edam
in left perspective

Thursday 31 December 2015

കവിതയുടെ രാഷ്ട്രീയം: എന്‍. പ്രഭാകരന്‍റെ അരാഷ്ട്രീയ ചിന്തകള്‍

എം. പി. ബാലറാം


ഒന്ന്

‘സമകാലിക മലയാള കവിതയുടെ രാഷ്ട്രീയ’ത്തെക്കുറിച്ചുള്ള എന്‍. പ്രഭാകരന്‍റെ ലേഖനം (അകം മാസിക, 2015 ജൂലൈ) വാസ്തവവിരുദ്ധവും അരാഷ്ട്രീയവുമായ സങ്കല്പ്പനങ്ങളുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ടതാണ്1. അതാരംഭിക്കുന്നത് ഇങ്ങനെയാണ്: “ആധുനികാനന്തര മലയാള കവിതയില്‍ രണ്ടു രീതിയിലാണ് രാഷ്ട്രീയം പ്രത്യക്ഷപ്പെടുന്നത്. ഒന്ന്, പ്രാന്തവല്‍കൃത ജീവിതങ്ങളുടെ ആവിഷ്കാരത്തിലൂടെ. മറ്റൊന്ന്, രാജ്യത്തെ രാഷ്ട്രീയാനുഭവങ്ങളോടും പോതുപ്രശ്നങ്ങളോടുമുള്ള പ്രതികരണമെന്ന നിലയില്‍. രാഷ്ട്രീയാനുഭവങ്ങള്‍ എന്നതിന് മിക്കവാറും ഇടതുപക്ഷവുമായി ബന്ധപ്പെട്ട പ്രത്യക്ഷ രാഷ്ട്രീയാനുഭവങ്ങള്‍ എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിച്ചിട്ടുള്ള കവികളാണ് കുഞ്ഞപ്പ പട്ടാന്നൂരും ഉമേഷ്‌ ബാബു കെ. സി.യും. ഇടതുപക്ഷ രാഷ്ട്രീയത്തിന് കേരളത്തില്‍ നല്ല വേരോട്ടമുണ്ടായിട്ടും എന്ത് കൊണ്ട് ഈ കവികള്‍ക്ക് വിപുലമായ ജനകീയാംഗീകാരം കൈവരിക്കാന്‍ ആയില്ല എന്ന ചോദ്യത്തിന് ഉത്തരം തിരയുമ്പോഴാണ് മലയാളത്തിലെ രാഷ്ട്രീയ കവിതയുടെ പല പ്രധാന പരിമിതികളും വെളിപ്പെടുക.”

യാഥാര്‍ത്ഥ്യത്തിനു നിരക്കാത്ത മൂന്ന് പ്രസ്താവനകള്‍, ആരംഭത്തിലുള്ള ഒറ്റ ഖണ്ഡത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്: 1. സമകാലിക കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളില്‍, ‘ആധുനികത’യുടെയും ‘ആധുനികാനന്തരത’യുടെ ഘട്ടവിഭജനതിനുള്ള പ്രസക്തി എന്താണ്? വര്‍ത്തമാന സമൂഹവുമായി കവിതയുടെ രാഷ്ട്രീയത്തെ ബന്ധപ്പെടുത്താതെയും, ഭൂതകാല ചരിത്രത്തിന്‍റെ തുടര്‍ച്ചയും വികാസവുമായി (വിച്ഛേദമായും) ഇന്നത്തെ അവസ്ഥ മാറുന്നതെങ്ങനെയെന്ന് വ്യക്തമാക്കാതെയും ‘സമകാലിക കവിതയുടെ രാഷ്ട്രീയ’ത്തെ നിരൂപണം ചെയ്യാന്‍ പുറപ്പെടുന്നതെങ്ങനെയാണ്? കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി രാഷ്ട്രീയ പോരാട്ടത്തിന്‍റെ മൂര്‍ച്ചയുള്ള ആയുധമായി കവിതയെ ഉപയോഗിച്ച് വരുന്ന കുഞ്ഞപ്പ പട്ടാന്നൂരിനും, നാല് പതിറ്റാണ്ടുകളായി രാഷ്ട്രീയ കവിതയുടെ പാരമ്പര്യം പിന്തുടരുന്ന ഉമേഷ്‌ബാബുവിനും, ‘ആധുനികത’യുടെയും ‘ആധുനികാനന്തരത’യുടെയും കാലഗണനകൊണ്ടെന്ത് കാര്യം? ‘ആധുനികാനന്തരത’യുടെ മുദ്ര അവരുടെ കവിതക്കുമേല്‍ പതിപ്പിക്കുന്നത്, വിപരീതഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂ. 2. കുഞ്ഞപ്പ പട്ടാന്നൂരും ഉമേഷ് ബാബുവും അവരുടെ കവിതകളില്‍ ‘രാഷ്ട്രീയാനുഭവങ്ങള്‍ എന്നതിന് മിക്കവാറും പ്രത്യക്ഷ രാഷ്ട്രീയാനുഭവങ്ങള്‍ എന്ന് മാത്രം അര്‍ത്ഥം കല്‍പ്പിച്ചിട്ടുള്ള കവികളാണ്’ എന്ന കണ്ടെത്തലിന് എന്താണടിസ്ഥാനം? നാളിതുവരെയുള്ള അവരുടെ രചനകള്‍, ഇത് സാധൂകരിക്കുകയില്ല2. ഉപരിപ്ലവമായ ഒരു വായന കൊണ്ട് പോലും ബോധ്യപ്പെടുന്ന ഈ സംഗതി, പ്രഭാകരന് നിരൂപണം കുറിക്കുന്നതിന് മുമ്പ് തോന്നാത്തത് അത്ഭുതകരമാണ്. 3. ‘ഈ കവികള്‍ക്ക് വിപുലമായ ജനകീയാംഗീകാരം കൈവരിക്കാന്‍ ആയില്ല’ എന്നത് പ്രഭാകരന്‍റെ ബോധ്യമായും വിശ്വാസമായും മാത്രം കണക്കാക്കി, കടന്നുപോകാന്‍ നമുക്കാവില്ല. കുഞ്ഞപ്പ പട്ടാന്നൂരിന്‍റെയും ഉമേഷ്‌ ബാബുവിന്‍റെയും രാഷ്ട്രീയകവിതകളുടെ ജനകീയാംഗീകാരം കണക്കാക്കാന്‍ പ്രഭാകരൻ ഉപയോഗിച്ച മാനദണ്ഡം എന്താണ്? വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ എണ്ണമാണോ? പ്രസാധകരുടെയും നിരൂപകരുടെയും സ്തുതിവചനങ്ങളാണോ? നേടിയ പുരസ്ക്കാരങ്ങളോ ഔദ്യോഗിക സ്ഥാനമാനങ്ങളോ കൊണ്ടാണോ? കഴിഞ്ഞ നാല് പതിറ്റാണ്ടിലധികം കാലമായി പൊതുവേദികളില്‍ കവിതയെന്ന മാധ്യമത്തിലൂടെ ജനങ്ങളുമായി നേര്‍ക്ക്‌നേരെ സംവദിച്ചുവരുന്ന കവികളെ വിലയിരുത്തുന്നതിന് മുന്‍പ് വസ്തുതകളോടും ചരിത്രയാഥാര്‍ഥ്യത്തോടും കുറേക്കൂടി സത്യസന്ധത കാട്ടേണ്ട ഉത്തരവാദിത്തം നിരൂപകനുണ്ട്.

രാഷ്ട്രീയാനുഭവങ്ങളെ, ലേഖനാരംഭത്തില്‍ ‘പ്രത്യക്ഷ’മെന്നും ‘പരോക്ഷ’മെന്നും വേര്‍തിരിച്ച് കാട്ടുന്നതില്‍ തന്നെ സത്യസന്ധതയില്ലായ്മയുണ്ട്. ലേഖനത്തില്‍ ഉന്നയിക്കുന്ന വാദഗതികളുടെയെല്ലാം അടിസ്ഥാനമായിത്തീരുന്നത്, ഈ വേര്‍തിരിവാണ്. സമകാലിക മലയാള കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നിരൂപണത്തില്‍ ‘പ്രത്യക്ഷരാഷ്ട്രീയ’മെന്നും ‘പരോക്ഷരാഷ്ട്രീയ’മെന്നുമുള്ള വിഭജനം അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഒട്ടും നിഷ്കളങ്കമായല്ല.
‘പ്രത്യക്ഷ രാഷ്ട്രീയാനുഭവങ്ങളെ’ക്കുറിച്ച് കവിതയെഴുതിപ്പോന്നവരെയും – കുഞ്ഞപ്പ പട്ടാന്നൂരിനെയും ഉമേഷ്‌ ബാബുവിനെയും – പരോക്ഷ രാഷ്ട്രീയം വിഷയമാക്കിയ ആധുനികാനന്തര ‘പുതുകവി’കളെയും തമ്മില്‍ താരതമ്യം ചെയ്യലാണ്, പ്രഭാകരന്‍റെ ലേഖനം അനുഷ്ഠിക്കുന്ന മുഖ്യ ‘നിരൂപണ ധര്‍മ്മം’. ആദ്യത്തേതിന് മാറ്റ് കുറവ്. രണ്ടാമത്തേതിന്, മാറ്റ് കൂടുതല്‍. രാഷ്ട്രീയത്തിന്‍റെ ബാലപാഠത്തിനു പോലും നിരക്കാത്ത ഒരു വിഷയ വിഭജനം കൃത്രിമമായി നിര്‍മ്മിചെ്ചടുത്തതും അതുപയോഗിച്ച് കവിതയെ മൂല്യനിര്‍ണ്ണയം ചെയ്തതും കുടിലമായ ഉദ്ദേശ്യത്തോടെയാണെന്ന് നിരൂപണത്തിന്‍റെ കണ്ടെത്തലുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്‌. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ് പ്രഭാകരന്‍ സ്വന്തമായി നടത്തുന്ന രാഷ്ട്രീയ കവിതാ പരീക്ഷയുടെ വിധിയെ അന്തിമമായി നിര്‍ണ്ണയിക്കുന്നത്! പ്രതിലോമപരമായും തികച്ചും ആരാഷ്ട്രീയമായും എഴുതപ്പെട്ട പുതുരചനകളെപ്പോലും ‘വിജയപ്പട്ടിക’യില്‍ ഉള്‍പ്പെടുത്താനും3, അങ്ങേയറ്റം പ്രതിബദ്ധതയോടെയും രാഷ്ട്രീയബോധ്യത്തോടെയും എഴുതപ്പെട്ട പോരാട്ട കവിതയുടെ പതിറ്റാണ്ടുകളുടെ പാരമ്പര്യത്തെ നിസ്സാരവല്‍ക്കരിക്കാനും4 അവസരമൊരുക്കുകയാണ് പ്രഭാകരന്‍റെ ‘നിരൂപണ പ്രബന്ധം’.

‘പ്രത്യക്ഷ രാഷ്ട്രീയ’പക്ഷ കവിതയുടെ മാറ്റ് കുറയാനുള്ള കാരണങ്ങള്‍ ലേഖനത്തില്‍ നിരത്തുന്നുണ്ട്‌. കുഞ്ഞപ്പ പട്ടാന്നൂരിന്‍റെയും ഉമേഷ്‌ ബാബുവിന്‍റെയും കവിതകളുടെ ‘വൈകല്യ’ങ്ങളും ‘പരിമിതികളും’ വിവരിക്കുന്ന സന്ദര്‍ഭത്തില്‍, അവരുടെ രചനാലോകത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അജ്ഞത നിഷ്കളങ്കമായി പ്രകടിപ്പിക്കപ്പെടുന്നുണ്ട്. പ്രഭാകരന്‍റെ സ്വന്തം വാക്കുകളില്‍ തന്നെ ന്യായവാദങ്ങള്‍ കേള്‍ക്കേണ്ടാതാണ്: 1. “യഥാര്‍ത്ഥ ജനജീവിതത്തില്‍ നിന്ന് അനുഭവങ്ങള്‍ സ്വീകരിക്കുന്നതിന് പകരം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാംസ്കാരിക വേദികളില്‍ ചര്‍ച്ചക്ക് വന്ന കാര്യങ്ങളും രാഷ്ട്രീയ മുഖമുള്ള സാംസ്കാരിക വിമര്‍ശനങ്ങളും രാഷ്ട്രീയ സംഭവങ്ങളോടുള്ള തങ്ങളുടെ പ്രതികരണങ്ങളുമൊക്കെയാണ് അവര്‍ കവിതയ്ക്ക് വിഷയമാക്കിയത്.” (അടിവര എന്‍റെത്)

“(അവര്‍) ലോകത്തെ നോക്കിക്കണ്ടത് തങ്ങള്‍ പ്രത്യേകമായ കൂറ് പുലര്‍ത്തുന്ന രാഷ്ട്രീയ കക്ഷിയുടെ നയപരിപാടികളുടെ ഉയര്‍ന്ന മതില്‍ക്കെട്ടിന്‍റെ നിഴലില്‍ നിന്നായിരുന്നു.” 2. “പുതിയ കാവ്യഭാഷ സ്വീകരിക്കുന്ന കാര്യത്തില്‍ ഇടതുപക്ഷ കവികള്‍ കാണിച്ച അലംഭാവം കടുത്തതായിരുന്നു. കേവല വാചാലതയിലേക്ക് ചായുന്ന പ്രസംഗഭാഷയും ആവര്‍ത്തനം കൊണ്ട് അസുഖകരമായി തോന്നാവുന്ന അലങ്കാരഭാഷയും ഇടകലരുന്ന ഒരു രചനാരീതിയാണ്‌ അവര്‍ ഏറിയ കൂറും സ്വീകരിച്ചത്.” 3. “... പുതിയ കാലത്തോടും ജീവിതത്തോടും അവയെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളോടും കാലപ്പഴക്കം അനുഭവപ്പെടുന്ന പ്രത്യയശാസ്ത്രശാഠ്യത്തോടെ ആവര്‍ത്തിച്ച് എതിരിടുകയല്ലാതെ അവയെ യാഥാര്‍ത്ഥ്യ ബോധത്തോടെ മനസ്സിലാക്കാനും അവയോടു സര്‍ഗ്ഗാത്മകമായി പ്രതികരിക്കാനും ഈ കവി (കുഞ്ഞപ്പ പട്ടാന്നൂര്‍) ശ്രമിക്കുന്നേയില്ലല്ലോ എന്ന് വായനക്കാരില്‍ വളരെയേറെ പേര്‍ പലവട്ടം ആലോചിച്ചിട്ടുണ്ടാവാനാണ് സാധ്യത.”

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘പാര്‍ട്ടിക്കൂറും’5, ‘പ്രത്യയശാസ്ത്രശാഠ്യ’വും, ‘വാചാലമായ’ ‘പ്രസംഗഭാഷ’യുമാണ്‌ ‘പ്രത്യക്ഷരാഷ്ട്രീയ’പക്ഷത്ത് നിലയുറപ്പിച്ച കവിതയുടെ ദൂഷ്യങ്ങള്‍. ‘പരോക്ഷരാഷ്ട്രീയപക്ഷ’ത്തിന്‍റെ കവിതയുടെ ഉറവിടങ്ങള്‍ ഏതാണ്? പ്രഭാകരന് അതിനോട് പ്രത്യേകമായ ആഭുമുഖ്യം തോന്നാന്‍ കാരണമെന്താണ്? “... കക്ഷിരാഷ്ട്രീയവുമായി ബന്ധമില്ലാത്തതുമായ വിഷയങ്ങള്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ഒട്ടുവളരെ കവിതകള്‍ മലയാളസാഹിത്യത്തിലുണ്ട്. അവയിലെ രാഷ്ട്രീയം പക്ഷെ പഠിക്കപ്പെടാറില്ല. രാഷ്ട്രീയം എന്നതിന് ജീവിതത്തിന്‍റെ നാനാമേഖലകളുടെയും പ്രത്യക്ഷ തലങ്ങളില്‍ മാത്രമല്ല വ്യക്തികളുടെ വൈകാരിക ജീവിതങ്ങളിലും മൂല്യ സങ്കല്‍പ്പങ്ങളിലും അഭിരുചികളിലുമെല്ലാം സംഭവിക്കുന്ന സംഘര്‍ഷങ്ങളും വ്യതിയാനങ്ങളും പരിണാമങ്ങളും എന്ന് കൂടി അര്‍ത്ഥമുള്ള നിലക്ക് കവിതയുടെ സൂക്ഷ്മവായനയില്‍ മാത്രം വെളിപ്പെടുന്ന രാഷ്ട്രീയവും ചര്‍ച്ചക്കെടുക്കേണ്ടാതാണ്.”

‘കക്ഷിരാഷ്ട്രീയ’വുമായി ബന്ധമില്ലായ്മ, സാമൂഹ്യാനുഭവങ്ങള്‍ക്ക് പകരം ‘വ്യക്തി’കേന്ദ്രിത അനുഭവങ്ങളിലുള്ള ഊന്നല്‍, ‘സൂക്ഷ്മവായന’യില്‍ മാത്രമുള്ള വെളിപ്പെടല്‍ - പ്രഭാകരന്‍റെ നിരീക്ഷണത്തില്‍ ‘പരോക്ഷരാഷ്ട്രീയപക്ഷ’ത്തുള്ള കവിതയുടെ സമകാലിക പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളാണ്.
പോരാത്തതിന് അയഥാര്‍ത്ഥമായ രാഷ്ട്രീയ വേര്തിരിവിന് (പ്രത്യക്ഷം/പരോക്ഷം) ചേരുന്ന വിധത്തിലുള്ള ഒരു സാങ്കല്‍പ്പിക ‘വായനാസമൂഹത്തെ’യും നിരൂപണം വിഭാവനം ചെയ്യുന്നുണ്ട്. ‘ഉണ്ടാക്കിയെടുക്കുക’യും ചെയ്യുന്നുണ്ട്. പ്രത്യക്ഷ രാഷ്ട്രീയനുഭവങ്ങളെയും, അതെക്കുറിച്ച് എഴുതുന്ന കവിതകളെയും ഇഷ്ടപ്പെടാത്തവരാണിവര്‍. ‘വ്യക്തികേന്ദ്രിത’മായ ‘പരോക്ഷ രാഷ്ട്രീയ കവിത’കളോടാണ് അവരുടെ ആഭിമുഖ്യം – ലേഖനം സങ്കല്‍പ്പിക്കുന്നു.

“... പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്നവര്‍ക്ക് സ്വാഭാവികമായും ഇത്തരം കാര്യങ്ങളില്‍ ഒരു പരിധിക്കപ്പുറം താല്പര്യം തോന്നുകയില്ല.” “സ്വാഭാവികമായും വായനാസമൂഹം അവരെ (പ്രത്യക്ഷ രാഷ്ട്രീയ കവികളെ, ഇവിടെ പ്രത്യേകിച്ചും കുഞ്ഞപ്പ പട്ടാന്നൂരിനെയും ഉമേഷ്‌ ബാബുവിനെയും തന്നെ) തങ്ങളുടെ ഭാഷയിലെ പുതുകവിതയുടെ പ്രതിനിധിയായി അംഗീകരിച്ചില്ല.”

“... വായനാസമൂഹത്തില്‍ മഹാഭൂരിപക്ഷവും രാഷ്ട്രീയം സാഹിത്യബാഹ്യമായ ഒരു വിഷയമായിരിക്കണം എന്ന നിലപാടില്‍ അല്പം മുന്‍പേ തന്നെ എത്തിച്ചേര്‍ന്ന് കഴിഞ്ഞിരുന്നു.” “... പത്രവാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടുന്ന വിഷയങ്ങളുമായി രക്തബന്ധമുള്ള സംഗതികള്‍ കവിതയിലോ നോവലിലോ വരരുത് എന്ന കാര്യത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ട്.” “അവര്‍ക്കൊക്കെയുള്ള (പരോക്ഷ രാഷ്ട്രീയ കവികള്‍ക്ക്) സാമാന്യം വിപുലമായ സമ്മതിക്ക് പിന്നില്‍ അവരുടെ രചനകള്‍ രാഷ്ട്രീയത്തിലെ അധികാര കേന്ദ്രങ്ങളുമായി ഇടയുകയോ ചിന്താലോകത്ത്‌ വലിയ സംഘര്‍ഷങ്ങളുണ്ടാക്കുകയോ ചെയ്യുന്നില്ല എന്ന വാസ്തവം കൂടി പ്രവര്‍ത്തിക്കുന്നുണ്ട്.”

തികച്ചും ആത്മനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളെ പിന്തുടരുന്ന ഒരു ‘വായനാസമൂഹ’ത്തിന്‍റെയും രാഷ്ട്രീയ കവിതകളോടുള്ള അവരുടെ സാങ്കല്‍പ്പിക പ്രതികരണങ്ങളുടെയും മിത്തുകളെ ഇപ്രകാരം സൃഷ്ടിചെ്ചടുക്കേണ്ടത് വാസ്തവവിരുദ്ധമായും അരാഷ്ട്രീയമായും എഴുതപ്പെടുന്ന ‘നിരൂപണ രചന’കളുടെ ആവശ്യമാണ്‌. എങ്കില്‍ മാത്രമേ പ്രബന്ധത്തില്‍ പരിതപിക്കുന്ന തരത്തില്‍ “കക്ഷിരാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന” നമ്മുടെ രാഷ്ട്രീയ ബോധത്തെയും രാഷ്ട്രീയാധിഷ്ഠിത സാഹിത്യനിരൂപണത്തെയും ‘മാറ്റിത്തീര്‍ക്കാന്‍’ കഴിയുകയുള്ളു! ‘നമുക്ക് രാഷ്ട്രീയ പക്വത കൈവരിക്കാന്‍’ വേണ്ടിയുള്ള വഴിയാണ് ലേഖനം നിര്‍ദേശിക്കുന്നത്.

ആത്യന്തികമായി ‘പ്രത്യക്ഷരാഷ്ട്രീയാനുഭവങ്ങളെ’ കാവ്യവിഷയമാക്കി, ‘പാര്ട്ടിക്കൂറോടെ’, ‘പ്രത്യയശാസ്ത്രശാഠ്യം’ നിലനിര്‍ത്തി കവിതയെഴുതിപ്പോരുന്നവരോട് (അത്തരത്തില്‍ പെട്ടവരെന്നു താന്‍ സങ്കല്‍പ്പിക്കുന്നവരോട്), അവരില്‍ തന്നെ പേരെടുത്തു പറയുന്ന രണ്ടേ രണ്ട് പേരോട് വ്യക്തിപരമായ കണക്കു തീര്‍ക്കലായി ഈ പ്രബന്ധത്തെ കരുതാനാവുമോ? തനിക്കു താല്‍പ്പര്യം തോന്നാത്തതിനെയെല്ലാം നിസ്സാരവല്‍ക്കരിക്കാനും വികലീകരിക്കാനുമുള്ള ലേഖകന്‍റെ ശ്രമങ്ങളെ വര്‍ഗ്ഗപരവും രാഷ്ട്രീയവുമായ യഥാര്‍ത്ഥ ഉദ്ദേശലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് വിലയിരുത്താനും എതിരിടാനും കഴിയുകയുള്ളു. ‘അയഥാര്‍ത്ഥ’വും ‘അരാഷ്ട്രീയവു’മെന്നു തോന്നിപ്പിക്കുന്ന ലേഖനത്തിലെ വീക്ഷണത്തിന്‍റെ യഥാര്‍ത്ഥ ഉദ്ദേശവും രാഷ്ട്രീയ ലക്ഷ്യവുമെന്താണ്?


രണ്ട്

സമകാലിക മലയാള കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രഭാകരന്‍റെ നിരൂപണലേഖനത്തില്‍, ഒരിക്കല്‍പ്പോലും കടന്ന് വരാത്ത ഒരു പ്രതിഭാസമാണ് ‘ചരിത്രം’. കവിതയെയും രാഷ്ട്രീയത്തെയും ബന്ധപ്പെടുത്തിയുള്ള പ്രബന്ധത്തിലെ ചര്‍ച്ചകളില്‍ നിന്ന് ചരിത്രം ഒഴിവാക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? ‘മാര്‍ക്സിസ്റ്റു കക്ഷി രാഷ്ട്രീയ’ത്തെയും ‘പ്രത്യയശാസ്ത്രശാഠ്യ’ത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ലേഖനത്തില്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്ന പദരൂപങ്ങളെയും പ്രയോഗങ്ങളെയുമെല്ലാംസൂക്ഷ്മമായി തിരിച്ചറിയേണ്ടത് ആവശ്യമാണ്‌: ‘വര്‍ഗ്ഗം’, ‘വര്‍ഗ്ഗരാഷ്ട്രീയം’, ‘വര്‍ഗ്ഗസമരം’, ‘വര്‍ഗ്ഗസാഹോദര്യം’, ‘വര്‍ഗ്ഗപരമായ അസമത്വം’, കുഞ്ഞപ്പ പട്ടാന്നൂരിന്‍റെയും ഉമേഷ്‌ ബാബുവിന്‍റെയും കവിതകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളില്‍ ഒരിക്കലും പരാമര്‍ശിക്കപ്പെടാത്ത പദാവലികളാണ് ഇവ. ‘പുതുകവിത’യെക്കുറിച്ച് തുടര്‍ന്ന് വരുന്ന ചര്‍ച്ചയിലാകട്ടെ അധികാര രാഷ്ട്രീയവും, സ്വത്വരാഷ്ട്രീയവും, ദളിത്‌ രാഷ്ട്രീയവും, സ്ത്രീവാദ രാഷ്ട്രീയവും, സൂക്ഷ്മ രാഷ്ട്രീയവുമെല്ലാം ഉദാരമായി കടന്ന് വരികയും ചെയ്യുന്നു.

‘വര്‍ഗ്ഗം’ നമ്മുടെ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. വര്‍ഗ്ഗപരമായ അസമത്വം തീവ്രയാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്ന കാലത്തോളം ‘വര്‍ഗ്ഗ രാഷ്ട്രീയ’ത്തിന്‍റെയും വര്‍ഗ്ഗസംഘടനകളുടെയും ആയുധങ്ങള്‍ ധരിച്ചല്ലാതെ, അമൂര്‍ത്തവും സാങ്കല്‍പ്പികവുമായ രൂപങ്ങളില്‍ രാഷ്ട്രീയത്തിന് കടന്ന് വരാന്‍ കഴിയില്ല. വര്‍ഗ്ഗപരമായ അനേകം വൈരുദ്ധ്യങ്ങളും അവ തമ്മിലുള്ള നിരന്തര സംഘര്‍ഷങ്ങളും സമൂഹത്തില്‍ ഇന്നും തുടരുന്നു. സ്ഥിരവും നിശ്ചിതവുമായ എന്തിനെയും അസ്ഥിരവും അനിശ്ചിതവുമാക്കിത്തീര്‍ക്കുന്ന അവസ്ഥകളെയാണ് കവിതയുൾപ്പെടെയുള്ള എല്ലാ സര്‍ഗ്ഗാത്മകരചനകളും നേരിടേണ്ടി വരുന്നത്. ചലനാത്മകവും വൈരുദ്ധ്യാത്മകവുമായ ഒരു പ്രതിഭാസമായി രാഷ്ട്രീയത്തെ പരിഗണിക്കാന്‍ തയ്യാറാവാതിരിക്കുമ്പോള്‍, അതൊരു ജഢവസ്തുവും, കവിതക്ക്‌ അലങ്കാരവും മാത്രമായി പരിമിതപ്പെട്ടുപോകുന്നു. വര്‍ഗ്ഗപരമായ അസമത്വവും, വിമോചന പ്രത്യയശാസ്ത്രങ്ങളും തീവ്രപ്രശ്നങ്ങളായി നേരിടാതിരിക്കുമ്പോള്‍, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സങ്കല്പ്പനങ്ങളുമാണ് രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നതെന്ന തോന്നലുണ്ടാകുന്നു. പ്രത്യക്ഷം x പരോക്ഷം, സ്ഥൂലം x സൂക്ഷ്മം, സമൂഹം x വ്യക്തി ഇങ്ങനെയുള്ള വിപരീത ദ്വന്ദ്വങ്ങളെ കൃത്രിമമായി ഉണ്ടാക്കിയെടുത്താണ് മധ്യവര്‍ഗ്ഗരാഷ്ട്രീയം അതിനിടയിലൊരു ഒളിത്താവളം കണ്ടെത്തുന്നത്. ‘കാലപ്പഴക്കം’ വന്ന ‘പ്രത്യയശാസ്ത്രങ്ങളെ’യും വര്‍ഗ്ഗ സംഘടനാ രൂപങ്ങളെയും കൈയ്യോഴിച്ച് പ്രഭാകരന്‍റെ രാഷ്ട്രീയ ചിന്തകള്‍ അവിടെയാണ് ഒടുവില്‍ എത്തി ചേര്‍ന്നിരിക്കുന്നത്. ആശാന്‍റെയും, വള്ളത്തോളിന്‍റെയും, ജി. യുടെയും, ചങ്ങമ്പുഴയുടെയും, ഇടശേ്ശരിയുടെയും, വൈലോപ്പിള്ളിയുടെയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവാതിരുന്ന പ്രത്യയശാസ്ത്രപ്രമാണങ്ങളും സംഘടനാ’മതില്‍ക്കെട്ടുകളും’, കുഞ്ഞപ്പ പട്ടാന്നൂരിനെയും ഉമേഷ്‌ ബാബുവിനെയും പോലുള്ള സമകാലികര്‍ക്ക് തടസ്സങ്ങളായിതീരുന്നുവെന്നു ഇന്ന് വിലയിരുത്തേണ്ടി വരുന്നത് അത് കൊണ്ടാണ്. മധ്യവര്‍ഗ്ഗ അവസരവാദവും അതിന്‍റെ അസ്ഥിരചിന്തകളും, നമ്മുടെ സമകാലിക എഴുത്തുകാരെ അങ്ങനെ പറയാനാണ് നിര്‍ബന്ധിക്കുന്നത്‌. അവര്‍ അത് അനുസരണയോടെ നിറവേറ്റുന്നു.

കുറിപ്പുകള്‍

1.  ‘അകം’ ലേഖനത്തിന് പുറമെ സമകാലിക കവിതയെക്കുറിച്ചുള്ള പ്രഭാകരന്‍റെ രണ്ട് നിരൂപണങ്ങള്‍ ഗ്രന്ഥലോകം, സമയം എന്നീ മാസികകളില്‍ അടുത്ത കാലത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് (‘പലതായി മാറുന്ന മലയാള കവിത’, ഗ്രന്ഥലോകം 2015 ജൂണ്‍, ‘സമകാലിക മലയാള കവിതയിലെ ജനാധിപത്യവല്‍ക്കരണം’, സമയം മാസിക 2015 ജൂണ്‍). ഒരേ വിഷയത്തെക്കുറിച്ച് തന്നെ മൂന്നിടത്ത് മൂന്ന് സ്വരങ്ങളില്‍ പ്രഭാകരന്‍ എഴുതുന്നുണ്ട്. ഈ ലേഖനത്തിന്‍റെ പരിധിയില്‍ അതുകൊണ്ട് മുഴുവനായി അവ പരിഗണിക്കപ്പെടുന്നില്ല. ‘അകം’ ലേഖനം മാത്രം ഇവിടെ ചര്‍ച്ച ചെയ്യുന്നു.

2. നമ്മുടെ ‘രാഷ്ട്രീയ കവിത’യെക്കുറിച്ച് പൊതുവെയും കുഞ്ഞപ്പ പട്ടാന്നൂരിന്‍റെ കവിതകളെക്കുറിച്ച് പ്രത്യേകിച്ചും ഉന്നയിക്കപ്പെട്ടിട്ടുള്ള ആക്ഷേപമാണ് പ്രഭാകരന്‍റെ ലേഖനത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത്. കവിതകളെ ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍ തയ്യാറാവാതെ പ്രതിലോമപക്ഷത്ത് നിന്നുണ്ടാവുന്ന പരിഹാസങ്ങളും ആരോപണങ്ങളും മനസ്സിലാക്കാന്‍ വിഷമമില്ല. പ്രഭാകരനെപ്പോലുള്ള ഒരെഴുത്തുകാരനിലൂടെ പ്രതിലോമപക്ഷ വിമര്‍ശനങ്ങള്‍ ഇന്ന് വീണ്ടും ആവര്‍ത്തിക്കുന്നത് ഒട്ടും സുഖകരമായ അനുഭവമല്ല. കുഞ്ഞപ്പ പട്ടാന്നൂരിന്‍റെ കവിതാലോകത്തെ സമഗ്രമായി നോക്കിക്കാണാനും മനസ്സിലാക്കാനുമുള്ള ശ്രമം എന്‍റെ ‘കുഞ്ഞപ്പ പട്ടാന്നൂര്‍: കനലുകള്‍ കുരുതികള്‍ രക്തസാഹോദര്യങ്ങള്‍’ എന്ന പുസ്തകത്തില്‍ (കോറസ് കണ്ണൂരിര്‍, 2015 ഓഗസ്റ്റ്‌).

3.    കവിതയിലെ ബഹുസ്വരതയെയും ജനാധിപത്യത്തെയും ഉത്സവമേളയാക്കി കൊണ്ടാടുന്ന ഗ്രന്ഥലോകം, സമയം മാസികകളിലെ പ്രഭാകരന്‍റെ ലേഖനങ്ങളിലും ‘ശ്രദ്ധേയരായ’ പുതുകവികളുടെ നീണ്ടപട്ടികയുണ്ട്. ഒന്നോ രണ്ടോ കല്‍പ്പനകളും, ഈരടികളും, നാടോടി ഭാഷതനിമകളും ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോകുന്നതല്ലാതെ, ആഴത്തില്‍ ഒന്നും ചര്‍ച്ച ചെയ്യുന്നില്ല. ‘പുതുകവിത’ അതിന്‍റെ തന്നെ സ്വഭാവത്തിനനുസരിച്ചുള്ള, തോട്ടുതലോടുന്ന ഇത്തരം വിമര്‍ശനങ്ങളെയാണ് വളര്‍ത്തിയെടുക്കുന്നത്. അതാത് കവിതാസമാഹാരങ്ങളുടെ അവതാരികകളായും, പിന്‍കുറിപ്പുകളായും പുറപ്പെടുവിച്ച അഭിപ്രായപ്രകടനങ്ങളെ, ആധികാരികവിമര്‍ശനമെന്ന മട്ടില്‍ പ്രഭാകരന്‍ ലേഖനങ്ങളില്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുമുണ്ട്.

4. മലയാളത്തിലെ രാഷ്ട്രീയപോരാട്ട കവിതകളില്‍ ക്ലാസ്സിക്‌ മാതൃകകളായ കുഞ്ഞപ്പ പട്ടാന്നൂരിന്‍റെ ഒറ്റ കവിത പോലും പ്രഭാകരന്‍റെ ലേഖനത്തില്‍ ഓര്‍മ്മിക്കപ്പെടുന്നില്ല. ബാലപംക്തികവിതകളും, കൗമാരരചനകളും ഉദാഹരിച്ച് നിസ്സാരവല്‍ക്കരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയും ചെയ്യുന്നു.

5.    കഴിഞ്ഞകാലങ്ങളില്‍ കുഞ്ഞപ്പ പട്ടാന്നൂര്‍ രചിച്ച അസംഖ്യം കവിതകള്‍, പ്രഭാകരന്‍റെ ഈ ആരോപണത്തെ ശരിവെക്കില്ല. കവിത ‘പാര്‍ട്ടി ഭക്തി’യുടെ മാധ്യമമല്ലെന്നും കവിതയുടെ ശിരസ്സ്‌ എന്നും ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നും കുഞ്ഞപ്പപട്ടാന്നൂര്‍ കവിതകളിലൂടെ നടത്തിയ സ്വയം വിമര്‍ശനങ്ങളും, സംവാദങ്ങളും തെളിയിക്കും.

6. ചിലിയന്‍ കവിയായ നിക്കൊനാര്‍ പാറയുടെ ‘അകവിത’യെ മാതൃകാപരമായി പ്രഭാകരന്‍ അവതരിപ്പിക്കുന്നുണ്ട്. ‘രാഷ്ട്രീയ’വുമായി ചേര്‍ന്ന് പോവുന്ന പ്രതിരോധത്തിന്‍റെയും ആക്രമണത്തിന്‍റെയുംഭാഷ പട്ടാന്നൂര്‍ കവിതയില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ പ്രഭാകരന്‍ എന്തിന് അസ്വസ്ഥനാകണം? 

Friday 5 June 2015

ആം ആദ്മി: ബി. രാജീവന്റെ അഞ്ചു തീസിസ്സുകൾ

എം. പി. ബാലറാം 

ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ (ഫെബ്രുവരി 2015) ആം ആദ്മി പാർട്ടിയുടെ 'വൻ വിജയ'ത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ബി. രാജീവന്റെ ലേഖനം ('ഗാന്ധി ജയിക്കുന്ന തിരഞ്ഞെടുപ്പുകൾ', മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാർച്ച്‌ 1, 2015) താത്വികവും പ്രായോഗികവുമായ ചില മൗലിക പ്രശ്നങ്ങളുയർത്തുന്നുണ്ട്. സമീപകാല രചനകളിൽ രാജീവൻ അവതരിപ്പിക്കുന്ന ദാർശനികവും രാഷ്ട്രീയവുമായ പരികൽപ്പനകൾ ഈ ലേഖനത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്. ആം ആദ്മി വിജയത്തിന്റെ പ്രാധാന്യത്തിനുള്ള കാരണങ്ങളായി അഞ്ചു വസ്തുതകളെ ലേഖനത്തിൽ വേർതിരിച്ചു പറയുകയും കൃത്യമായി നിർവ്വചിക്കുകയും ചെയ്തിരിക്കുന്നു. സൌകര്യത്തിന് വേണ്ടി ഇവയെ 'ആം ആദ്മി തീസിസ്സുകൾ' എന്ന് (ആം. ആ. തീ.) ഇവിടെ വിളിക്കുന്നു. ആഗോളീകരണത്തിന്റെയും നവലിബറലിസത്തിന്റെയും പുതിയ വെല്ലുവിളികളെ നേരിടാനെന്ന പേരിൽ സമീപകാല രചനകളിൽ താൻ രൂപീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്ത 'ജൈവരാഷ്ട്രീയം', 'ജനസഞ്ചയം' എന്നീ പരികൽപ്പനകൾ ഉപയോഗിച്ച് ആം ആദ്മി വിജയത്തിന്റെ പ്രാധാന്യം കണ്ടെത്താൻ ശ്രമിക്കുകയാണ്, അഞ്ചു തീസിസ്സുകളിലൂടെ പൊതുവെ ചെയ്യുന്നത്. പശ്ചിമേഷ്യൻ ഭരണകൂടങ്ങൾക്കെതിരെ 'അറബ് വസന്തം' എന്നപേരിൽ പടർന്നു പിടിച്ച പ്രക്ഷോഭപരമ്പരകളെ വിശകലനം ചെയ്തപ്പോളും നവസാമൂഹ്യ ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെട്ട നേഴ്സുമാരുടെ പണിമുടക്കം പോലുള്ള സംഭവഗതികളെ വിശദീകരിക്കേണ്ടി വന്നപ്പോഴും സൈദ്ധാന്തികമായി പ്രസ്തുത പരികല്പ്പനകളെത്തന്നെ രാജീവൻ ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാഭാവികമായ തുടർച്ചയായി ആം. ആ. തീ. നെയും കാണാവുന്നതാണ്. ഗാന്ധിസത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ, മുമ്പത്തെതിന്റെ ആവർത്തനങ്ങളായല്ല, പുതിയ തീസിസ്സുകളിൽ  കടന്നു വരുന്നത്. അരവിന്ദ് കെജ്രിവാളിന്റെ 'സ്വരാജി'ൽ അവതരിപ്പിക്കുന്ന ഗാന്ധിസത്തിന്റെ പ്രത്യയശാസ്ത്രപ്രമാണം, തന്റെയും ആഗോളീകൃതകാലഘട്ടത്തിലെ പ്രതിരോധപ്രസ്ഥാനങ്ങളുടെയാകെയും, പ്രത്യയശാസ്ത്രപ്രമാണമാണെന്ന മട്ടിലാണ് രാജീവന്റെ ലേഖനത്തിൽ പരിഗണിക്കപ്പെടുന്നത്.

അതിശയോക്തിപരങ്ങളായ വാദഗതികളും വ്യാഖ്യാനങ്ങളുമാണ് തീസ്സിസ്സുകളുടെ ന്യായീകരണത്തിന് ഉപയോഗിക്കപ്പെടുന്നത്. ശാസ്ത്രീയമായ വസ്തുനിഷ്ഠതയും സൈദ്ധാന്തിക പിൻബലവും ആവശ്യപ്പെടുന്ന (രാജീവന്റെ രചനകളിൽ നിന്നും പ്രതീക്ഷിക്കുന്ന) ഒരു ലേഖനം അത്യുക്തികളും അതിപ്രശംസകളും കൊണ്ട് ആരംഭിക്കുന്നത് അതിന്റെ ദൗർബ്ബല്ല്യത്തെ കാണിക്കുന്നു. മാർക്സിസത്തിന്റെ സംഘടനാ  ചട്ടക്കൂടുകളിൽ നിന്നും ('സ്റ്റാലിനിസ്റ്റ്") 'കാറ്റഗറി'കളിൽ നിന്നും ഗാന്ധിസത്തിന്റെ 'ജൈവരാഷ്ട്രീയ' ചിന്തയിലേക്കുള്ള 'മധ്യവർഗ്ഗബുദ്ധിജീവിതത്വ' പരിണാമത്തെ, കൃത്യമായി അടയാളപ്പെടുത്തുന്നതാണ് ആരംഭം മുതൽ അവസാനം വരെയുള്ള രാജീവന്റെ തീസിസ്സുകളും അനുബന്ധ ഭാഗങ്ങളും. മധ്യവർഗ്ഗവായനാസമൂഹം ആവശ്യപ്പെടുന്ന അസ്ഥിരതകളും, ആയുക്തികളും, അതിവൈകാരികതയും, 'അരാഷ്ട്രീയത'യും ഉദാരമായ അളവുകളിൽ കൂട്ടിക്കലർത്തി നിർമ്മിച്ചെടുത്തതാണ് 'ആം ആദ്മി' തീസിസ്സുകൾ. ആദ്യവാചകം നോക്കുക: "പലകാരണങ്ങളാൽ സ്വാതന്ത്യലബ്ധിക്കു ശേഷം ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ സംഭവിച്ച ഒരു രാഷ്ട്രീയ വഴിത്തിരിവിന്റെ പ്രകടസൂചനയായിത്തന്നെ വിലയിരുത്തപ്പെടാവുന്ന ഒന്നാണ് ഇക്കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കൈവരിച്ച അസാധാരണ വിജയം" (അടിവര എന്റേത്).

രാജീവന്റെ വർത്തമാനകാലചിന്തയുടെ സ്വഭാവത്തെ കൃത്യമായി അടയാളപ്പെടുത്തുകയും നിർവ്വചിക്കുകയും ചെയ്യുന്ന ഒരു പാറ്റെണ്‍ ആദ്യവാക്യത്തിൽ തന്നെ (അടിവരയിട്ട ഭാഗത്തിൽ വിശേഷിച്ചും) ഉരുത്തിരിയുകയും രൂപപ്പെട്ടു വരുകയും ചെയ്യുന്നുണ്ട്. അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ നിന്നും ഇന്റർനെറ്റിനെ ഉപയോഗിച്ചുള്ള നവസാമൂഹ്യമാധ്യമങ്ങളിൽ നിന്നും കടംകൊണ്ട പുതിയ 'വാർത്താമൂല്യ'ബോധമാണ്, വർത്തമാനകാലസംഭവഗതികളുടെ മൂല്യം നിർണ്ണയിക്കുന്നതിൽ രാജീവന് പ്രേരകശക്തിയായി തീരുന്നത്. ചെറുതിനെ വലുതാക്കാനും, വലുതിനെ ചെറുതാക്കാനും ഈ മൂല്യബോധമനുസരിച്ച് നിഷ്പ്രയാസം കഴിയും. പ്രാദേശികതയെ ആഗോളീകൃതവും, ആഗോളീകൃതത്തെ പ്രാദേശികവുമാക്കിത്തീർക്കാം. അപ്രസക്തവും അസംഗതവുമായതിനെ ഊതിവീർപ്പിച്ച് മഹത്തരമാക്കാം. 'മഹാത്തര'മായവയെ നിസ്സാരവുമാക്കാം. കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയജീവിതത്തിനിടയിൽ രാജ്യം നേരിട്ട സംഘർഷങ്ങളുടെയും സങ്കീർണ്ണതകളുടെയും ചരിത്രത്തെ മുഴുവൻ, ഒരു പ്രാദേശിക തിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ എഴുതിത്തള്ളാനും 'ചിന്താലാളിത്യ'ത്തിന്റെ പുതിയ കുപ്പായം എടുത്തു ധരിക്കാനും, ബി. രാജീവൻ എന്ന 'മുൻമാർക്സിസ്റ്റി'നു ('നവഗാന്ധിയന്') അധികം ആലോചിക്കേണ്ടതില്ല. നമ്മുടെ കാലത്തെ 'കേരളീയമദ്ധ്യവർഗ്ഗനീതിബോധം' ആവശ്യപ്പെടുന്നത്, ലേഖകൻ ഉദാരമായി അവർക്ക് തീസിസ്സുകളിലൂടെ നല്കുക മാത്രം ചെയ്യുന്നു.

തുടർന്ന് ലേഖനത്തിൽ അവതരിപ്പിക്കുന്ന അഞ്ചു തീസിസ്സുകളെ ഓരോന്നായി നമുക്ക് സൂക്ഷ്മമായി പിന്തുടരാം:

തീസിസ്സ്  ഒന്ന്: ".... കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി സമ്പത്തും അധികാരവും കൈയ്യാളുന്നവർ ജനാധിപത്യത്തിന്റെ പേരിൽ  രാഷ്ട്രീയ പാർട്ടികളായി സംഘടിച്ച്  ഇന്ത്യയിലെ കോടിക്കണക്കായ സാധാരണമനുഷ്യർ (ആം ആദ്മി) ക്ക്  മേൽ വമ്പിച്ച ഒരു ഉദ്യോഗസ്ഥ ശ്രേണിയുടെ അകമ്പടിയോടെ നടത്തിപ്പോന്ന ഭരണത്തിന്റെ അപ്രതിരോധ്യമായ തേർവാഴ്ചയുടെ ചരിത്രത്തിൽ ഈ പുതിയ രാഷ്ട്രീയ പ്രതിഭാസം ഒരു വിള്ളൽ വീഴ്ത്തിയിരിക്കുന്നു എന്നതാണ്"

".... അതായത് ജനങ്ങളെ അധികാരത്തിൽ നിന്നും അകറ്റി നിർത്തുന്ന  കാര്യത്തിൽ ഐക്യപ്പെടുന്ന പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂടുകൾ ഭേദിച്ച് അവകാശങ്ങൾക്ക്  വേണ്ടി ഇത്രയും കാലം ഭരണക്കാർക്കു മുന്നിൽ നീട്ടിപ്പിടിച്ച ഭിക്ഷാപാത്രങ്ങൾ വലിച്ചെറിഞ്ഞു കൊണ്ട് സ്വന്തം അധികാരത്തിന്റെ യാഥാർത്ഥ്യം തിരിച്ചറിയുന്ന സാധാരണ മനുഷ്യർ അധികാരത്തിന്റെ അരങ്ങിലേക്ക് കടന്നു കയറുന്ന ഒരു പുതിയ ജനാധിപത്യരാഷ്ട്രീയത്തിന്റെ ഉദയസൂചനയായി ആം ആദ്മിയുടെ മുന്നേറ്റം മാറിയിരിക്കുന്നു എന്നർത്ഥം" (അടിവര എന്റേത്).

അതിപ്രശംസകളും അമിതഭാഷണങ്ങളും അലങ്കാരചാതുര്യവും ('അപ്രതിരോധമായ തേർവാഴ്ച', 'വിള്ളൽ വീഴ്ത്തിയിരിക്കുന്നു', 'നീട്ടിപ്പിടിച്ച ഭിക്ഷാപത്രങ്ങൾ', 'അധികാരത്തിന്റെ അരങ്ങ് ', 'ജനാധിപത്യരാഷ്ട്രീയത്തിന്റെ ഉദയസൂചന') അതിവൈകാരികതയും കൊണ്ട് നിറം പിടിപ്പിച്ച രാജീവന്റെ 'ആം. ആ. തീ.' (ഒന്ന്) പുതിയ കാലഘട്ടത്തിന് നിരക്കുന്ന എന്ത് രാഷ്ട്രീയമായ ഉൾക്കാഴ്ചയാണ് പുതുതായി നമുക്ക് പകർന്നു നല്കുന്നത്?

മധ്യവർഗ്ഗചിന്തയുടെ രാഷ്ട്രീയ കാപട്യം വെളിവാക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് നിബിഡമാണ്  തീസിസ്സിന്റെ ആഖ്യാനം. ഇവിടെ അനാവരണം ചെയ്യപ്പെടുന്ന ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭൂപടത്തിൽ രണ്ടേ രണ്ട് വിഭാഗങ്ങൾ (വർഗ്ഗങ്ങളല്ല) രണ്ട്  വിരുദ്ധപാളയങ്ങളിലായി വേർതിരിഞ്ഞു നില്ക്കുന്ന സ്ഥിരമായ കാഴ്ചയാണ് ഉള്ളത്. കഴിഞ്ഞ ഏഴു പതിറ്റാണ്ട് കാലമായി 'സമ്പത്തും അധികാരവും കൈയ്യാളുന്നവർ ജനാധിപത്യത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികളായി സംഘടിച്ച് ' ഒരു ഭാഗത്തും 'ഇന്ത്യയിലെ കോടിക്കണക്കായ സാധാരണ മനുഷ്യർ' മറുഭാഗത്തും - ഇതിൽ 'രാഷ്ട്രീയ പാർട്ടികളായി സംഘടിച്ചവർ', 'വമ്പിച്ച ഉദ്യോഗസ്ഥ ശ്രേണി'യുടെ അകമ്പടിയോടെ 'കീഴാള' ജനതയ്ക്ക് മേൽ  നടത്തിയ അധികാര ദുർവ്വിനിയോഗത്തിന്  കടിഞ്ഞാണിടാൻ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം അവസരമൊരുക്കിയിരിക്കുന്നു ! എത്ര ലളിതമാണ് കാര്യങ്ങൾ? 'അവകാശലംഘന'ങ്ങളുടെയും, 'ആയിരക്കണക്കായ സമരങ്ങളുടെയും' 'ലക്ഷക്കണക്കായ ആത്മബലികളുടെയും ആത്മഹത്യകളുടെയും' ചരിത്രത്തെ ഒരു കൈപ്പിഴയെന്നപോലെ മായ്ച്ചു കളയാനും, 'സ്വന്തം അധികാരത്തിന്റെ യാഥാർത്ഥ്യത്തെ' 'സാധാരണ ജനങ്ങൾ' തിരിച്ചറിയാനും ആം ആദ്മി വിജയം കാരണമായിരിക്കുന്നു! 

ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ സ്വാതന്ത്യപ്രാപ്തിയെത്തുടർന്നു ബൂർഷ്വാജനാധിപത്യം നേരിട്ട വെല്ലുവിളികൾ എന്തോക്കെയായിരുന്നെന്നും, സാമ്രാജ്യത്വ - ബൂർഷ്വാ - ഭൂപ്രഭുത്വ - ഫ്യൂഡൽ ശക്തികൾ തമ്മിലുള്ള സന്ധികളും സമരങ്ങളും അതിന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയത് എപ്രകാരമായിരുന്നെന്നും, വ്യത്യസ്ത സാമ്പത്തിക വർഗ്ഗങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് രാഷ്ട്രീയപാർട്ടികൾ ഇടത് , വലത് , മധ്യവർഗ്ഗനയങ്ങളെ പ്രതിനിധീകരിച്ച് പ്രവർത്തിച്ചതെങ്ങനെയായിരുന്നെന്നും, വിശദീകരിക്കേണ്ട ബാദ്ധ്യത 'ആം ആദ്മി' പരിവർത്തനത്തിന്  വിധേയനായ ശേഷം ബി. രാജീവൻ ഏറ്റെടുക്കേണ്ട കാര്യമില്ല. എന്നാൽ ചരിത്രത്തിലെ ഈ വസ്തുതകളെയെല്ലാം മറന്നു കളയേണ്ടതാണെന്ന ഭാവത്തിൽ, 'ഒഴിഞ്ഞ സ്ലേറ്റിൽ', ആം ആദ്മി തീസിസ്സുകൾ എഴുതാൻ പുറപ്പെടുന്നത്  അത്യന്തം അരോചകവും പരിഹാസ്യവുമായി അനുഭവപ്പെടും എന്ന് മാത്രമേ പറയുന്നുള്ളൂ. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നതും, (വാഗ്ദാനം ചെയ്യാതെ) നിശബ്ദത പാലിക്കുന്നതുമായ ജനകീയാവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി 'ജനങ്ങൾ നടത്തിയ ആയിരക്കണക്കായ സമരങ്ങൾ' സംഘടിപ്പിച്ചതും 'ലക്ഷക്കണക്കായ ആത്മബലി'കൾക്ക്  വേദിയൊരുക്കിയതും ഒളിവിലും തെളിവിലും പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടികൾ തന്നെയായിരുന്നുവെന്നത്  യാഥാർത്ഥ്യമാണ് . സാധാരണ ജനങ്ങളെ പ്രാഥമികമായ പൌരബോധത്തിൽ നിന്ന് , വർഗ്ഗബോധത്തിലേക്കും രാഷ്ട്രീയബോധത്തിലേക്കും വഴിതെളിയിച്ചത്  വർഗ്ഗ - ബഹുജന - രാഷ്ട്രീയ പ്രസ്ഥാനങ്ങളായിരുന്നുവെന്ന സത്യം നിഷേധിക്കാനാവാത്തതാണ്.

പുരോഗമന - ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പക്ഷത്തും, ബൂർഷ്വാ - പ്രതിലോമ പ്രസ്ഥാനങ്ങളുടെ പക്ഷത്തുമായി വേർതിരിഞ്ഞു നിൽക്കുകയാണ്  രാജീവൻ അവമതിപ്പോടെ അകറ്റിനിർത്തുന്ന 'രാഷ്ട്രീയപാർട്ടി'കളുടെ വർഗ്ഗം. 'ഭിക്ഷാപാത്രവുമായി പിച്ചതെണ്ടുന്ന' അടിമമനസ്ഥിതിക്കാരുടെ അവസ്ഥയിൽ നിന്ന്, വർഗ്ഗബോധവും, സ്വതന്ത്രചിന്തയും, രാഷ്ട്രീയപ്രബുദ്ധതയും ആർജ്ജിക്കുന്ന അവസ്ഥയിലേക്കുള്ള 'സാധാരണ ജനങ്ങ'ളുടെ പരിണാമത്തിന് , രാഷ്ട്രീയ പാർട്ടികളോടാണ് ബൂർഷ്വാ ജനാധിപത്യം കടപ്പെട്ടിരിക്കുന്നത്. പ്രാഥമികമായ ഈ നീതിബോധം, ജനാധിപത്യം എല്ലാ പാർട്ടികളിൽ നിന്നും വ്യക്തികളിൽ നിന്നും ഒരു പോലെ ആവശ്യപ്പെടുന്നുണ്ട്.

രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കിയുള്ള ഒരു രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച്  സ്വപ്നം കാണുകയാണ്  'ആം. ആ. തീ.' ചെയ്യുന്നത്. വൈരുദ്ധ്യങ്ങളുടെയും സങ്കീർണ്ണതകളുടെയും
കലവറയാണ്  ബൂർഷ്വാജനാധിപത്യം. വിഭിന്നവർഗ്ഗതാല്പര്യങ്ങൾ ഇവിടെ സമരസപ്പെടുകയും, സമരത്തിലേർപ്പെടുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ ദിശ നിർണ്ണയിക്കുന്നത്  ഈ സമരങ്ങളിലൂടെയും സന്ധികളിലൂടെയുമാണ്. രാഷ്ട്രീയബോധമാർജ്ജിച്ച സാധാരണ ജനങ്ങളാണ്, ജനാധിപത്യത്തിന്റെ ചാലകശക്തി. 'ആം ആദ്മി' പാർട്ടിയുടെ കാലത്തോട് കൂടിയാണ് 'സാധാരണ ജനങ്ങൾ' രാഷ്ട്രീയബോധം ആർജ്ജിച്ചത്  എന്ന വിധത്തിൽ തീസിസ്സു കുറിക്കുന്നതിന് യാതൊരു നീതീകരണവുമില്ല. 'ചരിത്ര'ത്തോടും ബൂർഷ്വാ ജനാധിപത്യത്തോടും കാട്ടുന്ന വഞ്ചനയായിരിക്കും അത്. 'ജനാധിപത്യ'ത്തിന്റെ സംരക്ഷകരെന്ന് നടിക്കുകയും, അതിന്റെ അഭേദ്യഭാഗമായ 'പരമ്പരാഗതവും' 'പാരമ്പര്യേതര'വുമായ പാർട്ടികളെ തള്ളിപ്പറയുകയും ചെയ്യുന്നതിനെയാണ്  രാഷ്ട്രീയകാപട്യം എന്ന് വിളിക്കുന്നത്‌.

രാജീവന്റെ തീസിസ്സുകളിൽ ശ്രദ്ധാപൂർവ്വമുള്ള അശ്രദ്ധയോടെ ഒഴിവാക്കുകയും താമസ്ക്കരിക്കുകയും ചെയ്യുന്ന പദാവലികളും പരികൽപ്പനകളും എന്തൊക്കെയാണെന്നത്  ഈ രാഷ്ട്രീയ കാപട്യത്തെ ഒന്ന് കൂടി പ്രത്യക്ഷമാക്കുന്നുണ്ട്. 'വർഗ്ഗബോധം', 'വർഗ്ഗരാഷ്ട്രീയം', 'വർഗ്ഗസംഘടന', വർഗ്ഗസമരം', 'വർഗ്ഗസാഹോദര്യം', - ഇതെല്ലാം ഒഴിവാക്കപ്പെടേണ്ട 'സ്റ്റാലിനിസ്റ്റ്' കാറ്റഗറിയിൽ പെട്ട 'ക്ലാസ്സിക്കൽ മാർക്സിസ'ത്തിന്റെ പദാവലികലാണ്. പഴകിയ കുപ്പായങ്ങൾ വലിച്ചെറിയുന്ന ലാഘവത്തിലാണ് (പാമ്പ് ഉറയൂരുന്നത് പോലെ എന്ന്  പറയുന്നത്  പാമ്പിന്റെ 'സ്വാധികാര'ത്തെ പരിഹസിക്കലാവും) 'കേരളീയമാർക്സിസ്റ്റു ബുദ്ധിജീവിത'ങ്ങൾ, ആശയപ്രമാണങ്ങൾ ഉപേക്ഷിക്കുന്നത്. ഇന്നലെ ഒരു വി. സി. ശ്രീജൻ, ഇന്ന് ബി. രാജീവൻ!

തീസിസ്സ്  രണ്ട് : ".... നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ പുതുജീവൻ ആർജ്ജിച്ച്‌  അപ്രതിരോധ്യമെന്ന പ്രതീതി സൃഷ്ടിച്ച്  കൊണ്ട്  ഇന്ത്യൻ രാഷ്ട്രീയത്തിൽ അശ്വമേധത്തിനിറങ്ങിയ ഹിന്ദുത്വരാഷ്ട്രീയത്തിന്റേതു ജീവനില്ലാത്ത ഒരു പോയ്ക്കുതിരയാണെന്ന്  തെളിയിക്കാൻ ഈ തെരഞ്ഞെടുപ്പ്  സാധാരണ ജനങ്ങൾക്ക്‌  അവസരം നല്കി എന്നതാണ്"

തുടർന്ന്  ഹിന്ദുമത രാഷ്ട്രീയത്തിന്  സ്വാധീനം ഉറപ്പിക്കാൻ കഴിയാത്തതിന്  അടിസ്ഥാനപരമായ കാരണങ്ങൾ, രാജീവൻ വിശദീകരിക്കുന്നുണ്ട്. വിചിത്രമായ ന്യായവാദങ്ങളാണ് , അവതരിപ്പിക്കുന്നത്‌: "ഇന്ത്യൻ ജനജീവിതത്തിന്റെ ശക്തികൾക്കും സിദ്ധികൾക്കും ആധാരമായ വിശ്വാസവൈവിദ്ധ്യത്തിന്റെയും ആചാരബഹുലതയുടെയും പരസ്പരസംക്രമണങ്ങ (Becomings) ളുടെ സൂക്ഷ്മജീവിതമേഖലകളെ നശിപ്പിച്ച് മാത്രമേ ആധുനിക മതരാഷ്ട്രീയത്തിന്  വേരുറപ്പിക്കാൻ കഴിയൂ."

ഈ വിഷയത്തെക്കുറിച്ചുള്ള വാദഗതി സമാഹരിക്കപ്പെടുന്നത് ഇപ്രകാരമാണ്: ".... അതായത്  ഭരണകൂടപരമാധികാര കേന്ദ്രീകരണത്തിന്റെ നഗ്നരൂപമായ ഫാസിസത്തെ മാതൃകയാക്കുന്ന ബി. ജെ. പി. യെപ്പോലും തളയ്ക്കാൻ പോന്ന ജനസഞ്ച (Multitude) രാഷ്ട്രീയത്തിന്റെ വോട്ടുകൾ."

ജാതി - മത - ഗോത്ര - ദേശ - വംശ - വർഗ്ഗങ്ങളായി വേർതിരിക്കപ്പെട്ട ഇന്ത്യൻ ജനജീവിതത്തിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും, അതിന്റെ ശക്തിദൗർബല്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയിൽ നിന്ന് മാത്രമേ ഇത്തരം അഭിപ്രായങ്ങൾ പൊട്ടിപ്പുറപ്പെടുകയുള്ളൂ. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ മാത്രം മുൻനിർത്തി, 'ഫാസിസം പോയ്ക്കുതിര'യാണെന്ന്  തീസിസ്സിലൂടെ സിദ്ധാന്തിക്കും മുൻപ് വസ്തുതകൾ കണ്‍‌തുറന്നു കാണാൻ തയ്യാറാവേണ്ടതുണ്ട്.

ദൽഹി അസംബ്ലിയിലേക്ക്  2013ൽ നടത്തിയ തെരഞ്ഞെടുപ്പിൽ എഴുപതിൽ 28 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തിയ ആം ആദ്മി പാർട്ടി 2014ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും നേടാതെപോയത് , സൈദ്ധാന്തികമായി എന്ത് കാരണങ്ങൾ കൊണ്ടാണെന്ന് കണ്ടെത്താൻ രാജീവന് പണിപ്പെടേണ്ടി വരും. വീണ്ടും 2015ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ എഴുപതിൽ 67 സീറ്റുകൾ നേടി (54.3% വോട്ടുകൾ) ആം ആദ്മി ഒന്നാം സ്ഥാനത്തെത്തിയപ്പോഴും മൂന്നു സീറ്റുകൾ മാത്രം നേടിയ ബി. ജെ. പി. ക്ക്  32.2 ശതമാനം വോട്ടുകൾ നേടാനായത്, 'ജീവനില്ലാത്ത പൊയ്ക്കുതിര'യാണെന്നതിന്റെ തെളിവായി രാജീവൻ കാണുമോ? മാസങ്ങളുടെയും ദിവസങ്ങളുടെയും (ചിലപ്പോൾ മണിക്കൂറുകളുടെയും) വ്യത്യാസത്തിനു ചാഞ്ചാടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയബോധവും രാഷ്ട്രീയാഭിപ്രായങ്ങളും സാമ്രാജ്യത്വാധിനിവേശത്തിനും (ആഗോളീകൃത സാമ്രാജ്യത്വത്തിന്  പ്രത്യേകിച്ചും) ഫാസിസത്തിനും വളക്കൂറുള്ള മണ്ണാണൊരുക്കുന്നതെന്ന് തിരിച്ചറിയാൻ 'മധ്യവർഗ്ഗ'ബോധത്തിൽ നിന്ന് 'വർഗ്ഗരാഷ്ട്രീയ'ബോധത്തിലേക്ക്‌ നമ്മുടെ എഴുത്തുകാർ 'സ്വയം പുതുക്കിപ്പണിയാൻ' തയ്യാറാവേണ്ടി വരും.

'ഇന്ത്യൻ ജനജീവിതത്തിന്റെ ശക്തികൾക്കും സിദ്ധികൾക്കും ആധാരമായ വിശ്വാസവൈവിദ്ധ്യത്തിന്റെയും ആചാരബഹുലതയുടെയും പരസ്പരപരസംക്രമണങ്ങ
(Becomings) ളുടെ സൂക്ഷ്മജീവിതമേഖലക'ളിൽ (രാജീവന്റെ തന്നെ പ്രയോഗം) ആഴത്തിൽ വേരുകൾ പടർത്തിയാണ് ജാതി - മത - വംശ - സ്വത്വരാഷ്ട്രീയം ശക്തിയാർജ്ജിക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. ഫാസിസത്തെ സ്വയം ('വിശ്വാസവൈവിദ്ധ്യങ്ങൾ', 'ആചാരബഹുലതകൾ') പ്രതിരോധിക്കുമെന്നു രാജീവൻ കരുതുന്ന ഇന്ത്യൻ സമൂഹമനസ്സ്, അതേ ഫാസിസത്തെ വരവേൽക്കാനും പൂവിട്ടു പൂജിക്കാനും തയ്യാറാവുന്നു എന്ന വൈരുദ്ധ്യമാണ്  നാം ഇന്ന്  യഥാർത്ഥത്തിൽ നേരിടുന്നത്. ആധുനിക ജനാധിപത്യം ആവശ്യപ്പെടുന്ന 'പ്രബുദ്ധത'യെ 'പാശ്ചാത്യ'മായ ആശയമാക്കി കണക്കാക്കി നിരാകരിക്കുകയാണ് രാജീവൻ. പകരം പൌരസ്ത്യമായ ആചാരവൈചിത്ര്യങ്ങളെയും വിശ്വാസ വൈവിദ്ധ്യങ്ങളെയും പുരോഗമനപരങ്ങളായി സ്വീകരിക്കുകയും ചെയ്യുന്നു. 'ആം.ആ. തീ.' നെത്തന്നെ മറയാക്കി ഫാസിസ്റ്റ് ആശയങ്ങൾക്ക് ജാതി - മത - ഗോത്ര വർഗ്ഗ മനസ്സുകളിൽ യഥേഷ്ടം വ്യാപരിക്കാവുന്നതാണ്. 'ആം.ആ.തീ' കൾക്ക്  ആന്റി തീസിസ്സ് ചമക്കുന്നതിലാവും ഇത്  പുരോഗമന മനസ്സുകളെ കൊണ്ട് ചെന്നെത്തിക്കുക!

തീസിസ്സ്  മൂന്ന് : ".... മൂന്നാമത്തെ കാരണം വികസനത്തിന്റെ പേരിൽ ആഗോള കോർപ്പറേറ്റ്  ഭീമന്മാർക്ക് മനുഷ്യനേയും പ്രകൃതിയെയും കൊള്ളയടിക്കാൻ വിട്ടുകൊടുക്കുന്ന ഭരണക്കാർക്കെതിരെ ഇന്ത്യയിൽ എമ്പാടും വിവിധരീതികളിൽ നടന്നു വരുന്ന ഭാവിയെന്തെന്നറിയാത്ത വലുതും ചെറുതുമായ ജനങ്ങളുടെ ചെറുത്തുനിൽപ്പുകൾക്ക്  സാധാരണമനുഷ്യരുടെ ഈ രാഷ്ട്രീയജനവിധി പ്രത്യാശ പകരുന്ന ഒന്നായി മാറിയിരിക്കുന്നു എന്നതാണ്."


ആഗോളീകൃത നയപരിപാടികളുമായും നവലിബറലിസത്തിന്റെ ആശയപ്രമാണങ്ങളുമായും സന്ധി ചെയ്യുന്ന ആം ആദ്മി പാർട്ടിക്ക്, ആഗോളകോർപ്പറേറ്റ്  ഭീമന്മാർക്കെതിരെ സന്ധിയില്ലാസമരം  നടത്തുന്ന ജനങ്ങളെ എങ്ങനെ രക്ഷിക്കാനാവും? ആഗോളകോർപ്പറേറ്റുകളുടെ ഉദാരമായ സംഭാവനകളെ, ന്യായമായ സാമ്പത്തിക സ്രോതസ്സുകളെന്ന മട്ടിൽ കണ്ട്  സ്വീകരിക്കുന്ന ഒരു പാർട്ടിയുടെ നേതൃത്വത്തിൽ 'നവമുതലാളിത്ത ആഗോളവത്കരണത്തിനെതിരെ നീങ്ങുന്ന വിമോചകമായ ഒരു എതിർ ആഗോളവത്കരണ (counter globalisation) ത്തിന്റെ ദിശയിലേക്കുള്ള രാഷ്ട്രീയചലനം' (രാജീവന്റെ വാക്കുകൾ) ഉണ്ടാകുമെന്ന് സ്വപ്നം കാണുന്നത് എങ്ങനെയാണ്?

തീസിസ്സ്  നാല്: ".... നാലാമതായി പറയാവുന്ന കാരണം ഇത്  ബി. ജെ. പി. ഒഴികെയുള്ള എല്ലാ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെയും  പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സ്വയം കണ്ടെത്താൻ പ്രേരിപ്പിക്കുന്ന ഒരാത്മപരിശോധനയിലേക്ക് നയിച്ചേക്കാം എന്നതും അതിന്റെ ഫലമായി അവയുടെ പരസ്പരബന്ധസമവാക്യങ്ങൾ തന്നെ മാറിപ്പോയേക്കാം എന്നതുമാണ്‌."

ഇടതുപക്ഷ പാർട്ടികളുടെ ഭാവിയെക്കുറിച്ച്  ഇങ്ങനെയൊരു 'ദീർഘദർശന'ത്തിലാണ്  തീസിസ്സ് നാല് അവസാനിക്കുന്നത്:
"എന്നാൽ വർത്തമാനലോകയാഥാർത്ഥ്യങ്ങളെ വിലയിരുത്തുന്നതിലും സംഘടനാസങ്കൽപ്പത്തിലും പഴയ സ്റ്റാലിനിസ്റ്റ്  കാറ്റഗറികളിൽ നിന്നും മുക്തിനേടാൻ ഈ പാർട്ടികൾക്ക്  ഇനിയും കഴിഞ്ഞിട്ടില്ല. അതിനാൽ ഈ സാഹചര്യത്തിൽ സ്വയം പരിവർത്തിക്കാനുള്ള ധീരമായ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നുല്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ അവയ്ക്ക് ഭാവിതന്നെയില്ല എന്ന നിലവന്നിരിക്കുന്നു."

ഏതാണ്ട്  ഒരു ശാപവചനത്തിന്റെ സ്വഭാവത്തിലുള്ളതാണ്  അവസാനവാക്യം. ഇടതുപക്ഷ പാർട്ടികൾ, സംഘടനാപരമായും ആശയപരമായും ഒരു 'ആം ആദ്മിവല്ക്കരണ'ത്തിന്  തയ്യാറാകണമെന്ന്  തീസിസ്സ്  എഴുത്തുകാരൻ നിഷ്ക്കളങ്കമായി ആഗ്രഹിക്കുന്നുണ്ടാവുമോ? 'വർഗ്ഗരാഷ്ട്രീയ'മെന്ന കാഴ്ചപ്പാടും, 'വര്ഗ്ഗസംഘടന'കളുടെ 'സ്റ്റാലിനിസ്റ്റ്' ചട്ടക്കൂടുകളും, 'വർഗ്ഗസമര'മെന്ന മൂർച്ചയുള്ള ആയുധവും അടിയറ വെക്കുന്നതോടെ ആഗോളീകൃതവ്യവസ്ഥ ഒരുക്കുന്ന മറ്റൊരു കണ്ണാടിക്കൂട്ടിൽ, (ആം ആദ്മി പാർട്ടിക്ക്  തുല്യം) കമ്മ്യൂണിസ്റ്റ്‌ പാർട്ടികളേയും കാഴ്ചവസ്തുക്കളാക്കി മാറ്റിത്തീർക്കാം എന്ന്, രാഷ്ട്രീയവിവേകമുള്ള ആരെങ്കിലും ഇന്ന്  പ്രത്യാശിക്കുമോ? 'ജൈവരാഷ്ട്രീയ'വല്ക്കരണത്തിന്റെയും 'ജനസഞ്ചയത്വ'ത്തിന്റെയും പരീക്ഷണത്തിന്‌  വിധേയമായി, ആം ആദ്മി പാർട്ടി, ഇതെഴുതി പൂർത്തിയാക്കുമ്പോഴേക്കും, പൊട്ടിച്ചിതറുന്നതിന്റെ വാർത്തകളാണ്  ഡൽഹിയിൽ നിന്നും ലഭിക്കുന്നത്. 'സ്വയംപരിവർത്തിക്കാനുള്ള ധീരമായ പരീക്ഷണ'ത്തിൽ 'ഭാവി ഇല്ലാതാവുന്നത്' ആർക്കാണെന്ന്  അധികം കാത്തിരിക്കാതെ അറിയാനാവും.

'അഞ്ചാമത്തെ തീസിസ്സ്' എന്ന്, ഇവിടെ പ്രത്യേകം വിശേഷിപ്പിക്കുന്ന പ്രസ്താവമാണ് യഥാർത്ഥത്തിൽ രാജീവന്റെ ഇന്നത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്താണെന്ന് വ്യക്തമായി കാട്ടിത്തരുന്നത്. മുൻപ് പറഞ്ഞ നാല്  തീസിസ്സുകൾക്കും "ആസ്പദമായ ഒരടിസ്ഥാന രാഷ്ട്രീയ യാഥാർത്ഥ്യം" എന്തെന്ന് ഇതിലൂടെ വിശദമാക്കുന്നു. അതിനാൽ 'തീസിസ്സുകളുടെ തീസിസ്സ് ' എന്നും ഇതിനെ വിളിക്കാവുന്നതാണ്. 'കേരളീയ മദ്ധ്യവർഗ്ഗ ബുദ്ധിജീവിതത്വം' പുതുതായി കണ്ടെത്തിയ രാഷ്ട്രീയ 'ഗുരുത്വകേന്ദ്രം' ഗാന്ധിസത്തിന്റെതാണ്:

തീസിസ്സ്  അഞ്ച് : ".... അത് ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ആം ആദ്മി പാർട്ടിയുടെ ഈ വിജയം കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെക്കാലമായി നിർവ്വീര്യമാക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ഗാന്ധിയൻ ജനകീയ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉയിർത്തെഴുന്നേൽപ്പിന്റെ ശക്തമായ സൂചന നല്കുന്നു എന്നതാണ്"

അതിവൈകാരികതയുടെയും അതിവാചാലതയുടെയും ഭാഷാശൈലി മാറ്റി മാറ്റി ഉപയോഗിച്ച് , തന്റെ ചിന്താപരമായ ദാരിദ്ര്യത്തെ മറച്ചുവെക്കാൻ പണിപ്പെടുകയാണ്  രാജീവൻ. അരവിന്ദ്  കേജ്രിവാളിനെപ്പോലുള്ള മധ്യവർഗ്ഗ കോർപ്പറേറ്റ് ബുദ്ധിജീവികൾക്ക് , 'നിഷ്കളങ്ക'മായി ഗാന്ധിയൻ ജനാധിപത്യ സങ്കൽപ്പമെന്തെന്നു വിശദമാക്കുന്ന 'ഗ്രന്ഥരചന'യിൽ മുഴുകാം. അത്ര നിസ്സാരമായതാണോ ബി. രാജീവനെപ്പോലുള്ള ഒരെഴുത്തുകാരന്റെ മാർക്സിസത്തിൽ നിന്ന്  ഗാന്ധിസത്തിലേക്കുള്ള പരിണാമത്തിന്റെ പ്രശ്നം?

സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും ഗാന്ധിസവുമായി ആശയതലത്തിലും പ്രായോഗികതലത്തിലും ഉണ്ടായ നിരന്തരസംവാദങ്ങൾ, സംഘർഷങ്ങൾ, സന്ധികൾ, സമരങ്ങൾ - ഇവയിലൂടെയെല്ലാം പരിണമിച്ചുണ്ടായതാണ്  കേരളീയ ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ്‌  സമൂഹവും, അതിന്റെ മനസ്സും. ഗാന്ധിയൻ സങ്കൽപ്പത്തിലുള്ള വ്യക്തി, കുടുംബം, ധാർമ്മികത, സ്നേഹബന്ധം, അഹിംസാസിദ്ധാന്തം, സാമ്പത്തികശാസ്ത്രം, രാഷ്ട്രീയമീമാംസ - ഇവയെക്കുറികുറിച്ചെല്ലാം സ്ഥൂലമായും സൂക്ഷ്മമായും ഗ്രഹിക്കാൻ ചരിത്രം കേരളത്തിന്‌ നിരവധി അവസരങ്ങൾ നല്കിയിട്ടുണ്ട്. അരവിന്ദ്  കേജ്രിവാളിന്റെ "സ്വരാജ്" (ആം ആദ്മി മാനിഫെസ്റ്റൊ) വായിച്ചും, അതിൽ നിന്നുള്ള രാജീവന്റെ ദീർഘമായ ഉദ്ധരണികൾ കണ്ടു ബോദ്ധ്യപ്പെട്ടും, അതിവൈകാരികതയുടെയും വാചാലതയുടെയും ഭാഷാശൈലി കൊണ്ട് മനസ്സ്  മാറിയും, ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ്‌  ബോധത്തെ 'ആം ആദ്മിവല്ക്കരണ'ത്തിന്  വിധേയമാക്കാനാവില്ല. 

"മാർക്സ്, എംഗൽസ് , സ്പിനോസ, അല്തുസ്സർ, നെഗ്രി, ദെലേസ് , ഗത്താരി, ഫ്യൂക്കോ ---> ഗാന്ധി." മന്ത്രജപത്തിന്റെ (വിശ്വാസികൾ പൊറുക്കുക) ലാഘവത്തോടെ വ്യത്യസ്തചിന്തകളെ ഉപയോഗിക്കാനും ഉപേക്ഷിക്കാനും, ആവശ്യം കഴിഞ്ഞാൽ കാഴ്ചവസ്തുവാക്കി മാറ്റാനും, ആവശ്യത്തിനനുസരിച്ച്  തീസിസ്സുകൾ മാറ്റിയെഴുതാനും നമ്മുടെ 'ബുദ്ധിജീവി'കൾക്ക്‌  എല്ലാ സ്വാതന്ത്ര്യവും സൌകര്യവും സമൂഹം ഉദാരമായി നല്കുന്നുണ്ട്. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച്  സമൂഹവും മാറും എന്ന് പ്രതീക്ഷിക്കാതിരുന്നാൽ മാത്രം മതി. മാത്രമല്ല, വർത്തമാനകാല സന്ദർഭത്തിൽ ഇത്തരം ബുദ്ധിജീവികളെ, കോർപ്പറേറ്റ് രാഷ്ട്രീയത്തിന്റെ 'കാഴ്ചപ്പണ്ട'ങ്ങളായിക്കണക്കാക്കി സമൂഹം കൃത്യമായി തിരിച്ചറിഞ്ഞാൽ അവരെ നമുക്ക് കുറ്റം പറയാനാവില്ല.

(സമയം മാസിക, കണ്ണൂർ 2015 മെയ്‌  ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)

Saturday 9 May 2015

കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ


എം. പി. ബാലറാം

'സമകാലിക കവിത' ഇപ്പോൾ എവിടെയാണ് ? കവിതാ നിരൂപണം ഇവിടെ എന്ത് ചെയ്യുന്നു?

കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകളെക്കുറിച്ച് എഴുതേണ്ടി വരുന്ന സന്ദർഭങ്ങളിലെല്ലാം, ഈ ചോദ്യങ്ങളെയും എനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

ഇന്ന് ജീവിക്കുന്ന ആർക്കും ചോദിക്കാനവകാശമുള്ള ചോദ്യമാണിത്. കാരണം കവിത കുറച്ചു പേരുടെ മാത്രം സുഖത്തിനും സന്തോഷത്തിനും പ്രശസ്തിക്കും പുരസ്കാരങ്ങൾക്കും പദവിക്കും ലാഭത്തിനും വേണ്ടി ഉപയോഗിക്കാനുള്ള കുടുംബസ്വത്തായി ഉണ്ടായതല്ല. അക്ഷരങ്ങൾ, പദങ്ങൾ, പ്രയോഗങ്ങൾ, ശൈലികൾ, താളങ്ങൾ, കൽപ്പനകൾ.... എന്തിന് വരികൾക്കും വാക്കുകൾക്കുമിടക്ക് വരുന്ന മൌനം പോലും നൂറ്റാണ്ടുകളിലൂടെ പൊതുമുതലായി രൂപീകരിക്കപ്പെട്ടു വന്നതാണ്. വ്യത്യസ്ത കാലങ്ങളിൽ, വ്യത്യസ്ത ദേശങ്ങളിൽ, ജീവിച്ച വ്യത്യസ്ത ജനവർഗ്ഗങ്ങൽക്കെല്ലാം ഇതിൽ പൊതു അവകാശമുണ്ട്‌. ഇന്ന് ജീവിക്കുന്നവർക്ക് മാത്രമല്ല, നാളെ ജീവിക്കാൻ പോകുന്നവർക്കും. പകർപ്പവകാശ നിയമം കൊണ്ടുമാത്രം ഇല്ലാതാകുന്നതല്ല, ജനതയുടെ പൊതു സാംസ്കാരിക പൈതൃകങ്ങൾ.

കഴിഞ്ഞ അഞ്ചുപതിറ്റാണ്ട് കാലത്തിനിടയിൽ കുഞ്ഞപ്പ പട്ടാന്നൂർ എഴുതിയ കവിതകൾ വായിക്കുന്ന സന്ദർഭങ്ങളിലെല്ലാം, വായനക്കാരനെ ഈ ചോദ്യങ്ങൾ നേരിടുക തന്നെ ചെയ്യും; ആടിയും പാടിയും കേട്ടും എഴുതിയും വായിച്ചും, ഇങ്ങനെ ഒരു കലാരൂപത്തെ ഇത്തരത്തിൽ നിലനിർത്താൻ, അതിന്റെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ എത്ര മനുഷ്യരുടെ എത്ര കാലത്തെ കൂട്ടായ പ്രയത്നം വേണ്ടി വന്നിരിക്കും? എത്ര പേരുടെ ആശകൾ, നിരാശകൾ, ബന്ധങ്ങൾ, കലഹങ്ങൾ, കലാപങ്ങൾ, രക്തസാക്ഷിത്വങ്ങൾ, പോരാട്ടങ്ങൾ, തത്വശാസ്ത്രങ്ങൾ.... കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയിലെ വാക്കുകളിൽ, മൌനങ്ങളിൽ, പ്രതിസന്ധികളിൽ, സംഘർഷങ്ങളിൽ, ആഴമേറിയ ദുഖങ്ങളിൽ, പ്രണയങ്ങളിൽ എല്ലാം വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ വ്യത്യസ്ത കാലങ്ങളിൽ ജീവിച്ച വ്യത്യസ്ത ഭാഷകൾ സംസാരിച്ച ജനവർഗ്ഗങ്ങളുടെ വിരലടയാളങ്ങൾ സൂക്ഷ്മമായി പതിഞ്ഞിരിക്കുന്നു.

ആരംഭത്തിലെ ചോദ്യം, നമ്മെ പിന്തുടരുന്നു: 'സമകാലിക കവിത'യുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ? അതിന്റെ പ്രസക്തി എന്താണ്? 

അത്യാവശ്യം അക്ഷരജ്ഞാനമൊഴികെ മറ്റൊന്നും കൈമുതലായി ഇല്ലാത്തവർക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ഏർപ്പെടാൻ പറ്റിയ 'കൈത്തൊഴി'ലാണ് ഇന്ന് കവിതാരചന. എന്തും, എപ്പോഴും, ആർക്കും, എന്തിനെക്കുറിച്ചും എഴുതാവുന്ന അവസ്ഥ.

സ്വച്ഛമായി ശ്വസിക്കാനും വേണ്ടുന്നത് ഭക്ഷിക്കാനും ശുദ്ധമായത് കുടിക്കാനും ഇഷ്ടമുള്ളിടത്ത് സഞ്ചരിക്കാനും മനസ്സിനിണങ്ങിയ പാർപ്പിടമുണ്ടാക്കാനും സൌഹൃദങ്ങളും പ്രണയങ്ങളും ദാമ്പത്യവും കുടുംബവും വളർത്തിയെടുക്കാനും എത്ര അദ്ധ്വാനം വേണ്ടി വരും? എത്ര പേരുടെ എത്ര കാലത്തെ പ്രയത്നങ്ങളെ ആശ്രയിക്കേണ്ടി വരും? ആരോടെല്ലാം ഉത്തരവാദിത്തം നിറവേറ്റേണ്ടി വരും? വിദ്യാഭ്യാസം നേടാനും, ജീവിക്കാനുള്ള തൊഴിൽ കണ്ടെത്താനും, പൊതു സമൂഹത്തിൽ ഇടപെടാനും, 'രാഷ്ട്രീയ' കാര്യത്തിൽ ഏർപ്പെടാനും, ഒരാൾക്ക്‌ എന്തെല്ലാം പരിഗണിക്കേണ്ടി വരും. 'സ്വാതന്ത്യ'മെന്നതിന് ഇവിടെയെല്ലാം പരിമിതവും ആപേക്ഷികവുമായ അർത്ഥങ്ങളെയുള്ളൂ.

എന്നാൽ, പ്രത്യേകിച്ച് ഒന്നിനോടും, തന്നോട് പോലും, ഉത്തരവാദിത്തമില്ലാതെ, ആരെയും ആശ്രയിക്കാതെ, ഇഷ്ടം പോലെ ആർക്കും എപ്പോഴും ഏർപ്പെടാവുന്ന തൊഴിൽ കവിതയെഴുത്ത് മാത്രമാണ്. സമകാലിക കവിത ഇവിടെ 'സ്വാതന്ത്യം' ആഘോഷിക്കുകയാണ് !

ഇതിന്റെ കുത്തൊഴുക്കിൽ ഒഴുകിപ്പോകാതെ കീഴടക്കപ്പെടാനാവാത്ത ഭൂഖണ്ഡമായി, കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിത ഇവിടെത്തന്നെയുണ്ട്. ജീവിക്കാൻ പാടുപെടുന്നവരുടെ, നരകജീവിതം ജീവിക്കുന്നവരുടെ, ആരവങ്ങൾക്കിടയിൽ ഇതാ ഇവിടെ.... കവിത, ഒരു ജനതയുടെ പൊതുസംസ്കാരമാണെന്നും, പൊതുവായ കാഴ്ചപ്പാടാണെന്നും, സമൂഹഭാവനയാണെന്നും, കാലഘട്ടത്തിന്റെ ദർശനവും രാഷ്ട്രീയവുമൊക്കെയാണെന്നുള്ള ശബ്ദങ്ങൾ, പട്ടാന്നൂർ കവിതയുടെ ദേശത്തുനിന്നു എവിടെ  നിന്നൊക്കെയോ മുഴങ്ങുന്നുണ്ട്. അന്യഗ്രഹത്തിൽ നിന്നുള്ളവന്റെ ശബ്ദങ്ങളെപ്പോലെ 'സമകാലിക കവിത'യുടെ ആളുകൾ അത് കേൾക്കുന്നുമുണ്ട്.

സാരമായവയെ നിസ്സാരമാക്കിയും, ഗുരുത്വത്തെ ലഘുത്വമാക്കിയും, വലുതുകളെ ചെറുതുകളാക്കിയും, ശബ്ദങ്ങളെ നിശബ്ദമാക്കിയും, ചരിത്രം എന്ന ഒന്നില്ലെന്നു വരുത്തിയും, 'ഞാൻ' 'ഞാനാ'ണ് കാര്യമെന്ന് പറയാതെ പറഞ്ഞും 'കാലയാപനം' കഴിക്കുകയാണ് 'സമകാലിക കവിത'.

ഇതിന് വിപരീതമായ ദിശയിൽ കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിത ജീവിക്കുന്നത് ഇങ്ങനെ:

'ദുരിതവർത്തമാന'ത്തിന്റെ ഭൂമികയിൽ വേരുകളാഴ്ത്തി, കഷ്ടപ്പാടുകളുടെ മഹാപ്രളയത്തിനു നടുവിൽ, കെടുതികളെ പിന്തുടർന്ന് ആർക്കും കീഴടങ്ങാൻ കൂട്ടാക്കാത്ത കീഴാളരാഷ്ട്രീയത്തെ ഊർജ്ജസ്രോതസ്സാക്കി. ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രപരിണാമങ്ങളും, രാഷ്ട്രീയ ഗതിവിഗതികളും അനുഭവപ്രപഞ്ചത്തിന്റെ ഭാഗമാക്കി, അമിതാധികാര വ്യവസ്ഥയെയും ജാതി-മതാധീശത്വത്തേയും പുരുഷാധിപത്യത്തെയും ആഗോളീകൃത സംസ്കാരത്തെയും സന്ധിയില്ലാതെ എതിരിട്ട്, പട്ടാന്നൂർ കവിതയുടെ ഭൂഖണ്ഡം, ഇവിടെ ഇങ്ങനെ ഇന്നും നിലനില്ക്കുന്നു.

അതിനാൽ കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയെക്കുറിച്ചെഴുതിയ ഈ വിമർശനഗ്രന്ഥം, 'കുഞ്ഞപ്പ പട്ടാന്നൂർ കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ' കവിയോടും കവിതയോടുമുള്ള ഒരു ബാദ്ധ്യത നിറവേറ്റലല്ല.നമ്മുടെ ഭാഷയോടും അത് സംസാരിക്കുന്നവരോടും ചിന്ത കൊണ്ടും ഭാവന കൊണ്ടും അദ്ധ്വാനം കൊണ്ടും മരണങ്ങളെ അതിജീവിക്കാൻ പാടുപെടുന്നവരോടും ഏതു അധിനിവേശങ്ങളെയും എതിരിടാൻ ജീവൻ നല്കി പോരടിക്കുന്നവരോടുമുള്ള 'വിമർശന'ത്തിന്റെ ഉത്തരവാദിത്തം നിറവേറ്റലാണ് 'കുഞ്ഞപ്പ പട്ടാന്നൂർ കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ'

(മെയ്‌ 14നു കണ്ണൂരിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുന്ന എം. പി. ബാലറാം രചിച്ച 'കുഞ്ഞപ്പ പട്ടാന്നൂർ കനലുകൾ കുരുതികൾ രക്തസാഹോദര്യങ്ങൾ'എന്ന പുസ്തകത്തിന്റെ മുഖവുര).