edam
in left perspective

Thursday 4 September 2014

ഇടം ലൈബ്രറി

എം. എൻ. വിജയൻ: വി. സി. ശ്രീജന്റെ കുറ്റവിചാരങ്ങൾ - 1.


എം. പി. ബാലറാം


'രക്തത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള വാക്കുകൾ'.


"... Such then is the force of truth. But experience teaches us that often the imposition of truth has been delayed and its acceptance has come at the price of blood and tears. Is it not possible that a similar force is displayed by misunderstanding; whereby we can legitimately speak of a force of the false?" - Umberto Eco, 'Serendipities'.

സത്യത്തിൽ നിന്നുള്ള ദൂരമെത്ര? വി. സി. ശ്രീജന്റെ 'എം. എൻ. വിജയൻ, കുറ്റവും കുറവും' എന്ന പുസ്തകം അഭിമുഖീകരിക്കുന്ന ചോദ്യമിതാണ്. എം. എൻ. വിജയനെ കുറിച്ചുള്ള ഏതു വിലയിരുത്തലിനേയും ഈ ചോദ്യം പിന്തുടരുന്നുണ്ട്. സത്യത്തോടുള്ള പ്രതിബദ്ധതയും വാക്കുകളുടെ ആർജവത്വവുമാണ്  ജീവിച്ചിരുന്ന കാലത്തെന്നപോലെ ഇന്നും എം. എൻ. വിജയൻ എന്ന നാമപദത്തെ സമകാലികവും പ്രസക്തവും ആക്കിത്തീർക്കുന്നത്. ആർദ്രതയും കരുത്തും ഇവിടെ ഒത്തുചേരുന്നു. കണ്ണീരിന്റെയും രക്തത്തിന്റെയും വിലകൾ തന്നെയാണ്  അവയ്ക്ക് അന്നും ഇന്നും ജീവൻ നിലനിർത്താൻ നൽകേണ്ടിവരുന്നത്.

ശ്രീജന്റെ പുസ്തകം ഇതിന്  വിപരീതമായ ദിശയിലുള്ളതാണ് [1]. എക്കോ പറയുന്ന 'അസത്യത്തിന്റെ ഊർജ്ജ'മാണ്  ശ്രീജന്റെ വാക്കുകളുടെ ചാലകശക്തി. കുടിലതയും വക്രതയുമാണ്  അവയുടെ ജനനമുദ്രകൾ. 'അസത്യത്തിന്റെ നീതിസംഹിത'യെ അബദ്ധധാരണകളുടെ ന്യായീകരണത്തിന്  മാനദണ്ഡമായി ശ്രീജൻ സ്വീകരിക്കുന്നു. മാർക്സിസത്തിൽ നീതിശാസ്ത്രത്തിന്  ഇടമില്ലെന്നു മുമ്പൊരിക്കൽ കുറ്റപ്പെടുത്തുന്ന ശ്രീജൻ [2], എം. എൻ. വിജയന്റെ കുറ്റവിചാരണക്ക് വേണ്ടിയുള്ള തനതായ ഒരു 'നീതി മാതൃക' ഈ പുസ്തകത്തിൽ രൂപീകരിച്ചിട്ടുണ്ട്.

'കുറ്റവും കുറവും' എന്ന ലേഖനത്തിൽ നിരത്തുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടിക നോക്കുക (അടിവര എന്റേത്)

"... എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്  വിജയൻ"

"സ്വന്തം കാലിലെ മന്ത് കാണാതെ അപരനെ മന്തുകാലാ എന്ന് വിളിക്കുകയാണ്‌  വിജയൻ."

"കുറ്റം പറയാൻ വേണ്ടി കുറ്റം കണ്ടുപിടിക്കുകയാണ്  അദ്ദേഹം."

"ചിന്താപദ്ധതികളുടെ മാനദണ്ഡങ്ങൾ അവസരം നോക്കി അദ്ദേഹം വളച്ചൊടിക്കും."

"... ഇത് വിവരക്കേടെന്നേ പറയാനാവൂ."

"... പ്രഭാഷണത്തെ ഫ്രോയ്ഡിന്റെ പുസ്തകങ്ങളുടെ അടുത്ത് വെച്ചാൽ മനസ്സിലാവും വിജയന്റെ പാപ്പരത്തം." 

"... അറിയില്ലെന്ന്  സമ്മതിക്കാൻ ദുരഭിമാനം സമ്മതിക്കാത്ത വേളകളിൽ അനുഭവപ്പെടുന്ന ദുസ്സഹമായ വൈവശ്യമാണ്..."

"... ഒഴുക്കൻ പ്രസ്താവനകൾ നടത്തി സ്വയം വിഡ്ഢിയായി ചമയുന്നു."

"... വിജയൻ ഇതേ വിധത്തിൽ അബദ്ധങ്ങൾ പുലമ്പുന്നത്  കേൾക്കാം."

"... അവയ്ക്ക്  വായിൽ തോന്നിയ അർത്ഥം കൽപ്പിച്ചു സംസാരിക്കുകയാണ്  വിജയൻ."

"... വിജയന്  സ്വത്വത്തെ പറ്റി ഒരു ധാരണയും ഇല്ലെന്നു മനസ്സിലാക്കണം."

"... തെറ്റുകളുടെയും വിവരക്കേടുകളുടെയും കൂട്ടനിലവിളിയാണ്  വിജയന്റെ ഈ വാക്കുകളിൽ"

"... തികഞ്ഞ ജാടയാണ്"

"... എന്ന ശുദ്ധമായ വിഡ് ഡിത്തം വിജയൻ ഗംഭീരസത്യമെന്ന നിലയിൽ ഉച്ചരിക്കുന്നു."

"... രണ്ടായാലും വിജയൻ പറഞ്ഞത് നിരർത് ഥകം."

"... തനി വിവരക്കേടാണ് വിജയൻ തട്ടി വിടുന്നത്."

"... മാർക്സിസ്റ്റാണെന്നു നടിച്ചുകൊണ്ട്‌ 'ബ്ലാ ബ്ലാ' പറയുന്നത് ആളെ പറ്റിക്കലാണ് ."

"നിസ്സാരമായ കാര്യങ്ങൾ ഗംഭീര ശബ്ദങ്ങളിൽ പൊതിയുക എന്ന ദോഷം വിജയന്റെ ഭാഷക്കുണ്ട്."

'പാശ്ചാത്യസിദ്ധാന്ത'ങ്ങളുടെ ഒന്നും സഹായമില്ലാതെ 'സ്വതന്ത്ര'മായ കുറ്റവിചാരണക്കൊടുവിൽ ശ്രീജൻ എത്തിച്ചേരുന്ന 'നീതിയുടെ പുതിയ സമവാക്യം' ഇങ്ങനെ സംഗ്രഹിക്കാം:

എം. എൻ. വിജയൻ = വിവരം കെട്ടവൻ, പാപ്പരത്തം ബാധിച്ചവൻ, ദുരഭിമാനി, വളച്ചൊടിക്കുന്നവൻ, കുറ്റം കാണുന്നവൻ, തെറ്റിദ്ധരിപ്പിക്കുന്നവൻ, വിഡ്ഡി, അബദ്ധങ്ങൾ മാത്രം പുലമ്പുന്നവൻ, ജാട, നാട്യക്കാരൻ, ആളെ പറ്റിക്കുന്നവൻ...

ശ്രീജന്റെ കാഴ്ചയിൽ എം. എൻ. വിജയില്ലാത്ത ദോഷം ഏതുണ്ട് ? എം. എൻ. വിജയൻ ചെയ്യാൻ മടിക്കുന്ന കുറ്റകൃത്യം ഏതുണ്ട് ?

നിരൂപകന്റെ 'സ്വതന്ത്രമായ' അന്വേഷണം നമ്മുടെ നിരൂപണ നിഘണ്ടുവിൽ എഴുതിച്ചേർക്കുന്ന സമവാക്യങ്ങൾ തികച്ചും പുതിയതും, ശ്രീജന്റെത് മാത്രമായ 'സ്വത്വ'സ്പർശം ഉള്ളതുമാണ്. പുസ്തകത്തിൽ നിന്നും നാം കണ്ടെടുക്കുന്ന ജീർണ്ണതയുടെ പ്രതിരൂപങ്ങൾ, ശ്രീജന്റെ നിരൂപണം നേരിടുന്ന ദുരന്തത്തിന്റെ ബാക്കിപത്രങ്ങളാണ്. എഴുത്ത് രൂപത്തിലും ഭാഷണരൂപത്തിലുമുള്ള എം. എൻ. വിജയന്റെ വാക്കുകളെ ഒന്നാകെ 'അസത്യത്തിന്റെ നീതിസംഹിത' ഉപയോഗിച്ചുള്ള കുറ്റവിചാരണയിലൂടെ മായ്ച്ചുകളയാനാണ്  ധൃതിപ്പെടുന്നത്. 'രക്തത്തിന്റെയും കണ്ണീരിന്റെയും വിലയുള്ള' വിജയന്റെ വാക്കുകളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എഴുപതിൽപ്പരം പേജുകളിൽ ഒതുങ്ങുന്ന അത്യന്തം പരിഹാസ്യമായ ശ്രീജന്റെ സംഗ്രഹവിചാരണക്ക്  (summary trial) കഴിയില്ല. കേരളത്തനിമയുടെ സ്വത്വപ്രതിരൂപങ്ങളായി കൃതികളിൽ നിന്ന് താൻ മുൻപ് കണ്ടെടുത്ത യക്ഷിയുടെയും, ഗുളികന്റെയും, മന്ത്രവാദത്തിന്റെയും മറ്റ്  മാന്ത്രികവസ്തുക്കളുടെയും സഹായങ്ങൾക്ക് പോലും ശ്രീജന്റെ വാദഗതികളെ രക്ഷിക്കാൻ കഴിയില്ല. 

കുറിപ്പുകൾ

[1] 'എം. എൻ. വിജയൻ: കുറ്റവും കുറവും', വി. സി. ശ്രീജൻ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, 2013.

[2] "മാർക്സിസത്തിന്റെ പോരായ്മകളിലൊന്നായി എടുത്ത്  കാണിക്കാറുള്ള കാര്യം അതിന്  സ്വന്തമായി നീതിശാസ്ത്രം ഇല്ല എന്നതാണ്. ദൈവത്തെയും സന്മാർഗ്ഗത്തെയും ഒരേ പോലെ നിരാകരിക്കുന്ന ഒരു വീക്ഷണമായിരുന്നു മാർക്സിന്റെത് " - 'നീതിസാരം' എന്ന ലേഖനത്തിൽ നിന്ന്, 'പ്രതിവാദങ്ങൾ', പു. 129, കറന്റ്‌  ബുക്സ്, തൃശൂർ, 2004.