ്റവും തീവ്രമായ സന്ദർഭത്തിൽത്തന്നെ ലോക്ക് ഡൗണിൽ ഇളവുകൾ നൽകി ഒരു പരിശോധനയ്ക്കും വിധേയമാക്കാത്ത ജനങ്ങളെ തെരുവിൽ തള്ളുന്ന കാഴ്ചയും ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്! വിയറ്റനാമിന്റെയും വെനിസുലയുടെയും തെക്കൻ കൊറിയയുടെയും സിങ്കപ്പൂരിന്റെയും വിജയിച്ച പാഠങ്ങൾക്ക് നേരെ എതിർ ദിശയിലാണ് ഇന്ത്യയുടെ പരാജയ 'വീരഗാഥ'!

ഒരുപക്ഷെ അമേരിക്കയാകാം ഇന്ത്യയുടെ 'പരാജയ' ഗാഥയുടെ 'വീരോചിത' മാതൃക! പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇക്കാര്യത്തിൽ പുലർത്തിയ അത്ഭുതകരമായ സാമ്യം അവർക്ക് പരസ്പരമുള്ള ഊഷ്മളമായ സൗഹൃദത്തിന് ചേർന്നതും സമകാലിക സന്ദർഭത്തിൽ സമാനതകളില്ലാത്തതുമാണ്.ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന സ്വന്തം രാജ്യത്തേയും അന്യരാജ്യങ്ങളിലേയും ജനങ്ങളാൽ വെറുക്കപ്പെട്ടവനായിത്തുടരുന്നതിന് ഇടയിൽ ഈ കോവിഡ് ലോക്ക് ഡൗൺ കാലത്ത് തന്നെ സംഭവി്ച്ചതാണ് ട്രമ്പ് ഭരണത്തിലെ ജോർജ് ഫ്ലോയ്ഡ് വധം. ഹിന്ദുത്വവാദികളാൽ ഇന്ത്യയിൽ തെരുവുകളിൽ പരസ്യ വിചാരണയ്ക്ക് വിധേയരാക്കപ്പെടുകയും  ക്യാമറയ്ക്ക് മുന്നിൽ  പകൽ വെളിച്ചത്തിൽ പരസ്യമായി കൊല്ലപ്പടുകയും ചെയ്യുന്ന മുസ്ലിം-ദളിത ജനതയുമായി വർഗ്ഗപരമായസാഹോദര്യം ട്രമ്പ് ഭരണത്തിൽ വംശഹത്യയിൽ വധിക്കപ്പെടുന്ന 'ജോർജ്ഫ്ലോയ്ഡ്'മാർക്കുണ്ട്. കോവിഡ് വൈറസിന്റെയും  അമിതാധികാര (ഫാസിസ്റ്റ്) വൈറസിന്റെയും വ്യാപനവും പ്രവർത്തനവും ഇന്ത്യയിലും അമേരിക്കയിലും അത്ഭുതകരമായ സമാനതകളോടെയും പരസ്പര ധാരണകളോടെയുമാണെന്ന് പറയുന്നത് അതിനാലാണ്.

അവസാനം നാം എത്തിനില്ക്കുന്നതെവിടെയാണ്? ഇനിയും ചിന്താശേഷി പണയപ്പെത്താതെ ലോകത്തിന്റ വിവിധ കോണുകളിൽ ധൈഷണിക ജീവിതത്തിൽ അനവധി സാഹസികതകളോടെ ഏർപ്പെട്ടു വരുന്നവർ  കോവിഡ് രോഗബാധയുടെ സന്ദർഭത്തിൽ ഉയർത്തുന്ന ചോദ്യം അതാണ്: മറ്റുള്ളവരോട് മാത്രമല്ല തന്നോട് തന്നെയും.കഴിഞ്ഞ മെയ് മാസമാദ്യം സാർവ്വദേശീയതലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ രാജ്യങ്ങളിലെ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും തൊഴിലാളി സംഘടനാപ്രതിനിധികളും സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയപ്പോരാട്ടം നടത്തുന്നവരും ചേർന്ന് അവതരിപ്പിച്ച മാനിഫസ്റ്റോ മനുഷ്യന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന ഭൂമുഖത്തെ എല്ലാവരുടെയും ശബ്ദത്തെ ഉറക്കെ പ്രക്ഷേപിച്ചു. പ്രോഗ്രസ്സീവ് ഇന്റ്റർ നാഷണൽ എന്ന സംഘടനാ രൂപം അതിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്നു. മഹാവ്യാധികളെയും വംശഹത്യകളെയും യുദ്ധഭീകരതകളെയും ക്ഷാമത്തേയും തൊഴിൽ നഷ്ടങ്ങളേയും ആഗോളീകരണത്തിന്റെ പേരിൽ ലോകത്താകമാനം സാർവ്വത്രികമാക്കിയ സാമ്രാജ്യത്വ ശക്തികൾക്ക് ഇന്നത്തെ മാരകമായ രോഗവ്യാപനത്തിന്റെ അനുഭവപശ്ചാത്തലത്തിൽ ധാർമ്മികമായും രാഷ്ട്രീയമായും നിലനിൽക്കാനുള്ള അർഹതയെയാണവർ ചോദ്യം ചെയ്യുന്നത്. രോഗങ്ങളെയും മരണങ്ങളെയും ലാഭ വസ്തുക്കളാക്കി വിപണിയിൽ വിറ്റഴിക്കുന്നവരുടെ കൈയിൽ ഭൂമിയുടെയും മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളുടെയും വർത്തമാനവും ഭാവിയും ഒട്ടും ഭദ്രമല്ലെന്ന്  സ്വയം ബോദ്ധ്യപ്പെടുന്ന ഒരു ചരിത്ര സന്ദർഭത്തിലാണ് നാം ഇന്ന് എത്തിനിൽക്കുന്നത്.

Thursday 16 July 2020

മായയും മനുഷ്യരും: നെടുകെ പിളർന്ന ശീർഷകം

എൻ. പ്രഭാകരന്റെ 'മായാമനുഷ്യർ' എന്ന നോവലിനെക്കുറിച്ചുള്ള ചിന്തകൾ


എം. പി. ബാലറാം



ഒന്ന്

മായാമനുഷ്യർ എന്ന രചനയെ നാം വായിക്കുന്നതും വിലയിരുത്തുന്നതും ഒരു തുടർച്ചയുടെ ഭാഗമായാണ്. അഞ്ചുപതിറ്റാണ്ടുകളുടെ രചനാനുഭവത്തിന്റെ തുടർച്ചയായി ഈ നോവലിനെ സമീപിക്കേണ്ടത് എഴുതിയ ആളോട് മാത്രമല്ല ചരിത്രത്തോടും നമ്മുടെ വായനയോട് തന്നെയും സത്യസന്ധത പുലർത്താൻ ആവശ്യമാണ്. ഒരു കൃതിയും ശൂന്യതയിൽ സ്വയംഭൂവായി ഒരിക്കലും പിറവിയെടുക്കുന്നില്ല; ശൂന്യതയിൽ വായിക്കപ്പെടുന്നുമില്ല. എഴുത്തെന്നത് പോലെ വായനയും ജൈവികവും ചരിത്രപരവുമായ ഒരു പ്രക്രിയയാണ്. രചനയേയും വായനയേയും സവിശേഷമായ സന്ദർഭങ്ങളാണ് പ്രസക്തമോ അപ്രസക്തമോ ആക്കി മാറ്റുന്നത്. 'പുലിജന്മ'ത്തിൽ (നാടകരൂപമായല്ല ആദിരൂപമായി) കാരിഗുരിക്കൾ  'വാഴ്ന്നോര്ടെ പ് രാന്തും', 'മറ്റുള്ളോര്ടെ ആതിയും' മാറ്റാനുള്ള വഴി കണ്ടെത്തുന്നത് പുലിയൂര് കുന്നിൽ പോയി പുലിജ്ജടയും പുലിവാലുമായി പുലിവേഷത്തിൽ പ്രത്യക്ഷപ്പെടലിലാണ്. അതയാൾ സാധിക്കുന്നു. പുലിജന്മത്തിൽ നിന്ന് വിടുതിയില്ലെന്ന  അറിവ് അയാളുടെ ദുരന്തവുമായിത്തീരുന്നു . 'കാട്ടാടി'ലെ ജോർജ്ജ് കുട്ടിയുടെ ഉള്ളിൽ നിന്നും ഉയരുന്ന അവസാനത്തെ നിലവിളി ശബ്ദം ഒരു മനുഷ്യന്റേതാവുന്നതിനു പകരം ഒരു കാട്ടാടിന്റേതായിത്തീരുന്നു. കാട്ടിൽ പോയി മറയുക എന്ന തന്നുള്ളിലെ കാട്ടാടിന്റെ സ്വപ്നം നേടാനാവാതെ സ്വയം തന്നെത്തന്നെ കുരുതി കൊടുക്കുകയാണ് അയാൾ. 'പിഗ്മാനി'ലെ  ശ്രീകുമാറിന് കാമ്പസ് വേഷത്തിൽ നിന്ന് മോചനം നൽകുന്നത് സമനില നഷ്ടപ്പെട്ടവന്റെ ഭ്രമാത്മകഭാവനയാണ്. പേര് മാറ്റങ്ങളുടെയും വേഷം മാറ്റങ്ങളുടെയും പരമ്പരയാണ് ബഹുവചനം എന്ന നോവലിന്റെ തനിമയായിത്തീരുന്നത്... ദൃശ്യവും അദൃശ്യവുമായി പല പേരുകളുടെയും പല വേഷങ്ങളുടെയും വിചിത്രജന്മങ്ങളെ ഒരൊറ്റ ജീവിതം കൊണ്ട് തന്നെ സാധിപ്പിച്ചെടുക്കുക എന്നത് രചനയിലെ ജൈവികമായ ചോദനയാണ്.

ഏറിയും കുറഞ്ഞും പ്രഭാകരന്റെ രചനകളിൽ ഈ ചോദന ആവർത്തിക്കപ്പെടുന്നു.അതിന്റ തുടർച്ച ഗമനെയും പിന്തുടരുന്നു.അയാൾക്ക് പോയ്മറയാൻ കാടിന് പകരം ചെറുനഗരത്തിന്റെ ഇടുങ്ങിയ തെരുവുകൾ മാത്രം ബാക്കിയായുണ്ട്! 'തീയൂർ രേഖകളു'ടെയും , 'ജനകഥ'യുടെയും ചരിത്രഭാരം കൈയൊഴിഞ്ഞതിന്റെ പേരിൽ നോവലിനെ കുറ്റപ്പെടുത്താൻ കഴിയില്ല. വിപണി ആവശ്യപ്പെടുന്ന ചേരുവകൾ ഇന്ന് വ്യത്യസ്തങ്ങളാണ്. അവയെ തൃപ്തിപ്പെടുത്തേണ്ട ബാധ്യതകൾ കൂടി നിറവേറ്റുമ്പോഴാണ്  'മായാമനുഷ്യർ'  'മായാപരത 'യുടെ ആഖ്യാനമായി 'കൊണ്ടാടപ്പെടാൻ' യോഗ്യത നേടുന്നത്. ജൈവികമായ ചോദനകളെയും ചരിത്രത്തിന്റെ പ്രേരണകളെയും വെറും മായക്കാഴ്ച്ചകളായി കാണാനാണ് പുതിയ ഭാവുകത്വം ആഗ്രഹിക്കുന്നത്. അതിന് കീഴ്പ്പെടുകയാണ് ' മായാമനുഷ്യർ' എന്നനോവൽ.

രണ്ട്

നോവൽ ആരംഭിക്കുന്നത് പേരിൽ നിന്നാണ്. പ്രധാന പാത്രത്തിന്റെ 'ഗമൻ' എന്ന പേരിൽ നിന്ന്. 'പേരിൽ നിന്ന് തന്നെ തുടങ്ങാം.ഈ കഥയിലെ നായകന്റെ പേര് ഗമൻ എന്നാണ്' - തുടർന്ന് മലയാളികൾക്ക് തീർത്തും അസാധാരണമായിതോന്നാവുന്ന ഒരു പേരായി അത് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. പേരിന്റെ അപരിചിതത്വം, അസാധാരണത്വം - ഇവ പ്രശ്നവിഷയങ്ങളായി കഥയിൽ ആവർത്തിക്കപ്പെടുന്നുണ്ട്.പേര്,ആളെ തിരിച്ചറിയുന്നതിനും ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നതിന് പകരം ആളെ അകറ്റുന്നതിനും ഒറ്റപ്പെടുത്തുന്നതിനും ഉതകുന്നത് ഗമനെ സംബന്ധിക്കുന്ന അനുഭവങ്ങളുടെ സവിശേഷതയായി അടയാളപ്പെടുത്തേണ്ടതുണ്ട്. ജീവിച്ചിരിക്കുന്നതിന്റെ അടയാളമായി പേര് മാറുന്നത് പ്രഭാകരന്റെ നോവൽ ലോകത്ത് അത്ര അസാധാരണമല്ലെന്ന് ബഹുവചനം നോവലിലെ പ്രധാന പാത്രത്തിന്റെ (ജയൻ) പേര് മറവിക്ക് നൽകിയ പ്രാധാന്യത്തിൽ നിന്നറിയാം. അല്ലാത്തപ്പോഴെല്ലാം ആൾമാറാട്ടത്തിനുള്ള എളുപ്പവഴി വേഷം മാറുന്നത് പോലെ പേരും മാറുകയാണ്. സ്വന്തം പേര് പരിഹാസം, അവജ്ഞ, നിന്ദ, അപമാനം, വിധേയത്വം - ഇവയെല്ലാം മാറിമാറി പലരിൽ നിന്നും ഏറ്റു വാങ്ങാൻ ഇടയാക്കിയതിന്റെ അപകർഷതാ ബോധം ഗമന്റെ വിശ്വാസങ്ങളെയും വീക്ഷണങ്ങളെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. 'ആദിപാപം' പോലെയും ജനനമറുക് പോലെയും അത് അയാളുടെ ജീവിത വിധിയെ നിർണ്ണയിക്കുന്നു.

ഗമൻ മറ്റുള്ളവരെയും ലോകത്തെയും നോക്കിക്കാണുന്നതെങ്ങനെ? അയാളുടെ വിലയിരുത്തലും വിമർശനവും എന്താണ്? 'മായാമനുഷ്യർ' എന്നത് ഗമന്റെ സങ്കല്പനമാണ്. ജന്തുജനം, കാട്ടാട്, പിഗ്മാൻ, ബഹുവചനം, തീയൂർ രേഖകൾ, ജനകഥ, ജീവന്റെ തെളിവുകൾ - പ്രസക്തമായ മുൻ കാല രചനകളിലൊന്നും പ്രഭാകരൻ ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ സ്വരത്തിന് ഇത് പോലെ ആധികാരികത നൽകിയത് കണ്ടിട്ടില്ല. നേരെമറിച്ച് വ്യത്യസ്തങ്ങളായ പ്രദേശങ്ങളെയും വിചിത്രസംസ്കാരങ്ങളെയും വിരുദ്ധവ്യക്തിത്വങ്ങളെയും നാനാ ജാതിമത രാഷ്ട്രീയ പ്രമാണങ്ങളെയും അന്തമറ്റ സ്വരവൈചിത്ര്യങ്ങളെയും നോവലിന്റെ ആഖ്യാനലോകത്തിന് തനിമകളൊന്നും നഷ്ടപ്പെടുത്താതെ ഉൾക്കൊള്ളാൻ സാധിച്ചത് കോണ്ടാണ് അവ ഏറ്റവും പ്രസക്തമായി പരിഗണിക്കപ്പെടുന്നത്. 'മായാമനുഷ്യർ' ഒരേയൊരാളുടെ (ഗമന്റെ) ശബ്ദത്തെ, നോട്ടത്തെ, അനുഭവത്തെ, വ്യക്തിത്വത്തെ, ആശയങ്ങളെ മാത്രം ആധികാരികമായി കണക്കാക്കുകയും അയാളുടെ സങ്കല്പനത്തെ നോവലിന്റെ ശീർഷകസ്ഥാനം നൽകി അംഗീകരിക്കുകയും ചെയ്യുന്നു.രാഷ്ട്രീയം, സാഹിത്യം, തത്വചിന്ത, ചരിത്രം, വിദ്യാഭ്യാസം- വ്യത്യസ്ത വ്യവഹാര മേഖലകളിലെ മാറ്റങ്ങളെയും വളർച്ചകളെയും യാതൊരു മുന്നൊരുക്കവുമില്ലാതെ നിരീക്ഷിക്കാനും തീർപ്പ് കൽപ്പിക്കാനും അയാൾക്കുള്ള യോഗ്യത (അക്കാദമിക് അല്ല) എന്താണ്? ആരാണ് ഗമനെ അതിന് അധികാരപ്പെടുത്തിയത്? എന്താണ് ഈ ആധികാരികതക്ക് അടിസ്ഥാനമാകുന്നത്?

മൂന്ന്

നോവൽ പേരിൽ നിന്ന് തുടങ്ങുന്നു. നമ്മുടെ നിരീക്ഷണം പേരിനെത്തന്നെ പിന്തുടരുകയും ചെയ്യുന്നു. ഗമൻ ഒരു പാട് അർഥ സാധ്യതകളുള്ള പദമാണ്. സഞ്ചാരം, അനിശ്ചിതം, അസ്ഥിരം, അപരിചിതം, അന്യം - ഇവയ്ക്കെല്ലാം പുറമെ  'ഗമനം' ആകാശഗമനത്തെ സൂചിപ്പിക്കാൻ, ഉപയോഗിച്ച് സ്ഥിരപ്പെട്ടുപോയ ഒരു പ്രയോഗവുമാണ്. ഗമൻ മറ്റുള്ളവരിൽ  മായാമാനുഷികത്വം ആരോപിച്ചതു പോലെ, മറ്റുള്ളവർ ഗമനി( സഞ്ചാരി, അപരിചിതൻ,അന്യൻ)ലും അയാളുടെ പേരിനെ അന്വർത്ഥമാക്കുന്ന മാന്തികത്ത്വം ആരോപിച്ച് , അകൽച്ച ഭാവിച്ച് മാറി നിന്ന് അയാളെ നിരീക്ഷിക്കുകയാകുമോ?

നാല്
  
തത്ത്വസംഹിതകളുടെയും രാഷ്ട്രീയ പ്രമാണങ്ങളുടെയും സാമ്പത്തിക ശാസ്ത്രജ്ഞത്തിന്റെയും കലാ- സാഹിത്യ- സാംസ്കാരിക പ്രവണതകളുടെയും ചരിത്രത്തിന്റെയും, ആദ്ധ്യാത്മികതയുടെയും ലോകങ്ങൾ  ഒന്നൊന്നായി  നോവലിന്റെ ആഖ്യാനത്തിൽ വിവിധ അദ്ധ്യായങ്ങളിൽ വരികയും പോകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത വ്യവഹാരങ്ങളെ സംബന്ധിക്കുന്ന വാക്കുകളുടെ അവസാനമില്ലാത്ത ആരവം തുടക്കം മുതൽ ഒടുക്കം വരെ ഉയർന്നു കേൾക്കുകയും ചെയ്യുന്നുണ്ട്. ധൈഷണികലോകത്ത് ജീവിക്കുകയും വ്യാപരിക്കുകയും ചെയ്യുന്ന ആളുകളുടെ സംഭാവനകളെന്ന നിലയിലാണ് വാക്കുകൾ ഇടം നേടുന്നത്. ഇത്രയും സമൃദ്ധമായി, ധാരാളിത്തത്തോടെയും ആർഭാടമായും  ആശയങ്ങളെയും വാക്കുകളെയും ഉൽപ്പാദിപ്പിക്കാൻ പ്രാപ്തമാക്കിയ ഒരു സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയെക്കുറിച്ച് ആഖ്യാനം മൗനം പാലിക്കുകയും ചെയ്യുന്നു. വാക്കുകളുടെ അമിതമായ ഉൽപ്പാദനവും ഉപഭോഗവും ചേർന്ന് സൃഷ്ടിക്കുന്ന പ്രതിഭാസമാണ് കൃത്രിമമായ 'മായികപരത' എന്നത് തിരിച്ചറിയപ്പെടാതെ പോകുന്ന യാഥാർത്ഥ്യമാണ്. 'ജന്തുജന്മ'ങ്ങൾ ഇടതിങ്ങിപ്പാർക്കുകയും ചത്തടിയുകയും ചെയ്യുന്ന അടിത്തട്ടുകളിൽ നിന്ന് മായാമനുഷ്യർ ജീവിക്കുന്ന മുകൾത്തട്ടുകളിൽ എത്തിപ്പെട്ടത് മലയാളനോവലിനെ സംബന്ധിച്ചിടത്തോളം ഒരു നേട്ടമായി പറയാൻ കഴിയില്ല.

അഞ്ച്
    
അടിത്തട്ടുകളിലെ അനുഭവ ജീവിതവും മുകൾത്തട്ടുകളിൽ രൂപപ്പെട്ടു വരുന്ന ആശയജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സംഘർഷങ്ങളുമാണ് 'മായാമനുഷ്യർ' പോലുള്ള ഒരു നോവലിനെ മലയാളത്തിൽ സാദ്ധ്യമാക്കിത്തീർക്കുന്നത്. ഇത് ഇന്ന് ഊന്നിപ്പറയേണ്ടുന്ന അവസ്ഥയുണ്ട്. മറ്റേത് വിപണിവസ്തുക്കളെയും പോലെ സർഗ്ഗാത്മകരചനകളെയും സുഭഗവും സുന്ദരവുമാക്കി കൊണ്ടാടേണ്ട ഉത്തരവാദിത്തം വിമർശനത്തിനില്ല.
രചനയെ മനസ്സിലാക്കുന്നതിൽ നിന്ന് അത് വായനക്കാരനെ തടയുകയാണ് ചെയ്യുന്നത്. തൊണ്ണൂറുകളുടെ ആദ്യം മായാമയൻ എന്ന കഥയും അതിലെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രവും ഉണ്ടായ കാലത്തെ വായനയിൽ നിന്ന് ഇന്നത്തെ 'മായാമനുഷ്യർ' വായനക്ക് ഗുണപരമായി ഏറെ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അന്നത്തെ (മായാമയൻ, 1994) കഥയുടെ അവസാനം കമ്പിക്കാലിൽ കെട്ടിയിടപ്പെട്ടപ്പോൾ വാപിളർത്തി ഈരേഴു പതിനാല് ലോകങ്ങളെയും വായ്ക്കുള്ളിൽ കണ്ട് ആളുകൾ ഭയപ്പെട്ടുകൊള്ളുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്  ഉണ്ണികൃഷ്ണൻ! അയാളുടെ 'മായക്കാഴ്ച'കളിൽ നിന്ന് അകലം പാലിച്ച് യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ അന്നത്തെ വായനക്ക് കഴിഞ്ഞു. ഇന്ന് ഗമന്റെ നോട്ടത്തിലും ചിന്തകളിലും വാക്കുകളിലും ആവർത്തിക്കപ്പെടുന്ന ('മായാമനുഷ്യരി'ലെ) 'മായാപരത'യെ വർത്തമാനകാല യാഥാർത്ഥ്യമായി വായന  അംഗീകരിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. നവലിബറൽ ഭാവുകത്വം രചനയെയെന്ന പോലെ വായനയേയും (അതിന്റെ യുക്തി ബോധത്തെയും) മായക്കാഴ്ചകളുടെ ചൊൽപ്പടിയിലാക്കിയിരിക്കുന്നു. സാഹിത്യവും കലയും സംസ്കാരവും വിദ്യാഭ്യാസവും രാഷ്ട്രീയവും രോഗ ചികിത്സയും തത്ത്വചിന്തയും മായാപരതക്ക് കീഴ്പ്പെടുകാണ് എന്ന ഗമന്റെ വീക്ഷണം  ആഖ്യാനത്തിലെന്ന പോലെ വായനയിൽ എല്ലാ സന്ദർഭത്തിലും അംഗീകരിക്കപ്പെടുകയില്ല. കാരണം യുക്തിബോധത്തിന്  നിരക്കാത്ത  ഗമന്റെ മായക്കാഴ്ച്ചകളുടെ വേരുകൾ അയാൾ നിലകൊള്ളുന്ന സംഘർഷ ഭൂമികയിലാണെന്ന് സൂക്ഷ്മമായ വായനതിരിച്ചറിയുക തന്നെ ചെയ്യും -  അനുഭവജീവിതവും ആശയജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളിൽ നിന്ന് ഉയിരെടുക്കുന്ന ഒരു ഭ്രമാത്മക കൽപ്പനയായി ഗമന്റെ 'മായക്കാഴ്ച' വിമർശനത്തിൽ വിലയിരുത്തപ്പെടുകയും ചെയ്യും!

ആറ്    
    
'മായാമനുഷ്യർ' എന്ന സങ്കല്പനം നോവലിൽ രൂപീകരിക്കപ്പടുന്നത്, മനുഷ്യരേയും അവരെ സംബന്ധിക്കുന്ന യാഥാർത്ഥ്യങ്ങളെയും മായക്കാഴ്ച്ചകളാക്കിമാറ്റിയാണ്. മായയും മനുഷ്യരും തമ്മിലുള്ള സംയോജനത്തിൽ നിന്ന് മായാമനുഷ്യരെന്ന ശീർഷകം ഉണ്ടാവുന്നു. നോവൽ ആരംഭിക്കുന്നത് കഥാപാത്രത്തിന്റെ പേരിൽ നിന്ന് മാത്രമല്ലെന്നും ശീർഷകത്തിൽ നിന്നുകൂടിയാണെന്നും ഇത് സൂചിപ്പിക്കുന്നു. ഗമന്റേത് മാത്രമല്ല മറ്റ് കഥാപാത്രങ്ങളുടെയും പേരുകൾ പുരാവൃത്തീകരണത്തിന് വിധേയമായിത്തീരുന്നുണ്ട്. ഉണ്ണികൃഷ്ണൻ (മായാമയൻ) പുരാവൃത്തീകരണത്തിന്റെ ആദിരൂപമാണ്. മായാമനുഷ്യരിൽ ഗമനുപുറമെ ഗൗതമൻ, ഫൽഗുനൻ ('അർജ്ജുനന്റെ പര്യായം'!), ഭാർഗ്ഗവൻ, ഹരി,സൂര്യനാരായണൻ,ഗഗൻ,മോക്ഷിത്കുമാർ, ഗുണശേഖരൻ, ശിവരാജ്,ചന്ദ്രാംഗദൻ... ഉണ്ണികൃഷ്ണന്റെ പിൻഗാമികളാകാൻ അവകാശമുള്ള പുരാവൃത്തീകരിക്കപ്പെട്ട പേരുകളെല്ലാം നോവലിന്റെ മായാപരതയെ യാഥാർത്ഥ്യമെന്ന് വരുത്തിത്തീർക്കാൻ ഏറെ സാഹസപ്പെടുന്നുണ്ട്. ആചുസ്വാമി, കത്തിഗാന്ധി, ജിഗിൻമുത്തു തുടങ്ങിയവ പുരാവൃത്തങ്ങളുടെ നവീന രൂപകങ്ങൾക്ക് മാതൃകകളായിത്തീരുന്നു. ഗമൻ ജോലി ചെയ്യുന്നത് 'സ്മൃതിവിരുന്ന് 'എന്ന പേരിലുള്ള സാഹിത്യ മാസികയിൽ. സ്വയം അദൃശ്യനാവാനുള്ള വിദ്യ തേടിയെത്തുന്നത് മോക്ഷിത്കുമാർ എന്ന തെരുവ് മായാജാലക്കാരന്നരികെ. അയാളുടെ വീടിനടുത്തുള്ള അറിയപ്പെടുന്ന സ്റ്റോപ്പ് 'മായാമുക്ക്'. അവിടെ അടയാളപ്പെടുത്താൻ 'ദേവീസ് കഫെ'. വീട്ടിലേക്കുള്ള വഴി മായാതെരുവ്! അവിടെ കണ്ടുമുട്ടുന്ന അപരിചിതരധികവും ഊമകൾ. അവർ സംസാരിക്കുന്നത് വിചിത്രമായ ആംഗ്യഭാഷയിലും. മായാപരതയുടെ ഒരു മിഥ്യാലോകം ഗമന് വേണ്ടി നോവലിൽ മെനഞ്ഞെടുക്കപ്പെടുന്നത് അടിത്തട്ടുകളിലും അരികുകളിലും പുറന്തള്ളുന്ന അനവധി യാഥാർത്ഥ്യങ്ങളെ മറന്നു കൊണ്ടാണ് - അവയുടെ ഞരക്കങ്ങളും നിശ്ശബ്ദരോദനങ്ങളും നോവലിന്റെ അകത്തളങ്ങളിൽ നിന്നുയരുന്നത് 'മായാമനുഷ്യർ' എന്ന ശീർഷകത്തെ നെടുകെ രണ്ടാക്കി പിളർക്കുന്നു!

ഏഴ്

മുമ്പ് സൂചിപ്പിച്ചതുപോലെ അനുഭവങ്ങളുടെയും ആശയങ്ങളുടെയും പിളർക്കപ്പട്ട ലോകങ്ങൾക്കിടയിടയിലാണ് ഗമൻ അകപ്പെട്ടു പോകുന്നത്. ഏറ്റവും സാധാരണക്കാരും അങ്ങേയറ്റം സഹായമന:സ്ഥിതിയുള്ളവരുമായ മനുഷ്യരുമായി അയാൾ  ഇടപഴകുന്നുണ്ട് - സുമേഷ്, മൂകേഷ് മാഷ്, സെബിൻ, അവിനാഷ്, ഹരി മാഷ്.... അങ്ങിനെ വളരെ കുറച്ചു പേർ. അവർക്കിടയിൽ അവരിലൊരാളായി മാറാൻ ഗമന് വിഷമമില്ല. അവരെ മനസ്സിലാക്കാൻ അയാൾക്ക് വേഗം കഴിയുന്നു.അയാളെ മനസ്സിലാക്കാൻ അവർക്കും ( "താൻ തിരക്കിട്ടെന്ന പോലെ വന്നു കയറി 'ങ്ഹാ,ഗമൻ...അല്ലേ' എന്നു പറഞ്ഞ് കൈകൊടുത്തപ്പോൾ ആ ചെറപ്പക്കാരന്റെ മുഖത്തു  കണ്ട പേടിയും പരിഭ്രമവുമെല്ലാം മുക്കാലും അലിഞ്ഞുപോയിരിക്കുന്നു എന്നതിൽ ഹരിമാഷ്ക്ക് വലിയ ആശ്വാസം തോന്നി" - ഗമനെ മറ്റൊരാൾ വിലയിരുത്തുന്ന ഇത്തരം സന്ദർഭം മായാമനുഷ്യരിൽ മറ്റൊന്നില്ല..). അവർ തമ്മിൽ സംസാരിക്കുന്നത് സാധാരണ നാട്ടുഭാഷയിൽ. അവരൊന്നും മായക്കാഴ്ച്ചയുടെ ഭാഗങ്ങളല്ല. നേരെമറിച്ച് വായനശാലയിൽ ക്ലാസ്സെടുക്കാൻ വന്ന 'സൈദ്ധാന്തിക പണ്ഡിതനെ'യും, സാഹിത്യസമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന 'വൃദ്ധ സാഹിത്യകാരനെ'യും വിദ്യാഭ്യാസത്തിൽ ഭാഷക്കുള്ള സ്ഥാനത്തെക്കുറിച്ച് വിസ്തരിച്ചു സംസാരിച്ച വിദഗ്ധനെയും  മായക്കാഴ്ച്ചകളുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു. സ്വന്തമായി പേര് പോലും നൽ്കാതെ അതിശയോക്തിയുള്ള വർണ്ണനകൊണ്ട് അവരെ ആദ്യം കോമാളിരൂപങ്ങളും പിന്നെ മായാമനുഷ്യരുമാക്കി പരിണമിപ്പിക്കുകയാണ് ഗമന്റെ നോട്ടങ്ങൾ. അതിനുള്ള അറിവ്, അവകാശം, അധികാരം, ഇവ യഥാർത്ഥത്തിൽ തനിക്ക് സ്വന്തമായുണ്ടോ എന്ന് ഗമൻ സംശയിക്കാൻ തയ്യാറാകുന്നത് അയാളുടെ അന്തസ്സംഘർഷങ്ങളെ പ്രത്യക്ഷമാക്കുന്നുണ്ട്. നാം അത് തിരിച്ചറിയാൻ തയ്യാറാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

എട്ട്

താൻ കാണുന്ന മായക്കാഴ്ചകളെയും തനിക്ക് അനുഭവപ്പെടുന്ന 'മായാപരത'യേയും ഗമൻ വീണ്ടു വിചാരങ്ങൾക്ക് വിധേയമാക്കുന്നുവെന്നത് അനുലോമമായ ചില സൂചനകൾ നൽകുന്നുണ്ട്. ആത്മഭാഷണങ്ങൾ കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിന് അനിവാര്യഘടകമാവുന്നതു പോലെ കഥാപാത്രങ്ങളുടെയും ആഖ്യാതാവിന്റെയും ആത്മഗതങ്ങൾ ചില സന്ദർഭങ്ങളിൽ സത്യം മൊഴിയുന്ന വിപരീതദർശനങ്ങളാകാറുണ്ട്. ( 'ആ കൊള്ളിവാക്കിലില്ലയോ, വാസ്തവനാളം?') കോട്ടയുടെ പരിസരത്തുള്ള സെമിത്തേരിക്ക് സമീപം ജിഗിൻ മുത്തുവിന്റെ സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞ തന്നെക്കുറിച്ചുള്ള തെറികളൊക്കെ കേട്ടിട്ടും ഗമന് ഒന്നും തോന്നുന്നില്ല. അയാളുടെ ചിന്തകൾ: ".... തന്നേക്കാൾ നാലോ അഞ്ചോ വയസ്സിനുമാത്രം ഇളപ്പമുള്ളവർ താൻ കാണുന്നതിൽ നിന്ന് എത്ര വ്യത്യസ്തമായാണ് കാര്യങ്ങളെ കാണുന്നതെന്ന തിരിച്ചറിവ് അയാൾക്ക് വല്ലാത്ത അമ്പരപ്പുണ്ടാക്കി........ ഇങ്ങനെയൊക്ക ചിന്തിക്കുന്നത് ഒരു പക്ഷേ തന്റെ ആന്തരിക ബലഹീനതകൊണ്ടാവാം. ചരിത്രവും ഫിലോസഫിയുമൊക്കെ നന്നായി പഠിച്ച് ആ പഠനത്തിന്റെ സംസ്കാരത്തെ മാനസിക ജീവിതത്തിന്റെ  ഭാഗമാക്കിത്തീർത്ത ഒരാളുടെ ആലോചന ഇമ്മട്ടിലൊന്നുമായിരിക്കില്ല. പക്ഷെ, അത്തരത്തിലുള്ള പഠനങ്ങൾക്കുള്ള സന്നദ്ധതയും സാവകാശവും എത്രപേർക്കാണുണ്ടാവുക. ഭൗതികസാഹചര്യങ്ങളും സാമ്പത്തിക സ്ഥിതിയും ഒട്ടും അനുകൂലമല്ലെങ്കിൽ പഠനവും മനനവുമൊന്നും വലിയ ഉയരങ്ങളിൽ ചെന്നെത്തുകയില്ല. അസാധാരണ ധിഷണാബലവും സഹനശേഷിയും സ്ഥൈര്യവുമുള്ള മഹാന്മാരുടെ ഗണത്തിൽ പെടുന്നവർക്ക് ഏത് പ്രതികൂലസാഹചര്യത്തെയും മറികടന്നു പോവാൻ് കഴിയുമായിരിക്കും പക്ഷേ അവർ ചിന്തിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ലല്ലോ ലോകത്തിന് പ്രസക്തമായി അനുഭവപ്പെടുക .ഏറ്റവും സാധാരണന്മാരായവർ സ്വന്തം അനുഭവലോകത്തെ മുൻനിർത്തി സ്വരൂപിക്കുന്ന ധാരണകൾക്കും വിചാരങ്ങൾക്കും അവരുടേതായ മൂല്യമില്ലേ. അവ സ്പർശിക്കുന്ന വാസ്തവത്തിന്റെ തലങ്ങൾ അപ്പാടെ  അപ്രസക്തമാണെന്ന് ആരും സ്ഥാപിച്ചാലും അത് ശരിയാവുകയില്ലല്ലോ."

ഗമനെയും അയാളുടെ (മായ)കാഴ്ചകളെയും കുറിച്ച് അയാൾതന്നെ സ്വയം പറയുന്നതിൽ കൂടുതൽ കാര്യങ്ങളൊന്നും വിമർശനത്തിന് പറയാനില്ല. അയാളുടെയോ ആഖ്യാതാവിന്റെയോ നാക്ക് പിഴയുടെ ഫലമാണോ അല്ലയോ ഇത് എന്ന് നുണ പരിശോധന നടത്തി അറിയേണ്ട ഉത്തരവാദിത്തം വിമർശനത്തിനില്ല. മറ്റാർക്കും അറിയാത്തതും ഗമന് മാത്രം അറിയാവുന്നതുമായ മൂന്ന് വസ്തുതകളെ അയാളുടെ  ആത്മഗതം വെളിവാക്കുന്നുണ്ട്:

1.  ആഴത്തിലുള്ള പഠനത്തിന്റെയും അന്വേഷണത്തിന്റെയും അഭാവമാണ് തന്റെ ബലഹീനതക്ക് കാരണം.
2.  തന്റെ സാമ്പത്തികസ്ഥിതിയുടെയുടെയും മറ്റ് സാഹചര്യങ്ങളുടെയും പരിമിതികൾ കൊണ്ട് പഠനവും മനനവും മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞില്ല.
3. തന്നെപ്പോലുള്ള സാധാരണന്മാരുടെ ധാരണകൾക്കും വിചാരങ്ങൾക്കും അവയുടേതായ മൂല്യമുണ്ട്.
          
ഗമന്റെയും അയാളോട് യോജിപ്പുള്ളവരുടെയും നോട്ടത്തിൽ കാണപ്പെടുന്ന മായക്കാഴ്ചകളുടെ വേരുകൾ, ഇവിടെ ആത്മഭാഷണത്തിലൂടെ  പ്രകടിപ്പിക്കപ്പെടുന്ന  സാമൂഹ്യയാഥാർത്ഥ്യത്തിൽ ഒളിഞ്ഞിരിപ്പുള്ളത് മനസ്സിലാക്കാൻ കഴിയുമ്പോൾ മാത്രമേ നോവൽ വായനയോടും അതിന്റെ പിന്നിലെ രചനയെന്ന പ്രക്രിയയോടും നീതി പുലർത്തിയെന്ന്  അവകാശപ്പെടാൻ നമുക്ക് കഴിയുകയുള്ളു. 'സ്മൃതി വിരുന്നി'ലേക്കയച്ച കവിത പ്രസിദ്ധീകരിക്കാൻ കൂട്ടാക്കാത്തതിന്റെ പേരിൽ ജിഗിൻമുത്തു ഗമനോട് മറ്റൊരു സന്ദർഭത്തിൽ പറയുന്നത് ഇങ്ങനെയാണ്: "നിങ്ങൾ ഒരു ആർക്കിയോളജിക്കൽ പീസായിത്തന്നെ നിങ്ങളുടെ മാസിക നടത്തിക്കൊണ്ടു പോയ്ക്കോളൂ......". തുടർന്നുള്ള ഗമന്റെ ചിന്തകൾ, ആത്മവിചാരങ്ങൾ എന്നതിലുമധികം ആത്മവിചാരണകളായി പരിണമിക്കുന്നു: "അയാളുടെ വാക്കുകളെയും പ്രകടനത്തെയും വെറും തമാശയായി കരുതാൻ ശ്രമിച്ചെങ്കിലും അഹങ്കാരിയും മിക്കവാറും അൽപ്പബുദ്ധിയുമായ ആ ചെറുപ്പക്കാരൻ ആരോപിച്ചതുപോലെ താൻ ആർക്കും വേണ്ടാത്ത ഒരു പുരാവസ്തുവും പിടിച്ച് ഇരിക്കുകയാവുമോ എന്ന ആലോചന ഗമനെ പെട്ടെന്ന് നിരുന്മേഷനാക്കി".

വിപണി സാധ്യതകൾ മാത്രം പരിഗണിച്ച് ആഗോളീകരണത്തിന്റെ നേട്ടങ്ങളായും ന്യായീകരണങ്ങളായും ഉൽപ്പാദിപ്പിക്കപ്പെടുന്ന മറ്റേതൊരു കമ്പോള വസ്തുവിനേയും പോലെ 'സുഭഗമായും സുന്ദരമായും' സൃഷ്ടിക്കപ്പെടുന്ന നമ്മുടെ കാലത്തെ ഏതോരു രചനയേയും കാത്തിരിക്കുന്നത് ഗമനെ ഏറ്റവും ഭയപ്പെടുത്തുന്ന പുരാവസ്തുവിന്റെ അനുഭവം തന്നെയായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.

Tuesday 30 June 2020

സൈക്കഡലിക് കൊളാഷ്: മഹാവ്യാധിയും സുകുമാറിന്റെ കലയുടെ ഭ്രമാത്മകതയും

'വൈറസ്കാല' വിചാരങ്ങൾ - നാല്


എം. പി. ബാലറാം




ഒന്ന്

സുകുമാർ അണ്ടലൂർ കവിയാണ്. ഫോട്ടോഗ്രാഫി ആർട്ടിസ്റ്റുമാണ്. കവിതയുടെയും ഫോട്ടോഗ്രാഫിയുടെയും ഭാവനാത്മകമായ കൂടിച്ചേർച്ചയിൽ നിന്ന് സൈക്കഡലിക് കൊളാഷുകൾ ഒരു മൗലിക കലാരൂപമായി ജന്മമെടുക്കുന്നു. മൗലികമായ മറ്റേതൊരു കലാസൃഷ്ടിയേയും പോലെ 'ലെൻസ് ആർട്ട്' എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന കൊളാഷുകളുടെ (മുപ്പത് ചിത്രങ്ങൾ) വർത്തമാനകാല സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്. ഗൗരവപൂർവ്വമായ ചിന്തയുടെയും ആഴമേറിയ അനുഭവങ്ങളുടെയും പിൻബലത്തിൽ ജന്മമെടുക്കുന്ന ഏത് കലാസൃഷ്ടിയും നമ്മുടെ സൂക്ഷ്മമായ പരിചരണം അർഹിക്കന്നുണ്ട്. ഔദ്യോഗികമായ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇക്കാര്യത്തിൽ ഒരിക്കലും പരിഗണനാവിഷയങ്ങളാകുന്നില്ല. നാളെ നിലനില്ക്കാൻ യോഗ്യതയുണ്ടോ എന്ന പ്രശ്നം നാളെയ്ക്ക് വിട്ടുകൊടുക്കുക!

സുകുമാറിന്റെ കലയെ അതർഹിക്കുന്ന അങ്ങേയറ്റത്തെ ഉത്തരവാദിത്വത്തോടെയും സർഗ്ഗാത്മകമായും സമീപിക്കാനുള്ള വർത്തമാനകാല ബാധ്യതയെ നിറവേറ്റുക മാത്രമാണ് നാം ചെയ്യുന്നത്.

യഥാർത്ഥത്തിൽ സുകുമാർ അണ്ടലൂരിന്റെ കവിതാജീവിതം ഇതിന് മുമ്പും ഒരു പ്രശ്നവിഷയമായി അനുഭവപ്പെട്ടിട്ടുണ്ട്. നിരീക്ഷിച്ചറിഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ അതിന്റെ തുടർച്ചയും പരിണാമഭേദവുമായി ഫോട്ടോഗ്രാഫി കലയേയും സുകുമാറിന്റെ നൂതനകൊളാഷുകളെയും കാണാതിരിക്കാനുള്ള വിവേകം ഇതെഴുതുന്ന ആളുടെ ബാധ്യതയാണ്. എങ്കിലും കവിതയിലെ ചില മുൻ കണ്ടെത്തലുകളെ സൈക്കഡലിക് കൊളാഷുകളുടെ വായനയിൽ പ്രയോജനപ്പെടുത്താവുന്ന സൂചനകളായി ഉപയോഗിക്കാം: "ഭൂമിയുമായും ആകാശവുമായുമുള്ള നിലയ്ക്കാത്ത സംവാദങ്ങളിലാണ് സുകുമാറിന്റെ കവിത ഏർപ്പെടുന്നത്.....ഭൂമിയുമായും ആകാശവുമായും ഉള്ള ആത്മബന്ധത്തിൽ നിന്ന് സുകുമാറിന്റെ കവിതക്ക് ഹരിതശോഭയും മഴവില്ലിൻ സ്വപ്നവർണ്ണങ്ങളും പകർന്നു കിട്ടുന്നു. ഒരേയൊരു കാൽപ്പാദം കൊണ്ട് ഭൂമിയിലും ഒറ്റച്ചിറക് കൊണ്ട് ആകാശത്തിലും തുഴയാൻ പ്രാപ്തമായ കവിതയാണിത്. വെറും മണ്ണിലൂടെയും ആകാശലോകത്തിലൂടെയും മാറിമാറിയുള്ള പ്രയാണങ്ങൾ അർദ്ധഗന്ധർവ്വത്വത്തിന്റെ അനുഗ്രഹവുംശാപവും, ഒരേസമയം പേറുന്ന ഒന്നാക്കി കവിതയെ മാറ്റിത്തീർക്കുന്നുണ്ട്" (അവതാരിക, എംപി.ബാലറാം, 'സഹനയാത്രയിൽ', കവിതാസമാഹാരം).

പ്രസിദ്ധീകരണത്തിലിരിക്കുന്ന സുകുമാർ അണ്ടലൂരിന്റെ 'സഹനയാത്രയിൽ' എന്ന കവിതാസമാഹാരത്തിന് വേണ്ടിയുള്ള അവതാരികയിൽ കവിതകളുടെ സ്വഭാവം വായനക്കാരെ പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ എഴുതിയ ഈ ലേഖകന്റെ തന്നെവാക്കുകളാണിവ. ഇവിടെ നിന്നാണ് സുകുമാറിന്റ കൊളാഷ് ഫ്രെയിമുകളെ മുൻനിർത്തിയുള്ള പുതിയ പര്യാലോചനകൾ കോവിഡ് മഹാവ്യാധിയുടെ വർത്തമാനകാല സന്ദർഭത്തിൽ ആരംഭിക്കേണ്ടത്.


മാനുഷികമായ സർവ്വതിനേയും കോവിഡ് മഹാവ്യാധി അപ്രസക്തമാക്കി മാറ്റിയിയിട്ടുണ്ട്. മനുഷ്യന്റെ കണ്ണിൽ അത്യന്തം നാശകാരിയാണത്. നിഷേധാത്മകതയാണ് വൈറസ്സിന്റെ അടിസ്ഥാന ജന്മസ്വഭാവമെന്ന് നാം സങ്കൽപ്പിക്കുന്നു. നമ്മുടെ സങ്കൽപ്പവും ബോധവുമാണ് ശരി എന്ന് വിശ്വസിക്കാൻ നമുക്ക് അവകാശമുണ്ട്. എന്നാൽ എന്താവും വൈറസ്സുകളുടെ ഭ്രാന്തമായ നിഷേധാത്മകതയ്ക്ക് പിന്നിലെ പ്രേരണ? ഒരു ജീവിവർഗ്ഗം എന്ന നിലയിൽ ഈ ഭൂമുഖത്ത് നിലനിൽക്കാനും പുരോഗമനമെന്നും വികാസമെന്നും അഭിവൃദ്ധിയെന്നും സമൃദ്ധിയെന്നും പലപല പേരുകളിൽ നമ്മുടെ നിലനില്പിനെ നീതീകരിക്കാനും മനുഷ്യനുണ്ടായിരുന്ന പരമാധികാരം ഒരു ക്ഷുദ്രജീവിയാൽ ചോദ്യം ചെയ്യപ്പെടുകയാണ്. മനുഷ്യന്റെ യുക്തിയ്ക്ക് മീതെ വൈറസ് സ്വന്തം യുക്തിയെ പ്രതിഷ്ഠിക്കുന്നു.

മനുഷ്യന്റെറ ജീവിതവും മരണവും അവന്റെ നിയന്ത്രണത്തിനും ഇച്ഛയ്ക്കും അതീതമായി സംഭവിക്കുന്ന കാര്യങ്ങളാണെന്ന് താൽക്കാലികമായെങ്കിലും സ്ഥാപിക്കപ്പെടുന്നു. സാമ്പ്രദായികവും കേവലവുമായ മനുഷ്യയുക്തി സാമ്രാജ്യത്ത്വ ആഗോളീകരണത്തിന്റെ ഭ്രാന്തയുക്തിക്ക് കീഴ്പ്പെട്ടിരിക്കുകയാണെന്ന് സ്വന്തം ഭാഷയിൽ ഓർമ്മപ്പെടുത്തുകയാണ് വൈറസ് ചെയ്യുന്നത്. പ്രകൃതിയുടെ വൈരുദ്ധ്യാത്മക യുക്തിയുമായി ഒത്തിണങ്ങിപ്പോകുന്നത് മനുഷ്യനല്ല; മനുഷ്യനൊഴികെയുള്ള, കോവിഡ് - 19 വൈറസ് ഉൾപ്പെടെയുള്ള, സർവ്വജീവജാലങ്ങളുമാണ്. ഈ തെറ്റിനെ തിരുത്താനുള്ള ഉത്തരവാദിത്വം മനുഷ്യന്റെ പക്ഷത്ത് നിന്ന് നിറവേറ്റപ്പെടാതെ പോകുമ്പോൾ പ്രകൃതി പ്രതികരിക്കുന്നത് മിക്കവാറും ഭ്രാന്തമായ വൈറസ് അധിനിവേശങ്ങളിലൂടെയാണ്. ഏറ്റവും ലളിതമായി പറഞ്ഞാൽ ആഗോളീകൃത മുതലാളിത്തത്തിന്റെ ഭ്രാന്തമായ പരിക്രമണങ്ങൾക്കും അധിനിവേശങ്ങൾക്കും എതിരെയുള്ള പ്രകൃതിയുടെ സ്വാഭാവിക പ്രതികരണമാണിത്. ഭൂഖണ്ഡങ്ങൾ, വൻകരകൾ,ചെറുതുംവലുതുമായ രാഷ്ട്രങ്ങൾ, വ്യത്യസ്ത ജാതി-മത-വംശ-വർഗ്ഗങ്ങൾ, ഇവ തമ്മിൽ മനുഷ്യരുണ്ടാക്കിയ അതിർ വരമ്പുകളാണ് യാദൃച്ഛികമെന്ന് തോന്നിപ്പിക്കും വിധം ഒരു വൈറസ്സിനാൽ തകർക്കപ്പെട്ടത് !

അയുക്തിയും യാദൃച്ഛികതകളും ഉന്മാദാവസ്ഥയും മുതലാളിത്തവ്യവസ്ഥയുടെ കൂടപ്പിറപ്പുകളാണ്. അസ്ഥിരതകളുടെയും അനിശ്ചിതത്ത്വങ്ങളുടെയും ഇരകളാക്കി മനുഷ്യനുൾപ്പെടെയുള്ള സർവ്വജീവ ജാലങ്ങളെയും ഭൗമപ്രകൃതിയേയും മാറ്റിയതിന്റെ പാപം എത്രതവണ കൈകഴുകിയാലും മായില്ല. വളർച്ചയെത്തിയ സാമൂഹ്യജീവിതത്തേയും സാമൂഹ്യബോധത്തേയും പരസ്പരശത്രുതക്കുള്ള കരുക്കളാക്കി ഉപയോഗിച്ചതിനുള്ള ശിക്ഷയാണ് ശാരീരിക അകലം പാലിച്ചും മുഖംമറച്ചുമുള്ള ഏകാന്തത്തടവുകളിലൂടെ മനുഷ്യവംശം അനുഭവിക്കുന്നത്.ഇതൊന്നും വിധിവിശ്വാസത്തിന്റെയും ഈശ്വരകോപത്തിന്റെയും മേൽവിലാസത്തിൽ എഴുതിത്തള്ളി നിഷ്ക്കളങ്കത ചമഞ്ഞിരിക്കാൻ മനുഷ്യവംശത്തിൽ പിറന്ന ഒറ്റയാൾക്ക് പോലും ഇന്ന് കഴിയില്ല എന്നതാണ് നമ്മുടെ കാലഘട്ടത്തിന്റെ ദുരന്തം! മഹാവ്യാധിയുടെ ഇന്നത്തെ ദുരന്തസന്ദർഭത്തിന് സുകുമാറിന്റെ സൈക്കഡലിക് കൊളാഷുകളുടെ ജനിതക പ്രകൃതിയേയും പരിണാമഭേദങ്ങളെയും ആഴത്തിൽ 'വായിക്കാൻ' കഴിയും. മഹായുദ്ധങ്ങൾ കലയിലെയും സാഹിത്യത്തിലെയും രചനകൾക്കുള്ള വ്യാഖ്യാനങ്ങളാവാൻ ഉദ്ദേശിച്ച് പൊട്ടിപ്പുറപ്പെടുന്നവയല്ല. കോവിഡ് മഹാവ്യാധിയും ആരും ആഗ്രഹിക്കാത്തരീതിയിൽ ഇവിടെ സുകുമാറിന്റെ കലയുടെ ഭ്രമാത്മകതയ്ക്ക് മാതൃകയാവുന്നതിൽ വിരോധാഭാസമുണ്ട്!

രണ്ട്




'പരിശുദ്ധ കൽപ്പനകളാ'യും 'ഉദാത്ത'ങ്ങളായും വിലമതിക്കപ്പെട്ടിരുന്ന സർവ്വകലാരൂപങ്ങളെയും ആഗോളമുതലാളിത്തം അതിന്റെ കമ്പോള യുക്തിക്ക് കീഴ്പ്പെടുത്തിക്കഴിഞ്ഞിണ്ട്. വാക്കുകളുടെ കലയായ കവിത ആദ്യംതന്നെ ഇരയാക്കപ്പെട്ടതാണ്. നൈസർഗ്ഗികമായ ചോദനകളിൽ നിന്നും മാനുഷിക യാഥാർത്ഥ്യങ്ങളിൽ നിന്നും അകറ്റപ്പെട്ട വാക്കുകൾ വെറും അസ്ഥികൂടങ്ങളായി കവിതകളിൽ അടക്കം ചെയ്യപ്പെടുന്ന അവസ്ഥ ഇന്നുണ്ട്.മുമ്പ് ഉദ്ധരിച്ച സുകുമാറിന്റെ കവിതാ ജീവിതത്തെക്കുറിച്ചുള്ള അവലോകനത്തിന്റെ തുടർച്ചയായി ഇപ്രകാരം കാണാവുന്നതാണ്: "സംവാദങ്ങൾകൊണ്ട് മാത്രം പൂർണമാകുന്നതല്ല സുകുമാറിന്റെ കവിതാ ദർശനം. ഭൂമിയുമായും ആകാശവുമായുമുള്ള നിലയ്ക്കാത്ത സംഘർഷങ്ങളാണ് സുകുമാറിന്റെ കവിതാജീവിതത്തിന്റെ ചാലകശക്തിയായിത്തീരുന്നത്. അഭയസങ്കൽപ്പങ്ങളും ആകാശചാരിത്വവും എല്ലാ കാലത്തും കവിതയുടെ രക്ഷക്കെത്തില്ലെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. 'കറുത്ത വിണ്ടല'ത്തേയും, 'വിഷപ്പുകയേറ്റ് കരിഞ്ഞ കുരുന്ന് മക്കളേയും', 'കൊടും വറുതിക'ളെയും 'തീരാദുരന്തദു:ഖ'ങ്ങളെയും, 'ഭ്രാന്തിന്റെ തിരിയാത്ത തീരാപ്പുലമ്പുകളെ'യും, 'ഗർഭിണിതുപ്പുന്ന പൂരത്തെറികളെ'യും 'സുരലോക സർപ്പിള ഗാലക്സികളെ'യും 'തമോഗർത്തങ്ങളെ'യും നേരിടാനുള്ള കരുത്ത് സുകുമാറിന്റെ കവിത നേടുന്നുണ്ട്.ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും ദർശനങ്ങൾക്ക് തുല്യം നരകത്തിന്റെ ഇരുണ്ട ദർശനത്തെക്കൂടി സ്വായത്തമാക്കുമ്പോഴാണ് സുകുമാർ അണ്ടലൂറിന്റെ കവിതയ്ക്ക് സമഗ്ര രൂപം കൈവരിക്കാൻ കഴിയുന്നത് " വാക്കുകളെ അവയുടെ വർത്തമാനകാല അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ളശ്രമങ്ങളെയാണ് പ്രസക്തമായി ഇവിടെ കാണുന്നത്. കവിതകളെ കൊണ്ടാടുകയല്ല, വെറും ഫോസിലുകളായിത്തീരുന്നതിന് പകരം കവിതകളെ ജീവനുള്ളവയായി നിലനിർത്താനുള്ള നമ്മുടെ കാലത്തെ സാഹസികതകളെ ബോദ്ധ്യപ്പെടുത്തുക മാത്രമാണ് ഇവിടെ ഇതെഴുതുന്ന സന്ദർഭത്തിൽ ലക്ഷ്യമാക്കിയിരുന്നത്; ഇപ്പോഴും ലക്ഷ്യമാക്കുന്നത്; മറ്റേതൊരു ജീവി വർഗ്ഗത്തേയും പോലെ കലാരൂപങ്ങൾക്ക് കമ്പോളയുക്തിക്ക് കീഴടങ്ങാതെ സ്വതന്ത്രമായി ശുദ്ധവായു ശ്വസിക്കാനും ജീവൻ നിലനിർത്താനുമുള്ള പോരാട്ടങ്ങളിൽ, ഏർപ്പെടേണ്ടി വരുന്നു എന്ന സത്യത്തെ ബോദ്ധ്യപ്പെടുത്തുകയാണ്.

ഒരു കലയെന്ന നിലയിലുള്ള ഫോട്ടോഗ്രാഫിയുടെ സാധ്യതകളെ പൂർണ്ണമായും മുതലാളിത്ത വിപണി കൈയടക്കിക്കഴിഞ്ഞിട്ടുണ്ട്. ചിത്രകലയ്ക്ക് വലിയ വെല്ലുവിളിയുയർത്തി അവതരിച്ച ഫോട്ടോഗ്രാഫി കലയുടെയും കമ്പോളത്തിന്റെയും ഇരട്ട മറുകുകൾ കൊണ്ട് ജന്മനാതന്നെ സ്വന്തം ശരീരത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.കേവലം രണ്ട് നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഒരു കലാരൂപം എല്ലാ അർത്ഥത്തിലും ജീർണ്ണതയുടെ പക്ഷത്ത് ഇന്ന് നിലയുറപ്പിച്ചിരിക്കുന്നത് യാതൊരു കുറ്റബോധവും കൂടാതെയാണ്! അതിനുള്ള ജന്മാവകാശം പിറവി തൊട്ടുതന്നെ തങ്ങൾക്ക് കൈവന്ന ഭാവത്തിലാണ്! ഏതാണ്ട് ഒരു നൂറ് കൊല്ലം മുമ്പാണ് (1931 ൽ) വാൾട്ടർ ബെൻജമിൻ photography - as - art യും art - as - photography യും തമ്മിൽ അന്ന് നിലവിലുണ്ടായിരുന്ന വൈരുദ്ധ്യത്തെക്കുറിച്ച് പറഞ്ഞത്. അങ്ങനെയുളള എല്ലാ വൈരുദ്ധ്യങ്ങളെയും കലാകമ്പോളം സുഭഗങ്ങളായ ഉപഭോഗവസ്തുക്കളും പരസ്യക്കാഴ്ച്ചകളുമാക്കി ഇന്ന് വിററഴിച്ചു കഴിഞ്ഞിട്ടുണ്ട്. വ്യാപാരവൽക്കരിക്കപ്പെടാത്തതും വിറ്റഴിക്കാൻ വേണ്ടിയല്ലാത്തതുമായി ഫോട്ടോഗ്രാഫിയിൽ ബാക്കി എന്തുണ്ട്? മനുഷ്യനെ പ്രായത്തിന്റെയും ലിംഗത്തിന്റെയും വംശത്തിന്റെയും പരിഗണനകൾ കൂടാതെ ശരീരങ്ങളുടെ അശ്ലീലക്കാഴ്ച്ചകളാക്കി പ്രദർശിപ്പിക്കുയും അത് വിറ്റഴിക്കുകയുമായിത്തീർന്നിരിക്കുന്നു ഫോട്ടോഗ്രാഫി കലയുടെ വിപ്ലവകരമായ ദൗത്യം! പത്രങ്ങളാലും ടെലിവിഷൻ-സിനിമാ മേഖലകളാലും 'നവസാമൂഹ്യ'(?) മാധ്യമങ്ങളാലും അധികാര രാഷ്ട്രീയത്തിന്റെ വേണ്ടപ്പെട്ട ആളുകളാലും എന്നും ഊട്ടിവളർത്തപ്പെടുന്ന ഈ യാഥാർത്ഥ്യത്തിന്റെ അയഥാർത്ഥ ദല്ലാളുകൾ (വർച്വൽ റിയാലിറ്റി!) നമ്മുടെ കാലഘട്ടത്തിൽ മിക്കപ്പോഴും ബൂർഷ്വാ ജനാധിപത്യത്തിന്റെ, അല്ലെങ്കിൽ ഫാസിസത്തിന്റെ വിശ്വസ്ത ശമ്പള ക്കാരോ ചാരന്മാരോ ആയി അതിവേഗം പരിണമിച്ച് കൊണ്ടിരിക്കുന്നു.ബിംബങ്ങളുടെ അറ്റം കാണാത്ത ഈ ശവപ്പറമ്പിന്റെ നടുവിൽ സുകുമാറിനെപ്പോലെയുള്ളവരുടെ കേമറകൾക്ക് ചെയ്യാൻ സാധിക്കുന്നതെന്തെന്ന് സൈക്കഡലിക് കൊളാഷുകൾ കൃത്യമായി ബോദ്ധ്യപ്പെടുത്തുന്നുണ്ട്! വാക്കുകളുടെ അതിർ വരമ്പുകളേയും ബിംബങ്ങളുടെ ജഡതയേയും അവ ഒരേ സമയം ഭേദിക്കുന്നു.


സൈക്കഡലിക് കൊളാഷുകൾ ഒരർത്ഥത്തിൽ നമ്മുടെ കാലഘട്ടത്തിലെ കലയുടെ നിർവ്വചനങ്ങളാവുകയാണ്. തത്ത്വങ്ങളുടെ രൂപം ധരിച്ചല്ല സ്വാതന്ത്ര്യം ഇവിടെ കടന്നു വരുന്നത്. അനുഭവങ്ങളുടെ ദ്വന്ദ്വാത്മകമായ രൂപങ്ങളിൽ. അവയുടെ തീവ്രതയും ആഴവും ചിത്രങ്ങളുടെ ഫ്രെയിമുകളെയും പ്രതലങ്ങളെയും ഭേദിച്ച് പുറത്ത് വ്യാപിക്കുന്നു.അതിരുകൾ അസംബന്ധങ്ങളായി മാറുന്ന ഇന്നത്തെ അവസ്ഥയിൽ നിറങ്ങളും വരകളും അതിരുകളാൽ തളയ്ക്കപ്പെടാതെ സ്വതന്ത്രമായി കാണപ്പെടുന്നതിന് വ്യാഖ്യാനം വേണ്ടതില്ല.ചിത്രങ്ങളിലെ ജ്വലിക്കുന്ന വർണ്ണങ്ങൾ ഓരോന്നും എരിയിക്കുന്നത് മാനുഷികമായ ക്ഷുദ്രതകളെയാണ്! അവന്റെ കണ്ണുകളിലും മനസ്സുകളിലും തളച്ചിടപ്പെട്ട അടിമബോധത്തിന്റെ ഇരുട്ടുകളെയാണ്! കത്തുന്ന നിറങ്ങളുടെ ഫ്രെയ്മുകൾക്കിടയിൽ അപൂർവ്വമായി കാണപ്പെടുന്ന ഇരുൾപ്പരപ്പുകൾ ജ്വാലകളുടെ മറുപുറം തന്നെയാണ്. മനസ്സുകളെ എരിയിക്കുന്ന തീജ്വാലയുടെ വിപരീതങ്ങളായി ഇരുട്ട് നിലകൊള്ളുമ്പോൾത്തന്നെ അവയിൽ പ്രകാശരേഖകൾ കാണപ്പെടുന്നത് സത്യത്തിന്റെ ദ്വന്ദ്വാത്മകസ്വഭാവത്തെ സൂക്ഷ്മമായ ഭാഷയിൽ പ്രത്യക്ഷമാക്കിത്തീർക്കുന്നുണ്ട്.

നേരത്തെ സൂചിപ്പിച്ചത് പോലെ മഹാവ്യാധി ലോകം മുഴുവനുമുളള മനുഷ്യരെ മൂടുന്ന ഇന്നത്തെ അവസ്ഥയിൽ 'യാദൃച്ഛികത' ജീവിതത്തിന്റെയും മരണത്തിന്റെയും അടിസ്ഥാന സ്വഭാവമായി മാറിയിട്ടുണ്ട്. മഹായുദ്ധങ്ങളിലും വംശഹത്യകളിലും പ്രകൃതിദുരന്തങ്ങളിലും മനുഷ്യജീവിതങ്ങളുടെ വിധി നിശ്ചയിച്ചത് യാദൃച്ഛികതയുടെ നിയമങ്ങളാണെന്ന് കോവിഡ് വൈറസ്സിന്റെ സാർവ്വദേശീയ അനുഭവപശ്ചാത്തലത്തിൽ സാമാന്യവൽക്കരിക്കപ്പടാൻ സാധ്യതയുണ്ട്.ഒരു ഭാഗത്ത് യാന്ത്രിക യുക്തിയേയും മറുഭാഗത്ത് യാദൃച്ഛികതയുടെ അയുക്തിയേയും അവസരം നോക്കി ന്യായീകരിച്ചും എതിർത്തുമാണ് മുതലാളിത്ത വ്യവസ്ഥ, വിപരീതമായ സാഹചര്യങ്ങളെ അതാത് സന്ദർഭങ്ങളിൽ നേരിട്ടത്. ഈ മുഹൂർത്തത്തിൽ സുകുമാറിന്റെ ലെൻസ് ആർട്ട് സങ്കേതം ഉപയോഗിച്ചുള്ള കൊളാഷ് ചിത്രങ്ങൾ രൂപം കൊള്ളുന്നത് യാദൃച്ഛികമായാണ് എന്ന് പറയുന്നതിൽ ഒരു 'കാവ്യാത്മകയുക്തി'യുണ്ട്. ചിത്രങ്ങളിൽ ആവർത്തിക്കപ്പെടുന്ന തീഷ്ണമായ അഗ്നി ജ്വാലകളെയും തീച്ചൂളകളെയും ലാവാപ്രവാഹങ്ങളെയും തമോഗർത്തങ്ങളെയുമെല്ലാം യാദൃച്ഛികതയുടെ 'ബിംബാംത്മക' യുക്തിയായി നോക്കിക്കാണാനാണ് ഇന്നത്തെ അവസ്ഥ നമ്മെ നിർബന്ധിക്കുന്നത്! അതിന്റെ പിന്നിലും ഇനിയും രഹസ്യം വെളിപ്പെടുത്തപ്പെടാത്ത നിലയിൽ മറ്റൊരു 'യാഥാർത്ഥ്യം' ഒളിച്ചിരിക്കുന്നുണ്ടാവാം!

മനുഷ്യന്റെ അടയാളങ്ങൾ യാതൊന്നും ചിത്രങ്ങളിലില്ല. മറ്റ് ജീവജാലങ്ങളുടെ സൂചനകളും ഇല്ല. സ്വയം രൂപീകൃതങ്ങളായി കാണപ്പെടുന്ന, ജീവൻ നിലവിൽ ഇനിയും രൂപപ്പെടാത്ത, ചരിത്രം എന്നൊന്ന് സങ്കൽപ്പിക്കപ്പെടാത്ത, അഭൗമമായ ലോകങ്ങളെ ചിത്രങ്ങൾ പ്രത്യക്ഷമാക്കുന്നുണ്ട്. ജീവിതത്തിന്റെയും മരണത്തിന്റെയും മുദ്രകൾ എവിടെയും കാണപ്പെടുന്നില്ല.മനുഷ്യന്റെതായ സർവ്വതും നിഷേധിക്കപ്പെടുകയോ അവ നിലനില്ക്കുന്നു എന്ന് സങ്കൽപ്പിക്കപ്പെടുകയോ ചെയ്യാത്ത, സൃഷ്ടി -സ്ഥിതി-സംഹാര-മുഹൂർത്തങ്ങളെ ഒരൊറ്റ പ്രതലത്തിൽ ഒന്നിപ്പിക്കുന്ന, മനുഷ്യരുടെയോ ദൈവങ്ങളുടെയോ പ്രകൃതിയുടെയോ കണക്ക് കൂട്ടലുകളെയും സങ്കൽപ്പങ്ങളെയുമെല്ലാം അതിലംഘിക്കുന്ന, വിചിത്രലോകങ്ങളെയാണ് സുകുമാറിന്റെ ചിത്രങ്ങൾ ഓരോ ഫ്രെയിമിനത്തും കൊളാഷുകളുടെ രൂപത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നത്. കമ്പോളത്തിന്റെയും അധികാരശക്തികളുടെയും ലോകങ്ങളുടെ ഗംഭീരങ്ങളായ നിഷേധങ്ങളായിത്തീരുമ്പോൾത്തന്നെ, ഭ്രമാത്മകഭാവനയുടെ ഭാവിസാധ്യതകളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ ഇവിടെ അവശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. സന്നിഗ്ദ്ധതകളുടെയും അസന്നിഗ്ദ്ധതകളുടെയും കൂടിച്ചേർച്ച സൈക്കഡലിക് കൊളാഷുകളെ അപൂർവ്വങ്ങളായ മാതൃകകളാക്കിത്തീർക്കുന്നു.

Monday 1 June 2020

കോവിഡ് - 19: ജനാധിപത്യമോ സ്വേച്ഛാധിപത്യമോ?

'വൈറസ്കാല' വിചാരങ്ങൾ - മൂന്ന്


എം.പി.ബാലറാം



കോവിഡ് -19 രോഗവ്യാപനം തടയാനെന്ന പേരിൽ  ലോകത്താകമാനം ബൂർഷ്വാ ജനാധിപത്യം നിലവിലുള്ള രാജ്യങ്ങളിൽ ഭരണാധികാരികൾ അടിച്ചേല്പിക്കുന്ന അമിതാധികാര നടപടികൾ രാഷ്ട്രീയ വിദ്യാർത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയമായിട്ടുണ്ട്. അത്തരം രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ മേൽവിലാസത്തിൽ ഭരണാധികാരികൾ പുറപ്പെടുവിക്കുന്ന 'ശാസന'കളുടെ  ജനവിരുദ്ധതയ്ക്ക്  സാർവ്വദേശീയവും  സാമാന്യവുമായ സവിശേഷതകളുള്ളത് സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത്യസാധാരണവും സാധാരണഗതിയിൽ ജനങ്ങൾക്ക് അസ്വീകാര്യവുമായ  ഇത്തരം ഒരു വിപരീതസാഹചര്യം  എത്രയും എളുപ്പത്തിൽ വളരെ സ്വാഭാവികവും സ്വീകാര്യവുമാക്കിത്തീർത്തതിന്റെ പിന്നിലുള്ള പ്രേരണകളെന്തൊക്കെയാണ്? കൊറോണരോഗപ്പകർച്ചയ്ക്കും മരണനിരക്ക് വർദ്ധനവിനും മറുമരുന്നുകളായി മുതലാളിത്ത മൂലധനത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യവും മറയില്ലാത്ത തൊഴിലവകാശ ലംഘനങ്ങളും  ജാതി-മത-വംശ വേർതിരിവുകളും ജനതയുടെ പരിപൂർണ്ണ ദാസ്യമനോഭാവവും നിർദ്ദേശിക്കപ്പെടുന്നതിന്റെ അടിസ്ഥാനമെന്താണ്? മൃദുലമോ കഠിനമോ ആയി വ്യത്യസ്ത രാജ്യങ്ങളിൽ നടപ്പിലാക്കപ്പെട്ട ലോക്ക് ഡൗൺ  ജനാധിപത്യസങ്കൽപ്പങ്ങളിൽ സൃഷ്ടിച്ചിട്ടുള്ള ആഘാതങ്ങൾക്ക് സമീപകാല ചരിത്രത്തിൽ സമാനതകളില്ല. രോഗപ്രതിരോധത്തിന് വേണ്ടി അടിയന്തരസാഹചര്യങ്ങളിൽ  താല്ക്കാലികമായി സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ട ഭരണനടപടികളെന്ന നിലയ്ക്കല്ല  ഈ അമിതാധികാര പ്രയോഗങ്ങൾ നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നത്. കോവിഡ്-19 വൈറസ് ഇനിയും ഏറെക്കാലത്തേക്ക് മനുഷ്യശരീരത്തിൽ നിലനില്ക്കാൻ ശേഷിയുള്ളതാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുല്യം ആഗോളീകരിക്കപ്പെട്ട സമൂഹശരീരത്തിൽ സ്വകാര്യ മൂലധനപരിരക്ഷയും  വർഗ്ഗപരമായ ചൂഷണവും  സ്ഥിരമായി നിലനിർത്താൻ ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ് അമിതാധികാര വൈറസ്സുകളെയെന്ന ചിന്ത ഇന്ന് ശക്തമാണ്. ഈ ജനവിരുദ്ധ വൈറസ്സുകൾ ലോകവ്യാപകമായി ശക്തിപ്പെടുകയും കോവിഡിനെതിരെ ജനാധിപത്യ വ്യവസ്ഥയെ രക്ഷിക്കാൻ അവതരിച്ച രക്ഷകന്റെ വേഷം അണിയുകയും ചെയ്യുന്നു. 'കളങ്ക'മില്ലാത്ത  സ്വേച്ഛാധിപത്യം നടപ്പിലാക്കുന്നതിനെ ന്യായീകരിക്കാൻ കോവിഡ്- 19 സൃഷ്ടിച്ച ഭീതിയും മരണനിരക്കിലുണ്ടാവുന്ന വർദ്ധനവും തരാതരം പോലെ സമർത്ഥമായി എവിടെയും ഉപയോഗിക്കപ്പെടുകയാണ്. ആഗോളീകൃത സമ്പദ് വ്യവസ്ഥയുടെയും നവ ഉദാരീകരണനയങ്ങളുടെയും  രക്ഷയ്ക്കുള്ള അവസാനത്തെ അവസരമാക്കി ഇന്നത്തെ പ്രതിസന്ധിയെ മാറ്റിത്തീർക്കാനാവുമോ എന്നാണ് പരീക്ഷിക്കുന്നത്. ഇന്ത്യയിലും അതിവേഗം ഇത്തരം ജനവിരുദ്ധ പരീക്ഷണങ്ങൾക്ക് വേദിയൊരുക്കപ്പെടുകയാണ്. 

കോവിഡ് എന്ന മഹാവ്യാധിയും മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ നാശകരമായി ബാധിക്കുന്ന അതിന്റെ മാരകവിപത്തുകളും ആരെങ്കിലും നിർമ്മിച്ചെടുക്കുന്ന കെട്ടുകഥകളല്ലെന്ന ഉറച്ച ബോദ്ധ്യം നമുക്കുണ്ട്. രാഷ്ട്ര-മത-വംശ-ജാതി-ലിംഗ-വർഗ്ഗ-ഭൂഖണ്ഡ വ്യത്യാസങ്ങളില്ലാതെ നാം നേരിട്ടുകൊണ്ടിരിക്കുന്ന മാരകയാഥാർത്ഥ്യത്തെ, ദാർശനികന്റെ മൗഢ്യം കൊണ്ടോ  കവിയുടെ ഭാവനാത്മകത കൊണ്ടോ പ്രകൃതിസ്നേഹിയുടെ പിൻമടക്കങ്ങൾ കൊണ്ടോ സാങ്കല്പികമായി നേരിടാനാവുന്നതല്ലെന്ന് നാമറിയുന്നുണ്ട്. കോവിഡിനെ നേരിടാൻ ആവശ്യമായ അടിയുറച്ച ശാസ്ത്രീയ വീക്ഷണവും യുക്തിബോധത്തിലുള്ള അചഞ്ചലമായ വിശ്വാസവും അതിജീവനത്തിന് ഏതൊരു ജനതയും അന്തിമമായി ആശ്രയിക്കുന്ന അദമ്യമായ ഇച്ഛാശക്തിയും തന്നെയാണ് അമിതാധികാവൈറസ്സുകളെ ഇല്ലായ്മ ചെയ്യാൻ ലോകത്തെവിടെയുമെന്നപോലെ  ഇന്ത്യയിൽ (ഈ കൊച്ചുകേരളത്തിൽ!) ജീവിക്കുന്ന നമുക്കും തുണയാകുന്നത്. മട്ടുപ്പാവുകളിലെ രക്ഷകബിംബങ്ങളിലല്ല, സമനിരപ്പുകളിലെ ജനജീവിതങ്ങളിൽത്തന്നെയാണ് നമ്മുടെ പ്രതീക്ഷ!

യഥാർത്ഥത്തിൽ കോവിഡ് - പത്തൊൻപത്, മനുഷ്യന്റെ ജൈവശരീരത്തേയും, അമിതാധികാരവ്യവസ്ഥ, നാടിന്റെ രാഷ്ട്രീയ ശരീരത്തേയും അധിനിവേശിക്കുന്ന രണ്ട് വ്യത്യസ്ത വൈറസ്സുകളായി പരസ്പര ബന്ധമില്ലാതെ പ്രത്യേകംപ്രത്യേകം നിലനില്ക്കുകയില്ലെന്നാണ് സമീപകാല അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അവ ഘടനാപരമായും ഗുണപരമായും  പൊരുത്തപ്പെടുകയും ഓരോ രാജ്യത്തിന്റെയും ചരിത്ര സാഹചര്യങ്ങൾക്കനുസരിച്ച് പരസ്പരം പ്രതിപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. നവലിബറലിസം നിശ്ചിത ദൗത്യം നിറവേറ്റാൻ  കോവിഡ്-19 ന്റെ ഇന്നത്തെ അവസരത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ്. ഓരോ രാജ്യത്തും നിലവിലുള്ള ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥയെ, അതിന്റെ അധികാര ശക്തിയെ, ചോദ്യം ചെയ്യപ്പെടാത്ത ആഗോള മുതലാളിത്ത മൂലധനചൂഷണത്തിന് പാകപ്പെടുത്തിയെടുക്കുകയാണ്. സ്വേച്ഛാധിപത്യപ്രയോഗങ്ങളെ ജനങ്ങൾക്കിടയിൽ സർവ്വസമ്മതവും സ്യീകാര്യവുമാക്കിത്തീർക്കാൻ കോവിഡ് - പത്തൊൻപത് കാലത്ത് നടപ്പിലാക്കപ്പെട്ട പ്രത്യേക നിയമങ്ങൾ എടുത്തുപയോഗിക്കുകയാണ്. ഈ സത്യം ഇന്ന് കൂടുതൽ കൂടുതൽ ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിലും നമുക്ക് ബോദ്ധ്യപ്പെട്ടു  വരുന്നുണ്ട്. അതിനാൽ കൊറോണ വൈറസ് മഹാവ്യാധിയും അമിതാധികാരവ്യവസ്ഥയും, ഒന്ന് മറ്റൊന്നിന് വളമായും, പരസ്പരം  ആശ്രയിച്ചും പോഷിപ്പിച്ചും ഐക്യപ്പെട്ടും ഒടുവിൽ സർവ്വവും ഹനിച്ചും കഴിയാൻ, സവിശേഷസാഹചര്യങ്ങളാൽ നിർബന്ധിക്കപ്പെടുകയാണെന്നതിന്റെ  ജീവിക്കുന്ന തെളിവുകൾ നമ്മുടെ കൺമുന്നിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്. രോഗപ്പകർച്ചയുടെ കനത്ത ആഘാതം തങ്ങളുടെ ജൈവശരീരങ്ങളെ തീവ്രമായി ബാധിച്ച അവസ്ഥയിലും അമേരിക്ക, ബ്രിട്ടൻ, ബ്രസീൽ, ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ അഴിമതി വിചാരണയെ നേരിട്ടുകൊണ്ടിരിക്കുന്ന ഭരണാധികാരികളും അവരുടെ പക്ഷത്തുള്ള  ഉപരി-മദ്ധ്യവർഗ്ഗ ജനവിഭാഗങ്ങളും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന  ഉന്മത്തമായ ഹിംസാത്മകതയ്ക്ക്  യുക്തിപരമായി എന്തു നീതീകരണമാണുള്ളത്? തങ്ങളുടെ രാഷ്ട്രീയ ശരീരങ്ങളെ പൂർണമായും അധിനിവേശം ചെയ്ത് കീഴ്പ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന അമിതാധികാര വൈറസ്സ്  പരഹിംസയിലും ആത്മഹത്യാവാഞ്ഛയിലും മാറിമാറി  അഭയം അന്വേഷിക്കുന്ന ദയനീയമായ അവസ്ഥയിൽ ഇന്ന് അവരെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു! ആഗോളീകൃത മൂലധനത്തിന്റെയും സങ്കുചിത ദേശീയതയുടെയും രക്ഷകരുടെ പരിവേഷകരായ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക്മുന്നിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ഹിംസയുടെ മൂർത്തികളായ എല്ലാ കപടബിംബങ്ങൾക്കും അന്തിമമായി എത്തിച്ചേരേണ്ട ഇടം  ഇതു തന്നെയാണ്!

നമ്മുടെ കൺമുന്നിൽ രൂപപ്പെടുന്ന യാഥാർത്ഥ്യത്തെ കാണാനും തിരിച്ചറിയാനും കഴിവില്ലാത്ത ക്ഷുദ്രജീവികളായി സ്വയമറിയാതെ നാം മാറിക്കൊണ്ടിരിക്കുന്നു. ഭയം കോവിഡ് മഹാവ്യാധിയുടെയും അമിതാധികാരവൈറസിന്റെയും പൊതു അടയാളമാണ്. ഭയം കീഴടക്കിക്കഴിഞ്ഞ ഒരു ജനതയിൽ നിന്ന് ചരിത്രത്തിന് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. ചിന്തയുടെയും പ്രവൃത്തിയുടെയും കാതലിനെ, ഉൾക്കാമ്പിനെയാണ് ഭയം യഥാർത്ഥത്തിൽ ചോർത്തിക്കളയുന്നത്. എല്ലാമായയാൾ ഒന്നുമല്ലാതായിത്തീരുന്നു. വ്യക്തിയുടെ ഭയം ഒരാളിൽ ഒതുങ്ങി അവിടെത്തന്നെ അവസാനിക്കാം. ഒരു ജനതയുടെ ഭയം അവിടെ തീരില്ല. സമൂഹഭയം മഹാമാരിയേക്കാൾ വേഗത്തിൽ മനുഷ്യരെ കീഴ്പ്പെടുത്തുകയും നിസ്സഹായരാക്കുകയും ചെയ്യുന്നു. ഏതൊരു സമൂഹത്തിനും അവകാശപ്പെടാൻ കഴിയുന്ന നൈസർഗ്ഗികമായ സൃഷ്ടിപരതയെ കവർന്നെടുക്കുന്നു. സാങ്കല്പികമായ കണ്ടെത്തലല്ല ഇത്. താൽക്കാലികമായി, പെട്ടെന്നുണ്ടായ തോന്നലുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ അഭിപ്രായങ്ങളുമല്ല. കോവിഡ്- 19 ന്റെയും അമിതാധികാരവ്യവസ്ഥയുടെയും വൈറസ്സുകളുടെ ജനിതക ഘടനയിലെ സാദൃശ്യങ്ങൾ, സമാനതകൾ, നമ്മെ ഒട്ടേറെ യാഥാർത്ഥ്യങ്ങൾ കാണാൻ പ്രാപ്തരാക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിൽ ഉപരി-മദ്ധ്യവർഗ്ഗ ജനവിഭാഗങ്ങളുടെ മൂല്യബോധത്തിലുണ്ടായ  മൗലിക മാറ്റങ്ങളുടെ അന്തസ്സാരശ്ശൂന്യതകളെ മുഴുവൻ പിന്നിട്ട രണ്ട് മാസങ്ങൾ ക്രൂരമായി ലോകസമക്ഷം തുറന്നുകാട്ടിയിട്ടുണ്ട്. ഏറ്റവും ചുരുക്കി അതിനെ നിർവ്വചിക്കുകയും അതുമായി മുഖാമുഖം സംവദിക്കാൻ ഏവർക്കും അവസരം ഒരുക്കുകയും ചെയ്യേണ്ടതുണ്ട് :

നോട്ടുനിരോധനത്തിന്റെ ആദ്യപരീക്ഷണത്തെ വിജയകരമായി തരണംചെയ്ത അമിതാധികാരവ്യവസ്ഥക്ക്, കോവിഡ്-19 വൈറസ്സിനെ പ്രതിരോധിക്കാനെന്ന പേരിൽ നടപ്പിലാക്കപ്പെട്ട ലോകത്തെ ഏറ്റവും ദീർഘവും ക്രൂരവുമായ ലോക്ക് ഡൗൺ അനുഭവത്തിന്റെ ബാക്കിപത്രത്തെക്കുറിച്ചാലോചിച്ച് ഇപ്പോൾ ഏറെ വേവലാതിപ്പെടേണ്ടി വരില്ല. അമിതാധികാരത്തിന്റെ ഏകപക്ഷീയമായ പ്രയോഗങ്ങളുടെ പാപഭാരം മുഴുവൻ ഏറ്റെടുക്കാൻ തയ്യാറുള്ളവരായി, മാപ്പുസാക്ഷികളാകാൻ ഒരുക്കിനിർത്തിയവരായി, ഉപരി-മദ്ധ്യവർഗ്ഗ സമൂഹങ്ങളെ മാറ്റിയെടുത്തു കഴിഞ്ഞിരിക്കുന്നു. ഗുജറാത്ത് വംശഹത്യയിലൂടെ ആർജ്ജിച്ച ആത്മവിശ്വാസം എത്രയെത്ര ഊടുവഴികളിൽ, നെടുമ്പാതകളിൽ, നിരപരാധികളായ പൗരന്മാരുടെ രക്തതർപ്പണങ്ങളിലൂടെയാണ് ശ്രദ്ധാപൂർവ്വം വളർത്തിയെടുത്തത്! കാശ്മീരിൽ, ദില്ലിയിൽ, അലിഗഢിൽ, അധ:കൃതപക്ഷത്തിന് വേണ്ടി കലാ ധൈഷണിക മാധ്യമ പ്രവർത്തനം നടക്കുന്നേടങ്ങളിലെല്ലാം വിശ്രമമില്ലാതെ രാപ്പകൽ വ്യത്യാസമില്ലാതെ നടത്തിയ എത്രയെത്ര വേട്ടയാടലുകളിലൂടെയാണ്, ഹിംസയുടെ വൈറസ്സുകൾ കോവിഡ് -19 ന് മുമ്പ് തന്നെ അധീശത്വം സ്ഥാപിച്ചെടുത്തത്? സമ്മതവിശ്വാസങ്ങൾ മാത്രം പരിപൂർണ്ണ നിശ്ശബ്ദതയിലൂടെയും നിസ്സംഗതകളിലൂയും പ്രകടിപ്പിച്ച് എല്ലാ വാതിലുകളുമടച്ച്, എല്ലാറ്റിൽ നിന്നും അകലം പാലിച്ച്, പാപക്കറയില്ലെന്നുറപ്പിക്കാൻ വീണ്ടും വീണ്ടും കൈ കഴുകി ജീവിക്കുന്ന ഈ അപൂർവ ജനുസ്സ് ജീവികളെയാണ് കോവിഡ് -19 ന്റെ പ്രതിരോധത്തിന്റെ പേരിൽ ഭരണാകാരി വർഗ്ഗം വീണ്ടും ഭയപ്പെടുത്താനൊരുങ്ങുന്നത്!  ജീവിക്കാനും അതിനായി മരിക്കാനും തയ്യാറുള്ളവരെല്ലാം മേൽക്കൂരകളും ജോലിയും തേടി തെരുവുകൾ കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. ഇതാണ് യാഥാർത്ഥ്യം.

കോവിഡ്- 19  അക്ഷരാർത്ഥത്തിൽ ഇന്ത്യയിലെ ജനങ്ങളെ തറനിരപ്പിൽ ഇഴയുന്നവരെന്നും തട്ടിൻ പുറത്തേറിപ്പോകുന്നവരെന്നും രണ്ടു വിഭാഗങ്ങളായി മറ നീക്കി തുറന്നു കാട്ടിത്തന്നു കഴിഞ്ഞിട്ടുണ്ട്. നവ ഉദാരീകരണം ആഗോളീകരണത്തിന്റെ നേട്ടങ്ങളായി പറഞ്ഞു പരത്തിയ നുണകളാണ് ലോകത്തെവിടെയുമെന്ന പോലെ ഇവിടെയും തകർന്നടിഞ്ഞത്. മുതലാളിത്തത്തിന്റെ പ്രാരഭകാലത്തെക്കുറിച്ച്  'മൂലധനം'  ആദ്യ വോള്യത്തിൽ മാർക്സ് എഴുതിയത് ഇതാണ്: "മുതലാളിത്ത വ്യവസ്ഥക്ക് വഴിയൊരുക്കുന്ന ഈ പ്രക്രിയ ( primitive accumulation of capital - m.p.b) തന്മൂലം ഉൽപ്പാദനോപാധികളുടെ ഉടമാവകാശത്തെ തൊഴിലാളിയുടെ കൈയിൽ നിന്ന് തട്ടിയെടുക്കുന്ന പ്രക്രിയയല്ലാതെ മറ്റൊന്നുമല്ല.... ഇതിന്റെ ചരിത്രം, അവരുടെ തട്ടിപ്പറിയുടെ ചരിത്രം, മനുഷ്യരാശിയുടെ ചരിത്രത്തിൽ രക്തത്തിന്റെയും അഗ്നിയുടെയും അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്". തുടർന്ന് ഓഗിയാറിനെ ഉദ്ധരിച്ച് പണത്തിന്റെയും മുതലാളിത്ത മൂലധനത്തിന്റെയും കടന്നു വരവിനെക്കുറിച്ചുള്ള പ്രസിദ്ധങ്ങളായ  ഈ വരികളിലെ രൂപകങ്ങൾക്ക് എഴുതിയ കാലത്തിന്റെ അതേ പ്രസക്തിയും മൂർച്ചയും ഈ മഹാമാരിയുടെ കാലത്തും അവകാശപ്പെടാവുന്നതാണ്: ".... പണം ഒരു കവിളത്ത് ജന്മനാലുള്ള ഒരു ചോരപ്പാടോടുകൂടിയാണ് ലോകത്ത് കടന്നു വന്നതെങ്കിൽ മൂലധനം കടന്നു വന്നത് ആപാദശീർഷം രോമകൂപങ്ങളിൽ നിന്ന് ചെളിയും ചോരയും ഇറ്റിച്ചു കൊണ്ടാണ്." ഇന്ന് ആഗോളീകൃത മൂലധനത്തിന്റെ ഭ്രാന്തമായ പരിക്രമണത്തിന്റെയും ഓഹരിക്കമ്പോളത്തിന്റെ കൊള്ളക്കൊടുക്കകളുടെയും നടുക്ക് പെട്ട് ചതഞ്ഞരഞ്ഞുപോകുന്ന മനുഷ്യന്റെ, ഭൗമപ്രകൃതിയുടെ, വംശനാശം ആസന്നമായ ജീവജാലങ്ങളുടെ, ഇവയുടെയെല്ലാം അടിസ്ഥാനപരമായ നിലനിൽപ്പിന്  പോലും ഭീഷണിയുയർത്തുന്നത് ആരാണ്?

ചുവടെക്കുറിക്കുന്ന വാക്കുകൾ സംവദിപ്പിക്കാൻ ശ്രമിച്ചത് മരണമണി മുഴക്കുന്ന ഒരു സംസ്കാരത്തിന്റെ അകത്തളത്തിലെയും പുറന്തളത്തിലെയും യാഥാർത്ഥ്യങ്ങളെയാണ്: "....ഇന്നും ജീവിച്ചിരിക്കുന്നവർ തന്നെ എവിടെയാണെന്നും എങ്ങനെയാണെന്നും എന്താണെന്നും തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിത്തെറിച്ചു പോയിരിക്കുന്നു. വീട്ടുമുറ്റത്തെത്തിയ നരഭോജികൾ കൂട്ടമായി അകത്തളത്തിൽ കുടിപാർക്കാൻ തുടങ്ങിയിരിക്കുന്നു. നോക്കി നിൽക്കെ നമ്മളോരോരുത്തരും ആൾത്തീനി സംസ്കാരത്തിന് കീഴ്പ്പട്ടു കഴിഞ്ഞിരിക്കുന്നു..... ഇക്കാലയളവിൽ നരമാംസവും രക്തവുമെല്ലാം നമ്മുടെ ഇഷ്ടഭോജ്യവും പാനീയവുമായിത്തീർന്നിരിക്കുന്നു.... ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും വംശത്തിന്റെയും 'തനിമ'കളെക്കുറിച്ച് വാചാലമാവുന്നത് അന്തസ്സിന്റെ മുദ്രയായിത്തീർന്നിരിക്കുന്നു. ഒട്ടും നാണിക്കാതെ മുഖമുയർത്തി നാം 'അന്യ'രോടും ലോകത്തോടും വാചാലമാവുന്നു:  'ഞാനാണ്' 'ഞങ്ങളാ'ണ് കാര്യം. 'ഞങ്ങളാ'ണ് കൈകാര്യകർത്താക്കൾ. 'നീ', 'അവൻ' ഏവരും മ്ലേച്ഛന്മാർ. 'നിന്നെ'യും 'അവനെ'യും 'അവരെ'യും ആഹരിക്കുക. സ്വയം തന്നെത്തന്നെ വളർത്തുക! ..... 'അന്യനെ' ആഹരിച്ച് തന്നെത്തന്നെ വളർത്താനൊരുമ്പെടുമ്പോൾ, നമുക്ക് മുളയ്ക്കുന്ന പുതിയ പല്ലുകളും, ഒളിപ്പിച്ചു വെച്ച നഖങ്ങളും എന്തിന്റെ അടയാളങ്ങളാണ്? മദ്ധ്യവർഗ്ഗ സംസ്കാരത്തിന്റെ അപചയത്തിനും അക്രമോത്സുകതയ്ക്കും മരവിച്ച മനസ്സാക്ഷിക്കും ചരിത്രത്തിൽ സമാനതകളെവിടെ? നരവംശ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും അന്വേഷിക്കട്ടെ!"

ഫാസിസം ബാഹ്യമായുണ്ടാവുന്ന കടന്നാക്രമണം മാത്രമല്ലെന്നും അതിന്റെ വൈറസ്സുകൾ സമൂഹമനസ്സിനെയെന്ന പോലെ വ്യക്തിമനസ്സുകളെയും അധിനിവേശിച്ച് കീഴ്പ്പെടുത്തുമെന്നുമുള്ള ബോദ്ധ്യമാണ് മൂന്ന് വർഷം മുമ്പ് ഇത്രയും നിർദ്ദയമായി കുറിക്കുവാൻ ഇതെഴുതിയ ആളെ പ്രേരിപ്പിച്ചത് ('നരഭോജികൾ വീട്ടു മുറ്റത്ത്' എം.പി ബാലറാം, മുഖവുര). ഇന്ന് ഫാസിസത്തിന്റെയും കോവിഡ് - 19 ന്റെയും വൈറസ്സുകൾ, പരസ്പര ധാരണയോടെ, തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവിധം  ഉപരി-മദ്ധ്യവർഗ്ഗ മനസ്സുകളിൽ ആധിപത്യം ഉറപ്പിക്കാൻ പാടുപെടുമ്പോൾ, ചോദിക്കാനുള്ളത് ഇന്നത്തെ ഇന്ത്യയുടെ (ലോകത്തിന്റെയും) അവസ്ഥയിൽ ഏറെ അർഥധ്വനികളുള്ള ആ പഴയ (പുതിയ) ചോദ്യം തന്നെയാണ്: "ജനാധിപത്യമോ സ്വേച്ഛാധിപത്യമോ?"

Thursday 23 April 2020

കോവിഡ്- 19: വിറ്റഴിക്കൽ വിൽപ്പനയുടെ കേരളീയമാതൃക

'വൈറസ്കാല' വിചാരങ്ങൾ - രണ്ട്


എം. പി. ബാലറാം


തന്റെ ജീവിതത്തിന്റ അവസാനകാലത്ത് എം.എൻ.വിജയൻമാസ്റ്റർ നടത്തിയ പ്രവചനാത്മകമായ ഒരഭിപ്രായപ്രകടത്തിൽ , നേതൃസ്ഥാനത്തുള്ള പലർക്കും വന്നു ഭവിക്കാനിടയുള്ള അകാരണമായ ശത്രുതാഭയത്തെക്കുറിച്ച് (പെർസിക്യൂഷൻ മാനിയ) നമ്മെ ഭയപ്പടുത്തുന്ന ഒരു  മുന്നറിയിപ്പ് നൽകുന്നുണ്ട്:
 
"നമ്മെ നയിക്കുന്നവർ  പണത്തിന്  പിറകെ പായുകയാണെന്നും   പണം  പ്രണയം പോലെ അവരുടെ  ദൗർബല്യമായി ത്തീർന്നിരിക്കുകയാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഊണിലും ഉറക്കത്തിലും പണം അവരുടെ  സുഖദമായ  സ്വപ്നമായി മാറിയിരിക്കുന്നു.  പണത്തിന് വേണ്ടി  അവർ  എന്ത് വേണമെങ്കിലും ഉപേക്ഷിക്കും. സ്നേഹവും പ്രതിബദ്ധതയും പ്രത്യയശാസ്ത്രവും  പണത്തിന്  മുന്നിൽ  പുല്ല് പോലെ  അവർ  ഉപേക്ഷിക്കും. പാർട്ടിയും പത്രവും അവർ വിൽക്കും.... ചുറ്റും നിൽക്കുന്നവർ  ശത്രുക്കളാണെന്ന് തോന്നും... പാർട്ടി ഒരു ഇടുങ്ങിയ ഗ്രൂപ്പിലേക്ക് ചുരുങ്ങും. പെർസിക്യൂഷൻ മാനിയ എന്ന് ഇതിനെ വിളിക്കാം"  (എം.എൻ.വിജയൻ, അഭിമുഖത്തിൽ നിന്ന്, 2007 ജൂലൈ 13 , ജനശക്തി വാരിക). 
 
യഥാർത്ഥത്തിൽ കടന്നു പോയ കാലം  ഈ മുന്നറിയിപ്പിനെ അർത്ഥവത്താക്കിയിരിക്കുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ  ശത്രുവേത്, മിത്രമേത്  എന്ന് ആർക്കും  ആരെയും തിരിച്ചറിയാൻ കഴിയാത്തവിധം  ഇടതുപക്ഷ മനസ്സുകളിൽ വരുത്തിയ 'ഗുണപര'മായ ഷണ്ഡീകരണം അങ്ങേയറ്റം 'വിപ്ലവകര'വും ദൂരവ്യാപകവുമായവുമായ  മാറ്റത്തിന്റെ ഒരു 'അപൂർവ' കേരളമാതൃക ലോകസമക്ഷം അവതരിപ്പിക്കുന്നുണ്ട്. കോവിഡ്- 19  രോഗബാധയുടെ ഇന്നത്തെ  കേരളീയ പശ്ചാത്തലം, യാതൊരു മറയുമില്ലാതെ സത്യത്തെ സത്യമായിക്കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ഉറങ്ങുമ്പോൾ ഏത് വ്യക്തിയുമെന്നത് പോലെ ഏത് സമൂഹവും  സുന്ദരമാണ്. അർദ്ധമയക്കത്തിൽ സ്വന്തം ഭംഗി കണ്ണാടിയിൽ നോക്കി സ്വയം ആസ്വദിക്കുന്ന ഒരു സമൂഹത്തിന്, ഞെട്ടിയുണരാനും, ഞാനാരാണ്, നമ്മളാരാണ്, എന്ന് ഉറക്കെ ചോദിക്കാനുമുള്ള അവസരം, വൈറസ് ബാധയുടെ കാലം  ഒരുക്കിയിരിക്കുന്നു. ബോധപൂർവ്വം ഇവിടെ ഉണ്ടാക്കിയെടുത്ത  ഒരു ധൈഷണിക ഷണ്ഡീകരണപ്രക്രിയയെ   സൂക്ഷ്മമായി നോക്കിക്കാണാനും  വിശകലനം  ചെയ്യാനുമുള്ള  ബാധ്യത  ഇടത്പക്ഷത്തെ 'ആക്റ്റിവിസ്റ്റു'കളെന്നും 'ബുദ്ധിജീവി'കളെന്നും  വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്കെല്ലാമുണ്ട്. സ്പെയിനിലെ  ആഭ്യന്തരകലാപത്തിൽ ഫാസിസ്റ്റ് ശക്തികളാൽ കൊലചെയ്യപ്പെട്ട ലോർക്ക എഴുതിയ നാടകത്തിലെ അന്ത്യമുഹൂർത്തത്തിൽ തന്റെ പിഞ്ചുകുഞ്ഞിന്റെ ശവശരീരവുമായി ഒരമ്മ രംഗത്ത് വന്ന്  'ആരാണ് ആരാണിത് ചെയ്തത്?' എന്ന ചോദ്യം സ്വയം ഉരുവിട്ട് '  'ഞാനാണ്, ഞാനാണിത് ചെയ്തത് ' എന്ന് കുറ്റം ഏറ്റുപറയുന്നുണ്ട്. കവി കൊല്ലപ്പെട്ടതിന് ശേഷം അതറിയാനിടയായ നടി അന്ത്യമുഹൂർത്തത്തിലെ തന്റെ  സ്ഥിരം ചോദ്യം ഉറക്കെ ഉരുവിട്ട ശേഷം സദസ്സിന്റെ നേരെ വിരൽ ചൂണ്ടി മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞത് ഇങ്ങനെയാണ്:  "നിങ്ങളാണ്, നിങ്ങളാണ് ഈ പാതകം ചെയ്തത്"

മുന്നേ  എഴുതിവെച്ച  സ്ക്രിപ്റ്റിൽനിന്ന് പുറത്തേക്കുവരാനും  "നിങ്ങൾ, നിങ്ങളാണ്  ഈ പാതകം ചെയ്തത്"  എന്ന്  സമൂഹത്തെ  മുൻനിർത്തി  ഉത്തരവാദികൾക്ക്   നേരെ   വിരൽ ചൂണ്ടി പറയാനും പ്രാപ്തിയാർജ്ജിക്കുമ്പോൾ മാത്രമാണ്  നാം ചരിത്രത്തിന്റെ  കാഴ്ചയിൽ കുറ്റക്കാരല്ലാതായിത്തീരുന്നത്.  അതിന് പകരം മാപ്പുസാക്ഷികളെ  ഉണ്ടാക്കിയെടുക്കുകയും   അവരെക്കൊണ്ട് കുറ്റം ഏറ്റു പറയിക്കുകയും  ചിലരെക്കൊണ്ട് ചിലത്  വെട്ടിത്തിരുത്തിക്കുകയും  പശ്ചാത്തപിപ്പിക്കുകയും  ചെയ്താൽ  തീർക്കാനാവുന്നതാണോ  നാട്ടാരറിയാതെ നാടിനെ വിറ്റഴിക്കാനുണ്ടാക്കിയ പുതിയ രഹസ്യ ഉടമ്പടി? "അടിയൻ ലച്ചിപ്പോം"- (അടിയൻ രക്ഷിക്കാം) - സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ നോവലിൽനിന്നുള്ള ഒരു രംഗം: ശത്രുക്കളിൽ നിന്ന് ഒളിച്ച്  വേഷപ്രച്ഛന്നനായി  മാർത്താണ്ഡവർമ്മ യുവരാജാവ്  തന്റെ  അഭ്യുദയകാംക്ഷിയായ മാങ്കോയിക്കൽകുറുപ്പിന്റെ  ഭവനത്തിൽ എത്തിപ്പെടുന്നു. പെട്ടെന്ന് എട്ടുവീട്ടിൽ പിള്ളമാരുടെ ആശ്രിതനായ  വേലുക്കുറുപ്പും  പടയാളികളും  വീട് വളഞ്ഞ്  തീ വെക്കുകയും  യുവരാജാവിന്റെ അവസാനമായെന്ന് ആർത്ത് പരിഹസിക്കുകയും ചെയ്യുന്നു. "എടാ, ചത്തെങ്കിലും ബ്രാഹ്മണനെ രക്ഷിപ്പിനെടാ"  എന്ന് മാങ്കോയിക്കൽകുറുപ്പ്  വീണ്ടും വെല്ലുവിളിച്ച് പറഞ്ഞപ്പോൾ, "അടിയൻ ലച്ചിപ്പോം" എന്നൊരു  പ്രതിശബ്ദംകേട്ടു .' തുടരെ ഒരു അട്ടഹാസവുമുണ്ടായി. നാനായുധങ്ങളോടെ  ഒരു കൂട്ടം  ആളുകൾ  നാലു  ഭാഗത്തുനിന്നും  വന്ന് വേൽക്കാരെ വളഞ്ഞു' -   ഭ്രാന്തൻ ചാന്നാന്റെ പ്രച്ഛന്നവേഷത്തിൽ നാടകീയമായ ഒരു ചടുലനീക്കത്തിലൂടെ  അത്യന്തം  ഉദ്വേഗജനകമായ വിധത്തിൽ  യുവരാജാവിനെ രക്ഷിക്കുന്നത് കഥാനായകനായ അനന്തപത്മനാഭൻ തന്നെയാണെന്ന് സി.വി. പിന്നീട് വെളിപ്പെടുത്തുന്നുണ്ട്. 'ചത്തും കൊന്നും' യജമാനനെ രക്ഷിക്കാൻ  പ്രതിജ്ഞാബദ്ധമായ രണ്ടു നൂറ്റാണ്ട്  പഴക്കമുള്ള  രാജനീതിയുടെ   'ഉജ്ജ്വല' പാരമ്പര്യത്തെക്കുറിച്ച് ഊറ്റം കൊള്ളാൻ  സി.വി.രാമൻപിള്ളയ്ക്ക്  അന്ന് അവകാശമുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും  കേസരി ബാലകൃഷ്ണപിള്ളയും  സി.കേശവനും പി.കൃഷ്ണപിള്ളയും എ.കെ.ജി.യും പേരില്ലാത്ത ആയിരങ്ങളും  അടരാടിയത്  ചാന്നാൻമാരെയും പറയരെയും  വേലൻമാരെയും  മറ്റും കൊണ്ട്   'ചത്തുംകൊന്നും' രാജനീതി നടപ്പാക്കിക്കുന്ന  വ്യവസ്ഥയെ ഇല്ലാതാക്കാനാണ്. കേരളത്തിൽ  (ഇന്ത്യയിലും)  പിന്നീട് ജനാധിപത്യം പുലർന്നത് അതിന്റെ ഫലമായാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഏവർക്കും അവകാശപ്പെടാൻ അധികാരമുള്ള രാജ്യത്ത് "അടിയൻ ലച്ചിപ്പോം" എന്ന് ആർ എവിടെ എപ്പോൾ ഉച്ചരിച്ചാലും അതിനെ ജനത അശ്ലീലമെന്ന് വിധിയെഴുതും. ധൈഷണികമായ ഷണ്ഡത്വമെന്നത്  അടിമബോധത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പരിഷ്ക്കരിച്ച പദാവലിയാണ്. പരുഷമാണെങ്കിൽ ക്ഷമിക്കുക! അതിലും മെച്ചപ്പെട്ട വാക്ക് ബന്ധപ്പെട്ടവർക്ക് നിർദേശിക്കാം.

രാജ്യത്ത്  നിലവിലുള്ളത് ജനാധിപത്യ വ്യവസ്ഥയാണെന്ന് ജനങ്ങളെ  ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഓർമ്മിപ്പിക്കേണ്ട ഉത്തരവാദിത്തം 'അധ:കൃതപക്ഷ' ബുദ്ധിജീവികൾക്കുണ്ട്. ജനാധിപത്യത്തിന്റെ പേരിൽ അധികാരത്തിലെത്തിയ ഭരണാധികാരികൾ കോവിഡ്-19 നെ മറയാക്കി സ്വേച്ഛാധിപത്യം പ്രയോഗിക്കുന്നവരായി പരിണമിക്കുന്ന വിചിത്രമായ കാഴ്ച ലോകത്ത് പല രാജ്യങ്ങളിലും കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഹംഗറി, തുടങ്ങിയവ പ്രത്യക്ഷ മാതൃകകളാണ്. മുമ്പ് തന്നെ സ്വേച്ഛാധിപത്യ പ്രവണതകൾ പ്രകടിപ്പിച്ചു തുടങ്ങിയ ടർക്കി, ഇറാൻ, ചില തെക്കേ അമേരിക്കൻ- പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ വൈറസ്ബാധ കാര്യങ്ങൾ കുറെക്കൂടി 'സുഗമ'മാക്കിത്തീർക്കുകയും ചെയ്തു. എളുപ്പത്തിൽ വിശകലനം ചെയ്യാനും കാരണം കണ്ടെത്താനും കഴിയുന്ന ലളിതമായ പ്രക്രിയയല്ല  ഇതൊന്നും. കൊറോണ വൈറസ്  ബാധ മനുഷ്യന്റെ ശരീരത്തിൽ മാത്രമല്ല  രാഷ്ട്രീയശരീരത്തിലും   ഗുരുതരമായ പ്രത്യാഘാതങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നത്  നമ്മെ അസ്വസ്ഥരാക്കേണ്ട സംഗതിയാണ്. പരിമിതമായ ജനാധിപത്യബോധം പോലും ഭരണാധികാരികൾ വലിച്ചെറിയുകയും  ജനതയുടെ  പൂർണ്ണമായ കീഴടങ്ങൽ കൊണ്ട് മാത്രം തൃപ്തിയടയുന്ന സ്വേച്ഛാധിപത്യചോദനകൾ  മറയില്ലാതെ  പ്രകടിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു .സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് ചരിത്ര പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നവരെയും വൈറസ് ബാധ കീഴ്പ്പെടുത്തിത്തുടങ്ങുന്നത്  തിരിച്ചറിയാൻ കാര്യങ്ങൾ സൂക്ഷ്മമായി  നിരീക്ഷിക്കുന്നവർക്ക് കഴിയുന്നുണ്ട്. രാഷ്ട്രത്തിന്റെ മസ്തിഷ്കത്തെത്തന്നെ ബാധിച്ച് തുടങ്ങുന്നതോടെ അധികാരപ്രമത്തതയുടെ  'വൈറസ്'  ബാധ  വിചിത്രമായ പെരുമാറ്റ വൈകൃതങ്ങൾക്ക് കീഴ്പ്പെടാൻ ഭരണാധികാരികളെ മാത്രമല്ല  ബുദ്ധിജീവികളെയും  സാമാന്യജനതയേയുമെല്ലാം നിർബ്ബന്ധിക്കുന്നുണ്ട്. അങ്ങേയറ്റം  പ്രതിലോമകരമായ നയങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതിനെ 'വൈറസ്ബാധ'യുടെ പേരിൽ  ലജ്ജകൂടാതെ  ന്യായീകരിക്കാൻ ഔദ്യോഗിക ബുദ്ധിജീവികളും  അതിനെ കലവറകൂടാതെ പിന്തുണയ്ക്കാൻ സമൂഹമനസ്സും സന്നദ്ധമാകുന്നു. മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുകയാണെന്ന ഗുരുതരമായ അവസ്ഥയെ  ആഗോളമുതലാളിത്തം  നേരിടുന്നത് അവന്റെ  ജന്തുസഹജമായ  ഭീതിയെയും നിസ്സഹായതയേയും മുതലെടുത്തുകൊണ്ടാണ്. മരണത്തെക്കുറിച്ചുള്ള ഭീതിദമായ ചിന്തകൾക്ക് ശമനമുണ്ടാക്കുന്ന പ്രത്യൗഷധമായി  രക്ഷകബിംബങ്ങൾ നിർദ്ദേശിക്കപ്പെടുന്നതങ്ങനെയാണ്. പുരോഹിതവർഗ്ഗം മതവിശ്വാസങ്ങളെ ഉപയോഗപ്പെടുത്തി സമൂഹത്തെ രക്ഷകബിംബങ്ങൾക്ക്  അടിമപ്പെടുത്തിയതെങ്ങനെയാണോ അതുപോലെയാണ് ആഗോള മുതലാളിത്ത ശക്തികളുടെ പിൻബലത്തിൽ  വ്യത്യസ്ത രാജ്യങ്ങളിൽ ഫാസിസ്റ്റ് ചോദനകൾ പ്രകടിപ്പിക്കുന്ന ഭരണാധികാരികൾ 'രക്ഷകബിംബ' പരിവേഷം ആർജ്ജിക്കുന്നത്.അതിനാൽ പണ്ടത്തെ മത പുരോഹിതന്മാരുടെ നേരവകാശികളായ 'അധികൃതപക്ഷ' ബുദ്ധിജീവി വർഗ്ഗം നാമജപങ്ങളോടെയും  മണിമുഴക്കങ്ങളോടെയും അധികാര ബിംബപൂജകളിൽ മുഴുകുന്നത് നമ്മെ ഒട്ടും  അത്ഭതപ്പെടുത്തേണ്ടതില്ല. നിസ്സഹായാവസ്ഥയിൽനിന്നും ജന്തുസഹജമായ  അടിമ ബോധത്തിൽ നിന്നും  മോചിതരാവാനാഗ്രഹിക്കുന്ന  സാമാന്യ ജനങ്ങളോടൊപ്പം നിൽക്കേണ്ട ബാദ്ധ്യത ഈ സാഹചര്യത്തിൽ  'അധ:കൃതപക്ഷ' ബുദ്ധിജീവികൾക്കെല്ലാമുണ്ട്.

കൊടുക്കൽ വാങ്ങലുകളിലൂടെയാണ് കേരളം കേരളമായത്. അതിനാൽ തനത് എന്ന സങ്കല്പം പോലും കേരളത്തിന് അന്യമായതാണെന്ന് പറയാം. കേരളത്തിന്റെ ഭാഷയും സാഹിത്യവും കൃഷിയും ഭക്ഷണവും ഉടുപ്പും നടപ്പും ജാതി- മത- ഗോത്ര വിശ്വാസങ്ങളും  കടം കൊണ്ടതാണ്. കൂടിച്ചേർച്ചകളിൽ നിന്ന് രൂപീകരിക്കപ്പെട്ടവയാണ്. കടലും  കരയും  തമ്മിലുള്ള  കൂടിച്ചേർച്ചയാണ് കേരളമെന്ന ഭൂമേഖലയെപ്പോലും സൃഷ്ടിച്ചത്. കുറെ ഭാഗം കടലെടുത്തു. ബാക്കി കര കടലിൽ നിന്നും വീണ്ടെടുക്കുകയും ചെയ്തു - ചരിത്രജ്ഞാനത്തിന്റെയും   നരവംശ ശാസ്ത്രത്തിന്റെയും  സാമൂഹ്യ ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും  പുരാവസ്തു ശാസ്ത്രത്തിന്റെയും  ഭൂവിജ്ഞാനീയത്തിന്റെയും പിൻബലം കേരളത്തെക്കുറിച്ച് അത്യന്തം ഉദാരമായ അറിവുകൾ രൂപീകരിക്കാൻ നമ്മെ സഹായിക്കുന്നുണ്ട്. മിശ്രിതമായ സ്വന്തം സാംസ്ക്കാരിക പശ്ചാത്തലത്തെക്കുറിച്ച് ആഴത്തിൽ  മനസ്സിലാക്കിയവർക്ക് കേരളത്തെ സംബന്ധിക്കുന്ന ഉദാത്തസങ്കൽപ്പങ്ങൾ മെനയുന്നതിന് നേരിടേണ്ടുന്ന തടസ്സങ്ങൾ നിരവധിയാണ്. ഇവയെല്ലാം അനിഷേധ്യമായ സത്യങ്ങളാണെന്ന്  തിരിച്ചറിയുമ്പോൾത്തന്നെ ഇവയിൽനിന്ന് ഉരുത്തിരിയുന്ന മൗലികമായ ചില യാഥാർത്ഥ്യങ്ങൾ കൂടി ഗ്രഹിക്കുന്നത് നല്ലതാണ്. കേരളീയസ്വത്വത്തിന്റെ രൂപീകരണം പോലെതന്നെ അതിന്റെ  പിൽക്കാല പരിണാമങ്ങളും ഏറെ പ്രധാനമാണ്. പ്രാകൃതമായ അടിമത്ത ബോധത്തിൽനിന്ന്   സ്വാതന്ത്ര്യ ബോധത്തിലേക്കുള്ള വളർച്ച  കേരളീയസ്വത്വത്തിന്റെ ഗുണപരമായ  പരിണാമത്തിന് നിദർശനമാണ്. ചരിത്രം കേവലമായ തുടർച്ചയല്ലെന്നും ഗംഭീരമായ ഇടർച്ചകൾ, വിച്ഛേദങ്ങൾ, കൂടിയാണെന്നും കേരളത്തിന്റെ അനുഭവങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. രാജവാഴ്ചയുടെയും കോളണിഭരണത്തിന്റെയും കാലത്തെ (ആദ്യകാലത്തെ) കൊടുക്കൽ വാങ്ങലുകൾക്കിടയിൽ  കൈമാറ്റം ചെയ്യപ്പെട്ട ചരക്ക് മാത്രമായ കേരളീയമനുഷ്യൻ   ആ അവസ്ഥയിൽ നിന്ന്  സ്വാതന്ത്ര്യം നേടാൻ കൈക്കൊണ്ട ധീരതകളെയും അതിസാഹസികതകളെയും ആരും മറന്നു  കളയാൻപാടില്ലാത്തതാണ് . പാരമ്പര്യമതവിശ്വാസം വിലങ്ങുകൾ തീർത്തപ്പോൾ  അതിനെയും നൂറ്റാണ്ട് പഴക്കമുള്ള ജാതിചിന്ത വേലികൾ  കെട്ടിയപ്പോൾ അവയേയും  ചോദ്യം ചെയ്താണ് സ്വാതന്ത്ര്യത്തിന്റെ മൂല്യം  കൊടുക്കാനും  വാങ്ങാനും കഴിയുന്നതിന് അപ്പുറമാണെന്ന്  ഇവിടെ തെളിയിക്കപ്പെട്ടത്. ജാതി- മത കോയ്മകളുടെയെന്ന പോലെ, ഒരൊറ്റ വ്യക്തിയുടേയും, ഒരു സാമ്പത്തിക വ്യവസ്ഥയുടെയും, ഒരു രാഷ്ട്രീയ കൂട്ടുകെട്ടിന്റെയും അധീശത്വത്തെ പരമോന്നത സ്ഥാനത്ത് എക്കാലവും പ്രതിഷ്ഠിച്ച് കൊള്ളും കേരളമെന്ന്  വിശ്വസിക്കാൻ ഏറ്റവും വലിയ ശുഭാപ്തി വിശ്വാസിക്ക്പോലും ഇന്ന് സാധ്യമല്ല. കോവിഡ്- 19 നെ മറയാക്കി നടത്തിയ  കൊടുക്കൽ വാങ്ങലിനെ ന്യായീകരിക്കാൻ നാടിന്റെ സ്വാതന്ത്ര്യ ബോധത്തിന് വില നിശ്ചയിക്കുന്നവർ കേരളീയസ്വത്വത്തിന്റെ രൂപീകരണത്തെക്കുറിച്ചും അതിന്റെ പിൽക്കാല പരിണാമങ്ങളെക്കുറിച്ചും പരിമിതമായ അറിവെങ്കിലും ആർജ്ജിച്ചിരിക്കേണ്ടതാവശ്യമാണ്. ജനങ്ങളുടെ  'ജീവിതസുരക്ഷ ' യുടെ വിലയായി സർക്കാർ വിദേശകമ്പനികൾക്ക് കൈമാറിയിരിക്കുന്നത്  അവർ 'ജീവൻ'പോലെയും 'അമൃത് 'പോലെയും വിലമതിക്കുന്ന അവരുടെ സ്വാതന്ത്ര്യം തന്നെയാണെന്ന വസ്തുത, ഇതിനുത്തരവാദികളായ ഭരണാധികാരികളെ വൈകിയെങ്കിലും ലജ്ജിപ്പിക്കേണ്ടതാണ്!

Sunday 29 March 2020

'വൈറസ്കാല' വിചാരങ്ങൾ

കോവിഡ്-19 - നിലപാട് മാറ്റങ്ങൾക്കുള്ള സുവർണാവസരം 

 

എം. പി. ബാലറാം



കോവിഡ്-19 , നിലപാട് മാറ്റങ്ങൾക്കുള്ള സുവർണാവസരമായി ഇടത് പക്ഷത്തെ നമ്മുടെ സുഹൃദ് 'ബുദ്ധിജീവി'ക്കും (സമാനമനസ്കർക്കും) അനുഭവപ്പെട്ടു തുടങ്ങിയോ? യുദ്ധത്തിലെന്നപോലെ വൈറസ് പ്രതിരോധത്തിലും പ്രത്യേക നീതിയാണെന്ന് അവർക്ക് തോന്നിത്തുടങ്ങിയോ?അങ്ങനെ സങ്കല്പിക്കുന്നതിൽ പാപമില്ലെന്ന് സ്വന്തം മനസ്സാക്ഷിയോട് പറയാനും അതിനെ ബോദ്ധ്യപ്പെടുത്താനും അത്ര എളുപ്പത്തിൽ അവർക്ക് സാധിക്കുമോ? നാളിതുവരെ പറഞ്ഞതും എഴുതിയതും മുഴുവൻ ഒറ്റദിവസം കൊണ്ട് ഒരു ദുസ്സ്വപ്നമായി എഴുതിത്തള്ളാൻ അവരെ വായിക്കുകയും വിശ്വസിക്കുകയും ചെയ്തവരോട് തുറന്നു പറയാൻ നമ്മുടെ സുഹൃദ് 'ബുദ്ധിജീവിക്കും' ആ ജനുസ്സിലുള്ള മറ്റുള്ളവർക്കും കഴിയുമോ? ഇന്ന് കാണാനിടയായ ഡോക്ടർ ആസാദിന്റെ ഒരു എഫ്.ബി.പോസ്റ്റാണ് അടിസ്ഥാനപരമായ ചില വീണ്ടു വിചാരങ്ങളിലേക്ക് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത് (https://www.facebook.com/1759766787/posts/10207457501873270?sfns=mo).

'കേരളത്തിന്റെ പ്രതിരോധത്തിനും ആത്മവിശ്വാസത്തിനും ഇപ്പോൾ പിണറായി വിജയൻ എന്ന ഒറ്റ നാമം' - ഡോ.ആസാദ് ആരംഭിക്കുന്നത് തന്നെ 'നാമജപ'ത്തൊടെയാണ്. അത് അദ്ദേഹത്തിന്റെയും നമ്മുടെയും  പ്രയത്നത്തെ ഏറെ ലഘൂകരിക്കുന്നുണ്ട്. സ്വന്തം മോക്ഷത്തിന് താൻ കണ്ടെത്തിയ മാർഗ്ഗമേതെന്ന് സംശയലേശമില്ലാതെ തുടക്കത്തിൽത്തന്നെ  വ്യക്തമാക്കപ്പെടുന്നു. മുൻവിധികളൊന്നുമില്ലാത്ത ഈ തുറന്നു പറച്ചിൽ എല്ലാ സിദ്ധാന്തശാഠ്യങ്ങളെയും പഴന്തുണിപോലെ ഊരിയെറിയാൻ നമ്മോടാവശ്യപ്പെടുന്നുണ്ട് - 'സമാനമനസ്കർ'ക്ക് മാത്രം വേഗംമനസ്സിലാകുന്ന ഭാഷയിൽ. നമുക്കിത് മനസ്സിലാക്കാൻ എളുപ്പത്തിൽ കഴിയില്ല. ഉടുതുണി ഉരിഞ്ഞു കളയുന്നതും സ്വയം നഗ്നമാവുന്നതും പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരിൽ ന്യായികരിക്കപ്പെട്ടുകൊള്ളുമെന്ന് 'മദ്ധ്യവർഗ്ഗബുദ്ധിജീവി'ക്ക് സമാധാനിക്കാൻ അവകാശമുണ്ട്. താൻകണ്ടെത്തിയ നൂതന'മോക്ഷബിംബ'ത്തെ പ്രാപിക്കാൻ, പുതിയ സ്വർഗ്ഗംകണ്ടെത്താൻ,  'ഒറ്റ നാമജപം'  ആസാദിനെ തുണയ്ക്കുമാറാകട്ടെ! നമുക്ക് ആശംസിക്കുക!

പക്ഷെ, പ്രശ്നം മറ്റൊന്നാണ്.  ആസാദിന്റെ 'വൈറസ്കാല' വിചാരങ്ങളെയാകെ മറവി  ഒരു മൂടലായിവന്ന് മൂടിയിട്ടുണ്ട്. താൻമുമ്പ് പറഞ്ഞതും ചെയ്തതും ഓർക്കാൻ കഴിയാത്ത അവസ്ഥയിൽ എല്ലാ മറവിരോഗികളെയും പോലെ അദ്ദേഹം എഴുതിയതിലാകെ വിഭ്രാന്തിയുടെ, ദിശാബോധം നഷ്ടപ്പെട്ടവന്റെ, നിലവിളി നിശ്ശബ്ദമായി പതിഞ്ഞിരിക്കുന്നത്  വായിക്കാൻ കഴിയുന്നുണ്ട്.

വിഭ്രാന്തിയുടെയും ദിശാബോധം നഷ്ടപ്പെട്ടവന്റെയും നിലവിളിശബ്ദം ഏറ്റവും ഉച്ചത്തിൽ ലോകവ്യാപകമായി ഇന്ന് പ്രക്ഷേപിക്കുന്നത്  സാമ്രാജ്യത്വ ആഗോളീകൃതശക്തികളാണെന്നത് ഒരു വിരോധാഭാസമാണ്. ആഗോളീകൃതവികസനത്തിന്റെ അജണ്ട നടപ്പിലാക്കാൻ ലോകത്തെ പങ്കിട്ടെടുത്തവരാണ് കോവിഡ്-19 സൃഷ്ടിക്കുന്നസർവ്വനാശത്തെക്കുറിച്ച് വിലപിക്കുന്ന ത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി വികസിത-അവികസിത വ്യത്യാസമില്ലാതെ ലോകത്തെങ്ങും പൊതുജനാരോഗ്യമേഖലയെ തകർത്തില്ലാതാക്കിയ ഭരണാധികാരശക്തികളാണ് പെട്ടെന്നൊരു ദിനത്തിൽ പകർച്ചവ്യാധി പടരുന്നതിന്റെയും ചികിത്സാ സൗകര്യങ്ങളില്ലാതെ ആളുകൾ കൂട്ടത്തോടെ മരിച്ചുപോകുന്നതിന്റെയും പേരിൽ ഉച്ചത്തിൽ നിലവിളി ശബ്ദം ഉയർത്തുന്നത്; വൈറസ്ബാധയെ യുദ്ധസമാനമെന്ന് വിശേഷിപ്പിച്ച്  എതിരായവിമർശനങ്ങളെ  മുളയിൽത്തന്നെ നശിപ്പിക്കാൻ ഒരുങ്ങുന്നത്. ഇന്നത്തെ ദുരന്തം വരുത്തിവെച്ച ശക്തികൾക്കെതിരെ ലോകമെങ്ങും അസ്വസ്ഥതകളും അസംതൃപ്തിയും പെരുകി വരുന്നു. ഡോണാൾഡ് ട്രമ്പിനും ബോറിസ് ജോൺസണും എതിരെ അതാത് രാജ്യങ്ങളിലെ പ്രതിപക്ഷം ഉയർത്തുന്ന വെല്ലുവിളികളെ സമചിത്തതയോടെ സ്വീകരിക്കാൻ നമുക്ക് മടിയില്ല. മൃത്യുതാണ്ഡവത്തിനിടയിലും  ഈ  മാർച്ച് മാസം 25 മുതൽ ഇറ്റലിയിലെ തൊഴിലാളി യൂണിയനുകൾ സ്വന്തം ജീവിതസുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെതിരെ പണിമുടക്ക് സമരത്തിലാണ്. മിക്കവാറും സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയപരിപാടികൾ തന്നെ വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്ന ഇന്ത്യയുടെ  (അതിന്റെ ഭാഗമായ കേരളത്തിന്റെ) കാര്യത്തിൽ  മാത്രം 'വിമർശനം' ഒരു ദേശദ്രോഹ കുറ്റകൃത്യമാണെന്ന് ആർക്കും സംശയമില്ല! വീട്ടിലിരിക്കുക  എന്ന് മാത്രം  ആവശ്യപ്പെട്ട ഭരണാധികാരികളെ സ്തുതിക്കാൻ  (അഭിനന്ദിക്കാൻ?)  മണിമുഴക്കി കൂട്ടത്തോടെ തെരുവിലിറങ്ങിയ 'ദേശാഭിമാനി'കളുടെ നാടാണ് നമ്മുടേത്. അപ്പോൾ  ഇവിടെ  ഈ കൊച്ചു കേരളത്തിൽ 'യുദ്ധസമാനമായ' അവസ്ഥയിൽ വീട്ടിനകത്തിരുന്ന്  ആരും ആവശ്യപ്പെടാതെ തന്നെ ഫേസ്ബുക്കിൽ 'ഒറ്റ നാമം' ജപിക്കുന്നവരെ വിമർശിക്കുന്നത് പാപകൃത്യം തന്നെയാണ്!   കാരണം രാഷ്ട്രീയവും വിമർശനവും ആളുംഅവസരവും നോക്കി  തക്ക സന്ദർഭത്തിൽ പ്രയോഗിക്കാനുള്ളതാണ് !

ഇന്നത്തെ അവസ്ഥ ഏറെ സങ്കീർണ്ണമാണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം ഇനിയെങ്കിലും മദ്ധ്യവർഗ്ഗമനസ്സുകൾ ആർജ്ജിക്കേണ്ടതുണ്ട്. കേരളത്തിന്റെയോ ഇന്ത്യയുടെയോ അതിർത്തിക്കകത്ത് തീരുമാനിക്കപ്പെടാവുന്ന ലളിതമായ പ്രശ്നമല്ല വൈറസുകളുടെ ആഗോളവ്യാപനം കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സങ്കുചിതങ്ങളായ എല്ലാ ചിന്തകളെയും  വ്യക്തിപരങ്ങളായ എല്ലാ പരിഗണനകളെയും  നിസ്സാരതകളെയും  വലിച്ചെറിയാനുള്ള സന്നദ്ധതയാണ് വേണ്ടത്. സാമ്രാജ്യത്വ മൂലധനത്തിന്റെ ആഗോളവല്ക്കരണത്തെ, കോവിഡ്-19 വൈറസ്സുകൾ, രോഗത്തിന്റെയും അത് സൃഷ്ടിക്കുന്ന ജീവിതദുരിങ്ങളുടെയും ആഗോളവ്യാപനമാക്കി  പരിവർത്തിപ്പിച്ചിരിക്കുന്നു. ദൈവങ്ങളുടെയോ കേവലപ്രകൃതിയുടെയോ പ്രതികാര-പ്രതികരണത്തിന്റെ  പ്രശ്നമാക്കി ഇതിനെ  ചുരുക്കിക്കാണുന്നവർക്ക് വ്യക്തമായ വർഗ്ഗതാല്പര്യങ്ങളുണ്ട്. യുക്തി ചിന്തയേയും ശാസ്ത്രീയ വീക്ഷണത്തേയും വർഗ്ഗരാഷ്ട്രീയത്തേയും  അപ്രസക്തങ്ങളാക്കി മാറ്റുകയല്ല, അങ്ങേയറ്റം പ്രസക്തങ്ങളാക്കിത്തീർക്കുകയാണ്  ഇന്നത്തെ വൈറസ് വ്യാപനം. ഇതിന് വിപരീതമായ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനുമാണ് ലോക ജനത ഇന്ന് നിർബ്ബന്ധിക്കപ്പെടുന്നത് എന്നത് നാം നേരിടുന്ന യഥാർത്ഥ ദുരന്തമാണ്!  അന്യനെ, അന്യന്റെ മതത്തെ, ജാതിയെ, വംശത്തെ, രാജ്യത്തെ, ഭൂഖണ്ഡത്തെ, ശത്രുവായി സങ്കല്പിക്കാനാണ് പരിശീലിപ്പിക്കപ്പെടുന്നത്. രാഷ്ട്രീയത്തെ, വിശേഷിച്ച് വർഗ്ഗരാഷ്ട്രീയത്തെ, അപ്രസക്തമാക്കി മാറ്റുന്നത് സങ്കുചിത ചിന്തകൾക്കും നിസ്സാരതകൾക്കും ജനമനസ്സുകളെ കീഴടക്കാൻ അവസരമുണ്ടാക്കാനാണ്. കോർപ്പറേറ്റുകളുടെയും സാമ്രാജ്യത്വ മൂലധനത്തിന്റെയും ആഗോള ചൂഷണത്തെ മറയ്ക്കാൻ മനുഷ്യർക്കിടയിൽ നിലവിലുള്ള എല്ലാ നിസ്സാരവ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഉപോഗിക്കപ്പടുകയാണ്; സാങ്കല്പികമായ സുരക്ഷിതത്വബോധമോ അനാവശ്യമായ ഭീതിയോ അവസരം നോക്കി മാറിമാറി സൃഷ്ടിക്കുകയാണ്. കൃത്രിമമായി രക്ഷകബിംബങ്ങളെയും രക്ഷകപുരാവൃത്തങ്ങളെയും നിർമ്മിച്ചെടുക്കുകയാണ്. അതിനാവശ്യമായ മാദ്ധ്യമപശ്ചാത്തലം സ്പോൺസർഷിപ്പിലൂടെ  ഒരുക്കപ്പെടുകയാണ്. ആഗോള-കോർപ്പറേറ്റ് മൂലധനത്തിന്റെ സംരക്ഷകരായ ഭരണാധികാരികൾ ലോകത്തിന്റെ മുഴുവൻ സംരക്ഷകബിംബങ്ങളായി മാറുന്നത് നിമിഷവേഗതയിലാണ്. കൊറോണ വൈറസ് ഭീഷണിയെ ആദ്യഘട്ടത്തിൽ പുച്ഛിച്ച് തള്ളിയ ഡൊണാൾഡ് ട്രമ്പ് അതിന്റെ രാഷ്ട്രീയ- സാമ്പത്തിക ലാഭം തിരിച്ചറിഞ്ഞ ശേഷം അമേരിക്കൻ ജനതയുടെ മുമ്പിൽ വീമ്പിളക്കിയത് 'യുദ്ധകാല നായകനാണ് ഞാൻ' എന്നാണ്. ഇന്ത്യയടക്കമുള്ള (പാവം കേരളം!) ചെറുതും വലുതുമായ  രാഷ്ട്രങ്ങളിൽ വൈറസ് ഭീതിയുടെയും പ്രതിരോധത്തിന്റെയും പേരിൽ സൃഷ്ടിക്കപ്പെടുന്ന വ്യാജമായ രക്ഷകബിംബങ്ങളുടെ പൊള്ളത്തരങ്ങൾ  അന്തിമമായി ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും. അതിന്റെ പേരിൽ ഉയർത്തപ്പെടുന്ന എല്ലാ അധികാരസ്തുതി (അഭിനന്ദനം!) വചനങ്ങളെയും 'മണിയടികളെ'യും അതാതിടങ്ങളിലെ ജനത മ്യൂസിയം കൗതുകവസ്തുക്കളാക്കി പ്രദർശിപ്പിക്കും! വരുന്ന തലമുറയ്ക്ക്, അവസരരാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠമാക്കാൻ അത് പ്രയോജനപ്പെടും! തങ്ങളുടെ ശത്രുവിനെ തിരിച്ചറിയാൻ പ്രാപ്തിയുള്ള ജനത, തങ്ങളുടെ രക്ഷകർ തങ്ങൾ തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്യും!

Sunday 23 February 2020

'Literature Festivals'


Dumping grounds for a rotten political culture

M. P. Balaram


Truth cannot always be hidden beneath the golden pots of lies. Witches of 'evildom' sometimes come out of their night caves. Gods of Truth and wisdom do sometimes show us the ritualistic dance of evil beings in broad daylight, in front of our very own eyes. It seems that nobody is yet aware of the significance of this 'Macabre' dance play. As a result, the most literate and culturally developed state is now under threat of a most dangerous kind .This virus can spread and infect everything we own – not only the mind and spirit but the very ethos of a whole population. Our cultural and political identity itself is in danger.

Evil has now decided to remould the God's own country in its own shape and image. No doubt about it. Hell is the new role-model of this God's own paradise. Otherwise, how can we justify the surrender of the whole legacy of our 'great literature and art' for a simple price of fame and fortune.  How can we legitimise the loss of art's aura of truth, wisdom, ethics, and integrity? When art and literature is lost and surrendered, people are the ultimate losers. Each and every mantle of culture is then lost and once again we are metamorphosed into either naked chimpanzees or simple savages. Literature/Art/Culture festivals of the day are clear manifestations of an infectious virus of a special kind that dangerously spreads and causes the extinction of Art/Culture/Literature itself. Surrendering oneself for fame and fortune and for a 'reasonable price' ultimately begets nullified, neutralised, castrated, perverted, ornamental art. Festival venues has become the new avenues or dumping grounds for discarding the last remains of a ‘rotten’ political culture. So ultimately this is not a cultural issue. Politics of the festivals is to be followed and studied properly.

The young writer – honoured, rewarded and appreciated in current fests – undergoes a qualitative metabolic change of his conscience. He is treated as an alien, as an elevated phenomenon, or as a prototypical specimen. All his innate potential to evolve as an integrated, creative person is snuffed out at the moment of his transformation/degradation into narcissistic showmanship. Festivals prepare the most favourable ground for building nonsensical celebrity images in the field of literature/art/culture. Its virus, once transmitted, cannot be easily treated and cured. The elevated podium meant for celebrating art is really meant for alienating art.

Now the young writer (and the young reader) has to choose: whether I ought to belong to an elite grouping whose only  concern is  about themselves, whose only belief is in the perverse  pleasure principle  of  narcissism  and whose  mind and spirit is immersed  in only  images of the ‘self’. His endless monologues are focused on I and he is always speaking to himself.   Imaging himself as a living legend, his lifelong action and talks are centred on one main subject: a capital I. Then the aura of fame and fortune begins to favour this God sent ‘Genius’, and he is soon elevated to heaven to become a member of the club of celebrities. But there is another option to choose for the young writer (also for the young reader): The choice of ‘Resistance, Rebellion, and Death'. It is a hell having no celebrities. Freedom is his birth right, and he will inscribe it on every word, sound, or colour he creates. With fire in spirit and action, he lives and works ‘dangerously’. He addresses the whole world and there are no barriers here for action or talk. Here he is one among the subjects and no one is subjected or surrendered in the name of a hierarchical order. So the word celebrity is treated here as a 'taboo'. In this universe of People's Art, elite festivals are also banned.

It was M. N. Vijayan who called these kind of 'charming', 'attractive' species as Swarna Malsyangal (Golden fish). Now in an the all-pervasive polluted air, water and soil, yesterday's 'innocent' tamed fish have been transformed in to cruel biting sharks .They bite or swallow you either partly or wholly. Blood, i.e. the blood of the 'different other', is treated as the most tasty and nutritious food. The only command they obey is that of their ruling bosses, those who gives them fame and fortune. All others, irrespective of left or right, are considered as mere insects. I am the most beautiful name in the world. You are the most hated. Slavery is my accepted profession. Freedom is not at all seen in my profile.

Freedom is not ‘my’ choice. Prometheus, Spartucus, Bazarov, Reskalnikov – all those having the gene of resistance, rebellion (and heroic death) should be confiscated. All those models known as 'Classics' should be treated as pure manure. Whole History has only one value. You can either make use of it (for your benefit) or throw it as useless (also for your own interest). Most of the time history is a thing that should be wholly forgotten. Discourses centred on literature, art, form, content, sensibility, purposefulness etc. etc. are utter nonsense. But let them assert their own 'values' or 'non-values' and argue about its 'existence' or 'non-existence' repeatedly, endlessly. In the eyes of good marketing, every word uttered and even the non-uttered silences are potentially profitable. Even the preaching of heavenly morality or satanic evilness are sometimes profitable. Making use of morality and immorality, making each and every thing credible or incredible is itself an art. Net result should be emphasised: Profit. Therefore, my (festival) master and I (author celebrity) believe in one and only God – Profit. The God of fame and fortune! Long live our masters!  Long live I!

So a 'unique' and 'great' theory of culture production is being born out of Literature/Art/Culture festivals: the theory of the ‘making of pulp culture'. Whether it is great or petty, good or evil, truth or untruth, big or small, anything or everything could be made out of this fictional fluidity. Culture is treated as mere pulp, culture is viewed as mere pulp, moulded out of pulp, and a philosophy of culture is being manufactured as a final outcome of this chaos. As per its demand and sales, this culture pulp itself is marketed and sold as a novel product! The morally pauperised author is only good to be treated as mere pulp! An utter nonsense of total absurdities in the name of real art and literature!